Sunday, May 19, 2013

ജ്ഞാനസപര്യയുടെ ഒരായുസ്‌


       1998-ല്‍ മലപ്പുറം കാട്ടുങ്ങലില്‍ നടന്ന ഒരു ബസപകടം കല്യാണപാര്‍ട്ടി സഞ്ചരിച്ച ജീപ്പും ബസും കൂട്ടിയിടിച്ചുണ്ടായ ഭീകര ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. മലപ്പുറം കാളമ്പാടിയിലെ 15 ഉം 17 ഉം പ്രായമായ രണ്ട്‌ പെണ്‍കുട്ടികള്‍ കൂടി തല്‍ക്ഷണം മരിച്ചു. രണ്ടു പേരും കാളമ്പാടിക്കാര്‍ക്ക്‌ എല്ലാമെല്ലാമായ അരീക്കത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ മക്കള്‍ കല്യാണ പ്രായത്തോടടുക്കുന്ന രണ്ട്‌ യുവമിഥുനങ്ങള്‍ കാളമ്പാടി ഗ്രാമം വാര്‍ത്ത കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.

വിവമറിയുമ്പോള്‍ പിതാവ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്‌. ജാമിഅയിലെ ജീവനക്കാര്‍ വിവരം എങ്ങനെ ഉസ്‌താദിനെ അറിയിക്കുമെന്നറിയാതെ വിയര്‍ക്കുന്ന നിമിഷം ദുഃഖം കടിച്ചമര്‍ത്തി അവര്‍ ബുഖാരി ദര്‍സ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഉസ്‌താദിനെ വിവരമറിയിച്ചു. ഒരു നിമിഷം, `ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊന്‍ ഉച്ചരിച്ച അദ്ദേഹം പകര്‍ച്ചയില്ലാതെ ക്ലാസ്‌ തുടര്‍ന്നു കണ്ടു നിന്നവര്‍ അമ്പരന്നു. ആ ക്ലാസ്‌ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഉറ്റവരെ കാണാന്‍ അദ്ദേഹം നാട്ടിലേക്ക്‌ യാത്രയായത്‌. രംഗം കണ്ട്‌ പകച്ചുനിന്നവരോട്‌ ഉസ്‌താദിന്റെ പ്രതികരണം ഇതായിരുന്നു. തോന്നുമ്പോള്‍ പൂട്ടാനും തോന്നുമ്പോള്‍ തുറക്കാനുമുള്ള കിതാബല്ല സഹീഹുല്‍ ബുഖാരി. അതായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. അല്ലാഹുവിന്റെ അലംഘനീയമായ വിധിയിലുള്ള വിശ്വാസത്തിന്റെ കരളുറപ്പും പ്രവാചക വചനങ്ങളോടുമുള്ള ആദരവില്‍ വിട്ടുവീഴ്‌ചയില്ലാത്ത മാനസികാവസ്ഥയും ഒത്തുചേര്‍ന്ന സൂക്ഷ്‌മശാലി.

പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജിന്റെ മാനേജിംഗ്‌ കമ്മിറ്റി യോഗം നടക്കുന്നു. പ്രസിഡന്റായ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളാണ്‌. അധ്യക്ഷ വേദിയില്‍ കുട്ടികളുടെ അച്ചടക്കമാണ്‌ ചര്‍ച്ചാവിഷയം അടുത്തകാലത്തായി കുട്ടികള്‍ അമിതമായി ലീവെടുക്കുന്നതും ക്ലാസുകള്‍ കട്ട്‌ ചെയ്യുന്നതും കൂടിയിരിക്കുന്നു. കമ്മിറ്റി അംഗങ്ങള്‍ ആശങ്ക പങ്കു വെക്കുന്നതിനിടെ ശിഹാബ്‌ തങ്ങള്‍ തന്നെ പ്രതിവിധി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ ലീവിന്റെ കാര്യം ഇനി കാളമ്പാടി ഉസ്‌താദ്‌ നോക്കട്ടെ ഉടന്‍ വന്നു ഉസ്‌താദിന്റെ പ്രതികരണം ലീവിന്റെ കാര്യം ഞാന്‍ നോക്കാം. പക്ഷേ, പിന്നെ ഇവിടെ ഇരിക്കുന്ന കമ്മിറ്റിക്കാര്‍ തന്നെ വന്ന്‌ എന്റെ മുത്താപ്പാന്റെ മോനാണ്‌ എളാപ്പാന്റെ കുട്ടിയാണ്‌ എന്നൊന്നും പറഞ്ഞാല്‍ ഞാന്‍ ആരെയും വിടൂല്ല. അതിന്‌ പരാതി ഇല്ലെങ്കില്‍ മാത്രം ഞാന്‍ നോക്കാം. ആരുടെ മുമ്പിലും പറയാനുള്ളത്‌ വെട്ടിത്തുറന്ന്‌ പറഞ്ഞിരുന്ന നിഷ്‌കളങ്കമായ മുസ്‌ലിയാരുടെ നിലപാട്‌ എല്ലാവരും ചിരി അടക്കിപ്പിടിച്ച്‌ അംഗീകരിച്ചു. ജാമിഅയില്‍ ഏറ്റവും കണിശത പുലര്‍ത്തുന്ന മുദരിസ്‌ കാളമ്പാടി ഉസ്‌താദായിരുന്നുവെന്ന്‌ ഫൈസിമാര്‍ പറയാറുണ്ട്‌.

ഒരു പുരുഷായുസ്സു മുഴുവന്‍ മതത്തിനും വിജ്ഞാനത്തിനും സമുദായത്തിനുമായി നീക്കിവെച്ച മഹാപണ്ഡിതനായിരുന്നു റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അഞ്ചുപതിറ്റാണ്ടിലധികം മത വിജ്ഞാനത്തിനായി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം വിടപറയുന്നതിന്റെ തൊട്ടു തലേ ദിവസംപോലും ജാമിഅ നൂരിയയ്യിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദര്‍സ്‌ ചൊല്ലിക്കൊടുത്തു തെന്നിന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക കലാലയമായ ജാമിഅയില്‍ നിന്നു തന്നെയാണ്‌ കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. മരണശേഷം ഇന്നലെ അതേ കലാലയത്തിന്റെ മുറ്റത്തു നിന്ന്‌ തന്നെ ഔദ്യോഗിക വിടവാങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ്‌ വീട്ടിലേക്ക്‌ മയ്യിത്ത്‌ കൊണ്ടുപോയതെന്ന്‌ മതവിജ്ഞാനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മ ബന്ധത്തിന്റെ തെളിവാണ്‌.

കേരളക്കരയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷ പദവിയിലെത്തിയിട്ടും വിനയവും ലാളിത്യവും കൈവിടാത്ത പണ്ഡിത പ്രതിഭയായിരുന്നു. അദ്ദേഹം ഇക്കാലത്തും സ്വന്തമായി വാഹനമില്ലാതിരുന്ന അദ്ദേഹത്തിന്റെ ആശ്രയം ബസും ഓട്ടോ റിക്ഷയുമായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അലട്ടുതുടങ്ങിയപ്പോള്‍ ഓട്ടോ റിക്ഷയിലായിരുന്നു ദിവസവും ജാമിഅയിലേക്ക്‌ പോയിരുന്നത്‌. മലപ്പുറം കാളമ്പാടിയില്‍ വണ്ടിയയിറങ്ങിയാല്‍ നടന്നുമാത്രം പോകാന്‍ പറ്റുന്ന ഇടുങ്ങിയ വഴിയവസാനിക്കുന്ന കടലുണ്ടിപ്പുഴയോരത്തെ കവുങ്ങിന്‍ തോട്ടത്തിലെ ഓടിട്ട കൊച്ചുപുരയായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ വസതി.

മുഹമ്മദ്‌ ഉഗ്രപുരം
(മലയാളം ന്യൂസ്‌ എഡിറ്ററാണ്‌ ലേഖകന്‍)

ആത്മീയതയുടെ കാവലാള്‍


         `നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു പത്രം വേണം എടോ' - 1990ല്‍ ശംസുല്‍ ഉലമ ഇ കെ ഉസ്‌താദ്‌ ഈ വിനീതനോട്‌ സംസാരത്തിനിടയില്‍ പറഞ്ഞ ഒരു വാക്ക്‌. അക്കാലത്ത്‌ ഈ വിനീതന്‍ എസ്‌ കെ എസ്‌ എസ്‌ എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്‌. രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു. സുപ്രഭാതം ദിനപത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്ന്‌ വരുന്നു. ശംസുല്‍ ഉലമയുടെ ആ വാക്ക്‌ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാഥമിക പരിപാടികള്‍ക്ക്‌ ഔദ്യോഗികമായി തുടക്കം കുറിച്ചത്‌ ആദരണീയനായി കാളമ്പാടി ഉസ്‌താദ്‌ അവര്‍കളായിരുന്നു. സുപ്രഭാതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ കോഴിക്കോട്‌ സജ്ജമാക്കിയ മീഡിയ സെന്റര്‍ സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അജയ്യനായ അധ്യക്ഷന്‍ ഉസ്‌താദ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്‌തു. കണ്ണിയത്ത്‌ ഉസ്‌താദും ശംസുല്‍ ഉലമയും നേതൃത്വം നല്‍കിയ സമസ്‌തയുടെ അതേ രേഖയിലൂടെ കാളമ്പാടി ഉസ്‌താദും സഞ്ചരിച്ചു. മരണ വാര്‍ത്ത അറിഞ്ഞത്‌ മുതല്‍ `ജനാസ' എടുക്കുന്നത്‌ വരെ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ ഉസ്‌താദിന്‌ ജനഹൃദയങ്ങളിലുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.

കാണുന്ന ത്വരീഖത്തുകളുടെയും കേള്‍ക്കുന്ന ശൈഖന്‍മാരുടേയും പിന്നില്‍ പോയി അപകടത്തിലകപ്പെടുന്നവരെ എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. `ആരാണ്‌ ഔലിയാക്കള്‍? ഭക്തിയും സൂക്ഷ്‌മതയുമുള്ള പണ്ഡിതന്‍മാരാണ്‌ ഔലിയാക്കള്‍. നിങ്ങള്‍ അറിവുള്ളവരല്ലേ? ഭക്തിയും സൂക്ഷ്‌മതയും നിങ്ങള്‍ക്ക്‌ സ്വീകരിച്ച്‌ കൂടേ? പിന്നെന്തിനാണ്‌ വേറെ ഔലിയാക്കളെ തേടി അലയുന്നത്‌? ഔലിയാക്കളോടും മശാഇഖുമാരോടും ഏറെ ആദരവ്‌ കാണിച്ചിരുന്ന ഉസ്‌താദ്‌ എന്തിനാണ്‌ ശിഷ്യന്‍മാരെ ഇപ്രകാരം ഉല്‍ബോധിപ്പിച്ചത്‌? വ്യാജ സിദ്ധന്‍മാരുടെ വലയില്‍ അകപ്പെടാതിരിക്കാന്‍ തന്നെ. ആലുവ ശൈഖിന്റെ വഴിതെറ്റിയ ത്വരീഖത്തിനെതിരെ തീരുമാനമെടുത്തത്‌ അചഞ്ചലനായ കാളമ്പാടി ഉസ്‌താദിന്റെ അധ്യക്ഷതയില്‍ 29-3-2006ന്‌ ചേര്‍ന്ന മുശാവറയായിരുന്നു. കാന്തപുരത്തിന്റെ വ്യാജമുടിക്കെതിരെ ആധികാരികമായ പ്രസ്‌താവന പുറപ്പെടുവിക്കാന്‍ ആര്‍ജ്ജവം കാണിച്ചതും ശൈഖുനാ കാളമ്പാടി ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള മുശാവറയായിരുന്നു. 20-04-2011-ന്‌ ചേര്‍ന്ന മുശാവറ ഇപ്രകാരം തീരുമാനമെടുത്തു. അടിസ്ഥാനം (സനദ്‌) തെളിയിക്കപ്പെടുന്നതുവരെ വിവാദമുടിയില്‍ പൊതുജനം വഞ്ചിതരാകരുത്‌. പിന്നീട്‌ ഇതിനെതിരെ ഒരു തീരുമാനമെടുക്കാന്‍ കാന്തപുരത്തിന്റെ സമാന്തര മുശാവറയോ, സംസ്ഥാന മുശാവറയോ തയ്യാറായിട്ടില്ല. സമസ്‌ത മുശാവറയുടെ തീരുമാനത്തോട്‌ പ്രതികരിക്കാനാകാതെ പിന്നീട്‌ കാന്തപുരം വിഭാഗം മുടി ന്യായീകരിക്കുന്നതില്‍ നിന്ന്‌ പിന്‍വാങ്ങുന്നതാണ്‌ നാം കണ്ടത്‌.

അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌
(സത്യധാര ചീഫ്‌ എഡിറ്ററാണ്‌ ലേഖകന്‍)

ഹൃദയം നിറച്ച കടലുണ്ടി സന്ദര്‍ശനം


       കടലുണ്ടിയിലെ കടലോര ഗ്രാമത്തിലേക്ക്‌ എന്റെ വിവാഹ ദിവസം പച്ച ഷാളും തോളിലിട്ട്‌ നടന്നു വരുന്ന ഉസ്‌താദിന്റെ ചിത്രം ഹൃദയത്തിലെ ~ഓര്‍മ്മപുസ്‌കത്തില്‍ ഇന്നും ജീവനോടെയുണ്ട്‌. കല്ല്യാണ ക്ഷണവുമായി ഉസ്‌താദിന്റെ വീട്ടിലെത്തിയപ്പോള്‍ സൗകര്യപ്പെട്ടാല്‍ വരാമെന്നായിരുന്നു മറുപടി. പറഞ്ഞവാക്കും ചെയ്‌ത വാഗ്‌ദാനവും നിറവേറ്റുന്ന ജീവിതത്തിനാണ്‌ അര്‍ത്ഥമുളളതെന്ന തിരിച്ചറിവുളള ആ വലിയ മനുഷ്യന്‍ മലപ്പുറത്തെ കാളമ്പാടിയിലെ വീട്ടില്‍ നിന്നും വാഹനം കയറി എന്റെ ജീവിതമുഹൂര്‍ത്തത്തെ മംഗളകരമാക്കാന്‍ വന്ന നിമിഷം ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഉസ്‌താദ്‌ എന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നതായിരുന്ന ആ ജീവിതം. ദൈവത്തോടല്ലാതെ പ്രതിബന്ധതയില്ലാത്തതിനാല്‍ മതം പറയാന്‍ ആരും അവര്‍ക്ക്‌ തടസ്സമായിരുന്നില്ല. പ്രീതിയെന്നത്‌ ദൈവികമായതിനാല്‍ ആരേയും ഭയപ്പെടേണ്ടി വന്നിട്ടുമില്ല. കിതാബും മനനവും ആരാധനയുമായി ആ ജീവിതം കഴിഞ്ഞു പോയപ്പോള്‍ ഭൗതിക മേന്മകളെ കുറിച്ച്‌ ചിന്തിക്കാന്‍ സമയം പോലും ലഭിച്ചില്ല. പണ്ഡിത സഭയുടെ ആധ്യക്ഷ്യ പദവി തേടി വന്നപ്പോള്‍ അലങ്കാരമാക്കാതെ കര്‍ത്തവ്യമാക്കി അത്‌ ഏറ്റെടുത്തു. ആഢംബരത്തിന്റെ കുഷ്യനുമുകളില്‍ ചായാതെ കാലത്തിന്റെ ചാരുകസേരകളില്‍ അമര്‍ന്നിരുന്നു കിതാബു മാത്രം നോക്കുന്നതിനിടയില്‍ രണ്ടു പെണ്‍മക്കള്‍ നഷ്‌ടപ്പെട്ടത്‌ പോലും ഒരു മനീഷിയെപ്പോലെ സഹിച്ചു. വേദനകള്‍ ഉളളിലൊതുക്കി.ജാമിഅയിലെ ഒന്നാം നമ്പര്‍ റുമില്‍ പല പ്രശ്‌നങ്ങളുമായി നിരവധി പേരെത്തിയിരുന്നു. എന്നാല്‍ എല്ലാം വിഷയങ്ങളിലും ഉസ്‌താദ്‌ കൂടിയാലോചിച്ച ശേഷം മാത്രമേ വിധി പറയാറുണ്ടായിരുന്നുളളു.

93-94 വര്‍ഷങ്ങളിലാണ്‌ ഞാന്‍ ജാമിഅയുടെ കാമ്പസിലെത്തുന്നത്‌. ഉസ്‌താദിന്റെ ക്ലാസില്‍ മുന്‍ ബെഞ്ചിലായിരുന്നു എന്റെ സീറ്റ്‌. ഉസ്‌താദിന്റെ അധ്യാപന രീതിയും ചര്‍ച്ചകളും തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. സദസ്സിനൊത്ത സംസാരം. ആര്‍ക്കും തിരിയുന്ന ഉപമകള്‍, ഭാഷാ പ്രയോഗങ്ങള്‍, ഉദാഹരണങ്ങള്‍, നാടന്‍ പദങ്ങള്‍, സരളമായ വിശദീകരണങ്ങള്‍. `പൊല്ലീസ്‌' പോലുളളത്‌ ഉസ്‌താദിന്റെ പ്രത്യേക പ്രയോഗമാണ്‌. വിഷയങ്ങളെ താരതമ്യപ്പെടുത്തി പറയുന്നതില്‍ പ്രത്യേകമായ പ്രാഗത്ഭ്യം തന്നെയുണ്ടായിരുന്നു. മുസ്‌ലിം ക്ലാസെടുക്കുമ്പോള്‍ ഉസ്‌താദിന്റെ ഖണ്ഡനത്തിലുളള കഴിവ്‌ നമ്മെ ആശ്ചര്യപ്പെടുത്തും. ക്ലാസില്‍ കൃത്യ സമയത്ത്‌ തന്നെ എത്തും. പാഠ്യബന്ധിതമായ ചര്‍ച്ചകള്‍ മാത്രം. വ്യാഴാഴ്‌ച്ച നാട്ടില്‍ പോയാല്‍ വെളളിയാഴ്‌ച്ച വൈകുന്നേരം തന്നെ മടക്കം. ക്ലാസിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചകളൊന്നുമില്ല. ദീനി കാര്യങ്ങളില്‍ അദ്ദേഹം കണിശമായ സമീപനമാണ്‌ പുലര്‍ത്തിയത്‌. ബാങ്കു കേട്ടാല്‍ നിസ്‌കാരമല്ലാതെ ഏര്‍പ്പാടുകളില്ല. മതപരമായ കാര്യങ്ങള്‍ ആര്‍ക്കു മുമ്പിലും സധൈര്യം തുറന്നു പറയും. മുഖം നോക്കാതെ വിഷയങ്ങള്‍ പറയും. അല്ലാഹുവിന്റെ പ്രീതിയല്ലാതെ ഒന്നും ആഗ്രഹിക്കാത്തതു കൊണ്ട്‌ അതിനെല്ലാം ആ പണ്ഡിതനു സാധിച്ചു.

അകന്നു നോക്കുമ്പോള്‍ ഉസ്‌താദ്‌ അല്‍പം ഗൗരവമായിരുന്നു. ചിരിച്ചും തമാശ പറഞ്ഞും ജീവിക്കാതെ കാര്യങ്ങള്‍ മാത്രം പറഞ്ഞും കുറച്ചു മാത്രം സംസാരിച്ചും ഏകാന്തനായിരുന്നു. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഉസ്‌താദ്‌ എല്ലാവരേയും മനസ്സിലാക്കിയിരുന്നു. ഓരോരുത്തരോടും അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്റെ കുടുബ കാര്യങ്ങള്‍ എല്ലാം ചോദിച്ചറിയാറുണ്ടായിരുന്നു. വലിയുപ്പയെ പറ്റി ഉസ്‌താദ്‌ പലപ്പോഴും പറയാറുണ്ടായിരുന്നു. മഹാത്മാക്കളുമായുളള ആ മഹാ മനുഷ്യന്റെ ബന്ധം ഇത്തരം സംസാരങ്ങളില്‍ നിന്നും മനസ്സിലാക്കാമായിരുന്നു.

കോഴിക്കോട്‌ ഖാളിയായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ ആദ്യാവസാനം നിറസാന്നിധ്യാമായി ഉസ്‌താദ്‌ ഉണ്ടായിരുന്നു. ഖാസിയാവണമെന്ന ചര്‍ച്ചയുണ്ടായപ്പോള്‍ തന്നെ എന്നോട്‌ ഉസ്‌താദ്‌ വിഷയങ്ങള്‍ പറഞ്ഞിരുന്നു: ``തങ്ങളേ ഖാസി ചര്‍ച്ചയൊക്കെ കേള്‍ക്കുന്നുണ്ട്‌. പാണക്കാട്ടെ മുത്തുമോന്‍ പറയുന്നത്‌ പോലെ ചെയ്‌തോ...'' ചടങ്ങില്‍ ഉസ്‌താദ്‌ അണിയിച്ച കറുത്ത കോട്ട്‌ ഇന്നും ഞാന്‍ സുക്ഷിച്ചു വെച്ചിട്ടുണ്ട്‌. ഏറ്റെടുത്ത ചുമതല സുക്ഷമതയോടെയും ഗൗരവത്തോടെയും നിര്‍വഹിക്കാന്‍ ഉപദേശിക്കുകയും ചെയ്‌തു. കോഴിക്കോട്ട്‌ സമസത മുശാവറക്ക്‌ വരുമ്പോള്‍ പോലും കുറഞ്ഞ വാക്കുകളില്‍ ഉപദേശങ്ങള്‍ നല്‍കും. ജീവിതകാലം മുഴുവന്‍ ഞാന്‍ ആ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ജാമിഅയില്‍ പഠിക്കുമ്പോള്‍ സാധാരണ തുഹ്‌ഫയുടെ ഒന്നും രണ്ടും ഭാഗങ്ങളാണ്‌ ഓതാറുളളത്‌. എന്നാല്‍ ഞാന്‍ പഠിച്ച വര്‍ഷം ഞങ്ങള്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്കായ്‌ നികാഹും ത്വലാക്കും ഉള്‍കൊളളുന്ന ഭാഗങ്ങള്‍ ഓതിയിരുന്നു. ഖാസിയായി ചുമതല ഏറ്റെടുത്തപ്പോള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആ പഠനം ഏറെ ഉപകാരമായത്‌ ജീവിതത്തിലെ ഒരു നിമിത്തമായി ഇന്നു തോന്നുന്നു.

ലാളിത്യമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. അധികാരങ്ങള്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന്‌ അലങ്കാരമായി തോന്നിയില്ല. പഠനത്തിനും ചിന്തക്കും മനനത്തിനുമിടയില്‍ അധ്യാപനത്തിനുമിടയില്‍ കുടുംബ ചിന്തപോലും വല്ലാതെയുണ്ടായിരുന്നില്ല.

സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി
(കോഴിക്കോട്‌ ഖാളിയാണ്‌ ലേഖകന്‍)

നോമ്പനുഭവം പകര്‍ത്താനെത്തിയപ്പോള്‍...


         റമസാന്‍ മാസപ്പിറവി കാണാന്‍ മണിക്കൂറുകള്‍ മാത്രം. `ചന്ദ്രിക'യില്‍ ഇത്തവണ റമസാന്‍ വിശേഷങ്ങളുടെ തുടക്കം പണ്‌ഡിതശ്രേഷ്‌ഠനായ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരില്‍നിന്നാവണം. അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി. സൈതലവി കാളമ്പാടി ഉസ്‌താദിനെക്കുറിച്ച്‌ പറഞ്ഞുതന്നു. ചെന്നുകണ്ട്‌ സ്റ്റോറി തയ്യാറാക്കണം.

ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ തേജസ്സോടെ നിറഞ്ഞുനില്‍ക്കുന്ന മഹാപണ്ഡിതനെ അഭിമുഖീകരിക്കാനുള്ള ശങ്ക സി.പി. മാറ്റിത്തന്നു. പിന്നെയും ഓരോരോ സംശയങ്ങള്‍. പുറപ്പെടുന്നതിന്‌ മുമ്പ്‌ ഹസ്സന്‍ സഖാഫിയെ വിളിച്ച്‌ ചോദിച്ചു. കൂടുതല്‍ അറിയുന്തോറും ചെറിയ ആധിവന്നു. കാളമ്പാടി ഉസ്‌താദിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാണ്‌ നിര്‍ദേശം. ആരും കേള്‍ക്കാത്ത പഴയകാലത്തെക്കുറിച്ച്‌ വായനക്കാരോട്‌ പറയണം. അത്‌ ഉസ്‌താദില്‍നിന്ന്‌ കേള്‍ക്കണം. കൗതുകത്തോടെ അവതരിപ്പിക്കണം. ചോദ്യങ്ങള്‍ കുറിച്ചുണ്ടാക്കി. ഉപചോദ്യങ്ങളെക്കുറിച്ച്‌ കണക്കുകൂട്ടി. ആദ്യറമസാന്‍ വിശേഷം ഭംഗിയാക്കാനുള്ള വിഭവങ്ങളുണ്ടാക്കണം. വിട്ടുപോയാല്‍ പിന്നെ വിളിച്ചുചോദിക്കാന്‍ പറ്റില്ല. അങ്ങനെ പ്രയാസപ്പെടുത്തുന്നത്‌ ശരിയല്ല. കാവുങ്ങലില്‍നിന്ന്‌ ചന്ദ്രികയുടെ വാഹനം കാളമ്പാടിയിലേക്ക്‌ തിരിഞ്ഞു. മെലിഞ്ഞ റോഡില്‍നിന്ന്‌ ഇടത്തോട്ട്‌ അതിലും മെലിഞ്ഞ വഴി. കുണ്ടുംകുഴികളും നിറഞ്ഞ മണ്‍പാത. ഓട്ടോറിക്ഷക്ക്‌ കഷ്‌ടിച്ചുപോകാം. എതിരെ വണ്ടിവന്നാല്‍ രക്ഷയില്ലാത്ത ഊടുവഴി. വഴിതെറ്റിയിട്ടില്ലെന്ന്‌ വെറുതെയെങ്കിലും ഉറപ്പാക്കി. കാളമ്പാടി അംഗന്‍വാടിയുടെ മുറ്റത്ത്‌ വണ്ടിനിന്നു. പിന്നെ ആ വലിയ പണ്ഡിതന്റെ വീട്ടിലേക്ക്‌ നടന്നു. കവുങ്ങിന്‍തോട്ടത്തിലൂടെ ഒറ്റവരമ്പ്‌. നടന്നുമാത്രമേ പോകാനാവൂ. ചെന്നുകയറിയത്‌ പഴയൊരുവീട്ടിലേക്ക്‌. ഉസ്‌താദിന്റെതന്നെ വാക്കുകളില്‍ `പരിഷ്‌കാരങ്ങളില്ലാത്ത' വീട്‌.

ഉമ്മറത്ത്‌ ചാരുകസേരയില്‍ ഉസ്‌താദ്‌. പുസ്‌തകത്തിലേക്ക്‌ തലകുനിച്ച്‌. ബനിയനുമീതെ പച്ച ഒല്ലി. ചുവന്ന കാവിയിട്ട പടിയില്‍ വലിയൊരു പുസ്‌തകം-`സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌'. ചെന്നുകയറിയപ്പോള്‍ പുസ്‌തകത്തില്‍നിന്ന്‌ തലഉയര്‍ത്തിനോക്കി. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഷംസീര്‍ സലാം പറഞ്ഞു. സമുദായത്തിന്റെ അമരക്കാരനുമുന്നില്‍ ഞങ്ങളിരുന്നു. പൂമുഖങ്ങളില്‍നിന്ന്‌ പാടെ മാഞ്ഞുപോയ മരബെഞ്ചില്‍. പുതിയ കാലത്തിന്റെ അടയാളങ്ങളില്ലാത്ത വീട്‌. പാണ്ഡിത്യത്തിന്റെ മഹിമയില്‍ ലോകമറിയുന്നവരുടെ അരികത്ത്‌. ചുമരില്‍ മുഹമ്മദ്‌ നബിയുടെ ചെരുപ്പുകളുടെ ചിത്രം ചില്ലിട്ടുവച്ചിരിക്കുന്നു. കാവിയിട്ട പണ്ടത്തെ നിലവും കഴുക്കോലിന്റെ ഉറപ്പുള്ള മേല്‍ക്കൂരയും. പാര്‍ക്കാന്‍ ഇതുമാത്രം മതി. ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രവും ചരിത്രവും ജീവിത വിധികളും ദൈവമാര്‍ഗവും കൊണ്ട്‌ സമ്പന്നമായ മനുഷ്യന്റെ ലാളിത്യം. ജീവിതം കൊണ്ട്‌ ചരിത്രമെഴുതിയ മഹാനെ അടുത്തറിയാന്‍ ഈ വീടുമാത്രം മതി. ജീവിതത്തോട്‌ കാണിച്ച സത്യസന്ധതയുടെ നേര്‍വഴിയാണ്‌ ഈ വീട്ടിലേക്കുള്ള വഴികള്‍.

സുന്നിമഹലിലെ മുറികളില്‍ ഉസ്‌താദിനെ കണ്ടിട്ടുണ്ട്‌. പ്രസംഗവേദികളില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. മതചിന്തയെ മുറതെറ്റാതെ കൊണ്ടുനടക്കുന്ന കാരണവരുടെ വേഷങ്ങളില്‍. കുട്ടികളും പണ്ഡിതരുമെന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നന്‍മ പഠിപ്പിക്കുന്ന അധ്യാപകനായി. മറുവാക്കുയര്‍ത്തുന്നവര്‍ക്ക്‌ താത്വികമായ മറുപടികള്‍ നല്‍കുന്ന വാഗ്മിയായി.

കുട്ടിക്കാലത്തെ നോമ്പുകാലത്തില്‍നിന്നാണ്‌ ചോദ്യം തുടങ്ങിയത്‌. രോഗത്തിന്റെ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഓര്‍ത്തെടുത്ത്‌ പറഞ്ഞുതന്നു. നിസ്സാര കാര്യങ്ങള്‍പോലും ചികഞ്ഞെടുത്തു. മലപ്പുറത്തിന്റെ കയറ്റിറക്കങ്ങളിലൂടെ കാലം കടന്നുപോയ കഥ. സംസാരം പുതിയ കാലത്തിന്റെ നോമ്പനുഭവങ്ങളിലേക്കെത്തി. ഉടന്‍ മറുപടി വന്നു-`ഇപ്പോള്‍ പരിഷ്‌കരിച്ച ചിന്തകള്‍ കൂടി. കുട്ടികളും മുതിര്‍ന്നവരും അക്കാലത്ത്‌ കൂടുതല്‍ സമയം പള്ളികളില്‍ ചിലവഴിച്ചിരുന്നു. ഇപ്പോള്‍ ജോലിയും മറ്റ്‌ ഏര്‍പ്പാടുകളുമാണ്‌ പലര്‍ക്കും പ്രധാനം. പഠനത്തില്‍ ശ്രദ്ധ കൂടുകയും ചെയ്‌തു.' എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം റെഡിയായിരുന്നു. വിശ്വാസത്തില്‍ മാത്രമൂന്നിയ ഭാഷ. അത്യാവശ്യത്തിന്‌ മാത്രം സംസാരം. വാക്കുകള്‍ക്ക്‌ ഉദ്‌ബോധനത്തിന്റെ സ്വരം. സ്‌ഫുടം ചെയ്‌ത ഹൃദയത്തില്‍നിന്ന്‌ ആത്മീയത പരന്നൊഴുകുന്ന പോലെ. വാര്‍ത്തയില്‍ പ്രധാനം സദുദ്ദേശമാവണം. അതിനുള്ള വാക്കുകളും ഉസ്‌താദ്‌ പ്രത്യേകമായി തന്നു. നോമ്പിന്റെ പുണ്യവും പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളുമൊക്കെ വിഷയങ്ങളായി.

വര്‍ത്തമാനത്തിലേക്ക്‌ കടന്നപ്പോള്‍ ഗൗരവമുള്ള മുഖത്ത്‌ മയംവന്നപോലെ. അതുപിന്നെ അടുപ്പമായി. ഒരുമണിക്കൂറാവുമ്പോഴേക്കും തുടരെത്തുടരെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. മഗ്‌രിബ്‌ ബാങ്കിന്‌ ഇനി മിനുറ്റുകള്‍ ബാക്കി. ക്യാമറയുമായി ഷംസീര്‍ എണീറ്റു. ഉസ്‌താദിന്‌ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ പ്രധാനം പടമെടുപ്പാണ്‌. മുണ്ടും ബനിയനും കൈയ്യില്‍ ഖുര്‍ആനുമായി ചാരുകസേരയില്‍ ഉസ്‌താദിന്റെ പടങ്ങള്‍ മിന്നി. പതിവുപോലെ ഫോട്ടോഗ്രാഫര്‍ ചിരിക്കാന്‍ പറഞ്ഞില്ല. പകരം ഷര്‍ട്ട്‌ ധരിച്ചുള്ള പടം വേണം. അപേക്ഷ സ്വീകരിച്ചു. പുസ്‌തകങ്ങള്‍ തിങ്ങിനിറഞ്ഞ മുറിയില്‍നിന്ന്‌ ഉസ്‌താദ്‌ നീളന്‍കുപ്പായമിട്ട്‌ ഇറങ്ങിവന്നു. കൈയില്‍ സമസ്‌തയുടെ പുസ്‌തകം. ആ വരവ്‌ പുതിയ പടമായി. ആരും പകര്‍ത്തിയിട്ടില്ലാത്ത ഉസ്‌താദിന്റെ ചിത്രം. പത്രത്തില്‍ അതടിച്ചുവന്നു. വറുതിക്കാലത്തെ നോമ്പനുഭവങ്ങള്‍ വാര്‍ത്തയുമായി. സമുദായത്തിന്റെ വഴിവിളക്കായി ബഹളങ്ങളില്ലാതെ യാത്ര ചെയ്യുന്ന നേതാവിന്റെ ജീവിതവും ചുറ്റുവട്ടവും അപൂര്‍വ്വതയായി ബാക്കിനിന്നു. പടിയിറങ്ങുമ്പോള്‍ ഓര്‍ത്തില്ല, സമൂഹത്തെ നയിക്കുന്ന വലിയ പണ്‌ഡിതന്റെ അവസാന അഭിമുഖത്തിനാണ്‌ നിയോഗമുണ്ടായതെന്ന്‌. വാര്‍ത്തകള്‍ക്കപ്പുറത്തെ ലാളിത്യത്തിന്റെ കൗതുകം ഭേദങ്ങളില്ലാത്ത സൗഹൃദങ്ങളില്‍ ചര്‍ച്ചയായി. കാലന്‍കുടയും നീളന്‍കുപ്പായവും പച്ച ഒല്ലിയും തലയിലെ കെട്ടും ലാളിത്യവും സ്‌നേഹവും ആദരവും കല്‍പ്പനപ്രകാരമുള്ള ജീവിതവും പാണ്ഡിത്യത്തിലേക്ക്‌ ചേര്‍ത്തുവെച്ചാല്‍ അത്‌ കാളമ്പാടി ഉസ്‌താദായി. നികത്താനാവാത്ത മഹാനഷ്‌ടത്തിന്റെ വിങ്ങലില്‍ സമൂഹം കണ്ണുനിറക്കുമ്പോള്‍ ത്യാഗിയായ ശുദ്ധാത്മാവിന്റെ പ്രൗഢമായ ജീവിതം പകര്‍ത്തിപ്പഠിക്കേണ്ട സന്ദേശമായി പരന്നുകിടക്കുകയാണ്‌.

വി. സുരേഷ്‌ബാബു
(ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടറാണ്‌ ലേഖകന്‍)

വിശ്വസിക്കാനാവില്ല...

അന്ന്‌ തിങ്കള്‍, സുബഹ്‌ ജമാഅത്തും കഴിഞ്ഞ്‌ പുതിയ ബ്ലോക്കിലെ തന്റെ റൂമിലേക്ക്‌ തിരിച്ചെത്തി പിന്നെ പതിവ്‌ വിര്‍ദുകള്‍. ശേഷം ഒഴിവ്‌ സമയം മുഴുവന്‍ കിതാബിന്റെ ഉള്ളറകളിലേക്കിറങ്ങി അതുല്യ മുത്തുകള്‍ ശേഖരിക്കുന്ന പതിവുശൈലി തുടര്‍ന്നു. സമയം 7 മണി കഴിഞ്ഞു. കിതാബ്‌ അടച്ച്‌വെച്ചു. ഇനി ക്ലാസിലേക്ക്‌ വരാനുള്ള തയ്യാറെടുപ്പുകള്‍. 10 മിനുട്ട്‌ മുമ്പ്‌ തന്നെ എല്ലാ ദിവസത്തെപ്പോലെ അന്നും ഇസ്‌താദ്‌ തന്റെ കട്ടിലില്‍ തല കുനിച്ചിരുന്നു. സമയം 7.28 ആയതെയുള്ളൂ, റൂമില്‍ നിന്നിറങ്ങി നേരേ മുത്വവ്വല്‍ സാനിയുടെ സബ്‌ഖ്‌ ഹാളിലേക്ക്‌ നടക്കാനൊരുങ്ങുമ്പോള്‍ ബെല്ല്‌ മുഴങ്ങി. മെല്ലെ ഉസ്‌താദ്‌ സബ്‌ഖ്‌ ഹാളിനടുത്തെത്തി എല്ലാവരും ആദരവോടെ എഴുന്നേറ്റ്‌ നിന്നു. പതിഞ്ഞ സ്വരത്തില്‍ വിദ്യാര്‍ഥികളോട്‌ സലാം ചൊല്ലി പീഠത്തിലേക്ക്‌ കയറി കസേരയിലിരുന്ന്‌ പതിവുപോലെ ഹാജര്‍ പട്ടികയെടുത്ത്‌ വിളി തുടങ്ങി. ഓരോ നമ്പറും സസൂക്ഷ്‌മം പറഞ്ഞ്‌ ഓരോരുത്തരുടെയും മുഖം കണ്ട്‌ ഉണ്ടെന്നുറപ്പ്‌ വരുത്തുക ഇതാണ്‌ കാളമ്പാടി ഉസ്‌താദിന്റെ ശൈലി. നൂറ്റി അഞ്ച്‌ എന്ന നമ്പര്‍ വിളിച്ചു. ഞാന്‍ എഴുനേറ്റ്‌ നിന്ന്‌ പതിഞ്ഞ സ്വരത്തില്‍ ഹാളിര്‍ എന്ന്‌ പറഞ്ഞപ്പോഴേക്കും ആ നോട്ടമെത്തി. ആരും അറിയാതെ തലകുനിച്ച്‌ പോവുന്ന നോട്ടം. വിനീതനും തലകുനിച്ചു. പക്ഷെ ഞാനൊരിക്കലും നിനച്ചില്ല ഇത്‌ അവസാനത്തെ വിളിയാണ്‌. ഇനി 105 എന്ന്‌ വിളിക്കാന്‍ എന്റെ ഉസ്‌താദ്‌ വരില്ലെന്ന്‌. അവസാന വിദ്യാര്‍ഥിയുടെ ഹാജര്‍ വിളി കഴിഞ്ഞപ്പോള്‍ പട്ടിക പൂട്ടി പേന ജുബ്ബയുടെ പോക്കറ്റിലിട്ടു. തുഹ്‌ഫതുല്‍ മുഹ്‌താജ്‌ എന്ന ശാഫിഈ മദ്‌ഹബിലെ ആധികാരിക കര്‍മ്മ ശാസ്‌ത്രഗ്രന്ഥം മുന്നിലേക്ക്‌ ചേര്‍ത്ത്‌ തുറന്ന്‌ വെച്ചു. ഓരോ ലഫ്‌ളുകളും ഒരു വിദ്യാര്‍ഥി വായിച്ച്‌ കൊടുക്കും, അതിനു ഏറനാടന്‍ ശൈലിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന അര്‍ഥവും വിശദീകരണവും നല്‍കും. ഇതാണ്‌ ഉസ്‌താദിന്റെ ശൈലി. അന്നും വായിച്ച്‌ കൊടുക്കുന്ന വിദ്യാര്‍ഥി തുടങ്ങാനുള്ള അനുമതിയായ `ആ .... ങ്ങട്ട്‌' എന്ന വാക്കിനായി കാതോര്‍ത്തു. അത്യാവശ്യത്തിന്‌ മാത്രം സംസാരിക്കുന്ന ആ മഹാമനീഷയുടെ ആധരങ്ങളിലൂടെ ആ വാക്കുകള്‍ പുറത്ത്‌ വന്നു. ഉടന്‍ കുട്ടി വായിക്കാന്‍ തുടങ്ങി. അത്താസിഉ വല്‍ ആശിറു വല്‍ ഹാദി അശറ അത്തശഹുദു വഖുഊദു വസ്വലാതു അലന്നബിയ്യി(സ). അവസാനദിനം എടുത്ത്‌തുടങ്ങിയ വരികള്‍. അതെ, ഒരു സാക്ഷ്യം വഹിക്കലും അതിനുവേണ്ടി തയ്യാറാവലും കാരുണ്യ പ്രവാചകന്റെ യഥാര്‍ഥ അനന്തരാവകാശിയായി റസൂലിന്റെ സാമീപ്യം കരഗതമാക്കാനുള്ള തയ്യാറെടുപ്പ്‌ ഇതാ ഞാന്‍ നടത്തിക്കഴിഞ്ഞു എന്നുമുള്ള ഇന്നര്‍ മീനിങ്ങ്‌ അതിലൊളിഞ്ഞ്‌ കിടന്നിരുന്നോ എന്ന്‌ മനസ്സ്‌ മന്ത്രിക്കുന്നു. അന്ന്‌ പതിവിലും ആര്‍ജ്ജവത്തോടെയായിരുന്നല്ലോ ഉസ്‌താദ്‌ ക്ലാസെടുത്തത്‌. ആ ഗൗരവത്തിലെന്തെക്കെയോ സൂചനകള്‍ ഒളിഞ്ഞിരുന്നോ എന്ന്‌ ഇപ്പോള്‍ ഒരുള്‍ക്കിടിലത്തോടെ ഞങ്ങളോര്‍ക്കുന്നു. അധിക ക്ലാസുകളിലും ഇടക്കിടെ ശ്വാസത്തിന്റെ വലിവനുഭവപ്പെടാറുണ്ടെങ്കില്‍ അവസാന ക്ലാസില്‍ അത്‌ പോലും ഞങ്ങള്‍ കണ്ടില്ലല്ലോ. അധിക ക്ലാസുകളിലും സംശയങ്ങള്‍ ചോദിക്കാറുണ്ടെങ്കില്‍ എല്ലാ സംശയത്തിന്റെ വാതിലുകളും കൊട്ടിയടച്ചുള്ള വിശദീകരണമായിരുന്നില്ലേ ആ ക്ലാസില്‍ അങ്ങ്‌ നടത്തിയിരുന്നത്‌. തശഹുദില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തുന്നതിന്റെ വിവിധ ഇനങ്ങള്‍ അങ്ങ്‌ സ്വയം കാണിച്ച്‌ തന്നതിപ്പോഴും ഞങ്ങളുടെ മനസില്‍ തങ്ങി നില്‍ക്കുന്നു. ക്ഷീണമായതിനു ശേഷം ക്ലാസുകളെല്ലാം ബെല്ലടിക്കുന്നതിന്റെ പത്ത്‌ മിനുട്ട്‌ മുമ്പ്‌ നിറുത്താറായിരുന്നല്ലോ അവിടുത്തെ പതിവ്‌. അന്ന്‌ സമയം 8.20 ആയിത്തുടങ്ങി. സബ്‌ഖ്‌ നിറുത്തുന്ന സമയം. ഒരു ഫര്‍അ്‌ കാണുന്നു. അത്തരം വഖ്‌ഫുകളില്‍ നിര്‍ത്താറാണല്ലോ അങ്ങ്‌. അത്‌ മനസ്സിലാക്കി ഞങ്ങളില്‍ പലരും കിതാബ്‌ പൂട്ടിവെക്കാനൊരുങ്ങി. വായിക്കുന്ന വിദ്യാര്‍ഥി അല്‍പം സമയം നിന്നു. അപ്പോള്‍ `ഉം' എന്ന മൂളല്‍ അഥവാ തുടരാനുള്ള സൂചന വന്നു. വീണ്ടും വിദ്യാര്‍ഥി വായിച്ചു തുടങ്ങി. അന്ന്‌ അവിടുന്ന്‌ ബെല്ലടിച്ചിട്ടും ക്ലാസ്‌ നിര്‍ത്തിയില്ലല്ലോ. ഏകദേശം അഞ്ച്‌ മിനുട്ടോളം നീണ്ടുപോയി. നിസ്‌കാരം ഖളാആക്കാതെ ആരെയും ബുദ്ധിമുട്ടിക്കാതെ ഇല്‍മില്‍ വ്യാപൃതനായി മരണപ്പെടണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകണമായിരുന്നല്ലോ ഞങ്ങളവിടെക്കണ്ടത്‌. ഇനിയൊരു ക്ലാസ്‌ എടുക്കാന്‍ ഞാന്‍ ഉണ്ടാവില്ല. അത്‌കൊണ്ട്‌ പരമാവധി ജ്ഞാനമുത്തുകള്‍ ഞാനന്റെ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കട്ടെ, അനുവദിച്ച സമയം മുഴുവനും ഞാന്‍ ഉപയോഗപ്പെടുത്തട്ടേ എന്നുള്ള അഭിലാഷമാണതിനു പിന്നിലെന്ന്‌ ഞങ്ങളൊരിക്കലും കരുതിയില്ല. ഇല്ല, ഞങ്ങള്‍ക്കൊരിക്കലും മറക്കാനാവില്ല. അങ്ങ്‌ അവസാനം വിശദീകരിച്ച്‌ ലഫ്‌ളുകള്‍. അതെ 'അത്തഹിയ്യാതു ലില്ലാഹി സലാമുന്‍ അലൈക്ക അയ്യുഹന്നബിയ്യു റഹ്‌മതുള്ളാഹി വബറകാതുഹു സലാമുന്‍ അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വഅശ്‌ഹദു അന്ന മുഹമ്മദ്‌ റസൂലുള്ള'. � പതിവു നിര്‍ത്താറുള്ള വഖ്‌ഫിലെത്തിയിട്ടും 'അശ്‌ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹു വ അശ്‌ഹദു അന്ന മുഹമ്മദ്‌ റസൂലുള്ള' എന്ന മത്‌ന്‌ തന്നെ വിശദീകരിച്ച്‌ ക്ലാസ്‌ അവസാനിപ്പിക്കാന്‍ അങ്ങ്‌ മന:പൂര്‍വം തെരെഞ്ഞെടുക്കുകയായിരുന്നെന്ന്‌ ഞങ്ങളൊരിക്കലും കരുതിയില്ല. �ആ..... അവിടെ നില്‍ക്കട്ടെ...� എന്ന്‌ പറഞ്ഞ്‌ കിതാബ്‌ പൂട്ടിവെച്ച്‌ എഴുന്നേറ്റ്‌ കുട്ടികളെ ആകെയൊന്ന്‌ നോക്കി സലാം ചൊല്ലി ഇറങ്ങിപ്പോവുമ്പോള്‍ അങ്ങ്‌ ഒരു നിശ്ചയദാര്‍ഢ്യത്തിലാണെന്ന്‌ ഞങ്ങളൊരിക്കലും നിനച്ചിരുന്നില്ല. അത്രയൊക്കെ അങ്ങ്‌ കരുതിയുറപ്പിച്ചിരുന്നെന്ന്‌ ഇന്ന്‌ ഞങ്ങളുടെ ഖല്‍ബ്‌ മന്ത്രിക്കുന്നു. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കൊരു സൂചന തരാമായിരുന്നില്ലേ. ഇല്ല അങ്ങത്‌ നല്‍കിയില്ലല്ലോ. കാരണം അങ്ങയുടെ ജീവിതം പ്രശസ്‌തിയോ പ്രശംസയോ കൊതിച്ചതായിരുന്നില്ല. ഒരു ഉഖ്‌റവിയായ പണ്ഡിതന്റെ ജീവിതമെങ്ങനെയായിരിക്കുമെന്ന്‌ ജീവിച്ച്‌ കാണിച്ച്‌ ലോകത്തെ പഠിപ്പിക്കുകയല്ലെ അങ്ങ്‌ ചെയ്‌തത്‌. ഫൈനല്‍ വിദ്യാര്‍ഥികളുടെ അവസാന ക്ലാസും കഴിഞ്ഞ്‌ റൂമിലേക്ക്‌. പ്രാതലിനു ശേഷം സെമി ക്ലാസിലേക്കുള്ള തയ്യാറെടുപ്പുകള്‍. ബെല്ലടിച്ചതോടെ മുതവ്വല്‍ അവ്വലിന്റെ സബ്‌ഖ്‌ ഹാളിലേക്ക്‌. പുതിയ ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള ക്ലാസിലേക്ക്‌ അങ്ങ്‌ കോണിപ്പടികള്‍ കയറുന്ന രംഗം കാണുന്ന ഏതൊരാളുടെയും മനസ്സൊന്ന്‌ പിടയും. ഇരു കൈകളും കോണിയുടെ ഭിത്തിയിലൂന്നി പ്രയാസപ്പെട്ട്‌ കയറുമ്പോള്‍ കൈത്താങ്ങിനായി വരുന്നവര്‍ക്കാര്‍ക്കും അങ്ങ്‌ അവസരം നല്‍കാറില്ലല്ലോ. സെമിയില്‍ പരിശുദ്ധ ഖുര്‍ആന്റെ ശേഷം അസ്വഹായ കിതാബെന്ന്‌ മുസ്‌ലിം ലോകം വിധിയെഴുതിയ ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി ക്ലാസെടുത്തു. പ്രസ്‌തുത ക്ലാസാണ്‌ ജാമിഅയുടെ അവസാന ക്ലാസ്‌. സ്വഹീഹുല്‍ ബുഖാരിയിലെ 2631 മുതല്‍ 2645 വരെയുള്ള 14 ഹദീസുകളായിരുന്ന്‌ അത്‌. അവസാന ക്ലാസിലെ അവസാന ഹദീസാവട്ടെ ഖുതൈഫ ബിന്‍ സഈദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത രണ്ട്‌ ഗ്രാമീണര്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച നബി(സ) നല്‍കിയ മറുപടി യായിരുന്നു. അല്ലാഹുവിന്റെ കിതാബ്‌ കൊണ്ട്‌ ഞാന്‍ വിധി പറയുമെന്നായിരുന്നു പ്രവാചകന്‍(സ) പറഞ്ഞത്‌. അതെ, അവിടുത്തെ ജീവിതം മുഴുവനും ഖുര്‍ആനും ഹദീസിമായിരുന്നല്ലോ. ആരുടേയും മിന്നത്തിന്‌ ഇടം നല്‍കാതെ അധികാരത്തിന്റെ ഔന്നിത്യത്തിലും ലാളിത്യത്തിന്റെ നിറകുടമായി വിജ്ഞാനത്തിന്റെ വടവൃക്ഷമായി അങ്ങ്‌ നിലകൊണ്ടു. അങ്ങ്‌ പ്രകാശ സര്‍വ്വകലാശാല എന്നര്‍ഥം വരുന്ന ജാമിഅ: നൂരിയയിലെ ലൈറ്റ്‌ ഹൗസായി പ്രകാശം പരത്തി, വഴികാട്ടിയായി. സഹായത്തിനായി ജാമിഅയെയും ശിഷ്യകണങ്ങളെയും അളവറ്റ്‌ സ്‌നേഹിച്ച അങ്ങ്‌ എന്നും ഞങ്ങളുടെ കൂടെയുണ്ടാവുമെന്ന സ്വകാര്യ അഹങ്കാരത്തോടെ ഞങ്ങള്‍ക്ക്‌ പറയാന്‍ തോന്നുന്നു. ഇല്ല അങ്ങ്‌ കത്തിച്ച്‌ വെച്ച പ്രകാശത്തിന്റെ ശോഭയണയില്ല. ആ ദീപശിഖയില്‍ നിന്ന്‌ ആവാഹിച്ച വെളിച്ചം കൊണ്ട്‌ ഇരുളടഞ്ഞ വീഥികളില്‍ വെളിച്ചം തീര്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്‌. പക്ഷെ, ഇല്ല ഞങ്ങളെക്കൊണ്ടാവില്ല. അങ്ങില്ലാത്ത ജാമിഅ:യെ കുറിച്ചോര്‍ക്കാന്‍. ഇല്ല ഒരറ്റത്ത്‌ അങ്ങില്ലാതെ മസ്‌ജിദുറഹ്‌മാന്റെ ആദ്യ സ്വഫ്‌ പൂര്‍ണമാകില്ല. റൂമില്‍ സദാ സമയവും കിതാബിലേക്ക്‌ തലതാഴ്‌ത്തിയിരിക്കുന്ന അങ്ങയെ ഇനിയൊരിക്കലുമവിടെ ദര്‍ശിക്കാനാവില്ലെന്ന്‌ ഞങ്ങളെങ്ങനെ വിശ്വസിക്കും. ഇല്ല ഞങ്ങള്‍ക്കൊരിക്കലും വിശ്വസിക്കാനാവില്ല വിജ്ഞാനത്തിന്റെ മധുപകരാന്‍ ജാമിഅയില്‍ ഇനി അങ്ങുണ്ടാവില്ലെന്ന്‌. 7.30 ന്റെ ബെല്ല്‌ മുഴങ്ങിയാല്‍ ഞങ്ങള്‍ കാതോര്‍ക്കും അങ്ങയുടെ ക്ലാസിനായി, കാരണം ഞങ്ങള്‍ക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല അങ്ങ്‌ ഞങ്ങളെ വിട്ട്‌ പിരിഞ്ഞെന്ന്‌. എം.എ ഖാദര്‍ കിഴിശ്ശേരി (അല്‍മുനീര്‍ എഡിറ്ററും ജാമിഅ വിദ്യാര്‍ത്ഥിയുമാണ്‌ ലേഖകന്‍)

അവസാന അഭിമുഖം ചന്ദ്രികക്ക്‌


     പഴയകാലത്തിന്റെ റമസാന്‍കാഴ്‌ചകള്‍ തേടിയാണ്‌ കാളമ്പാടി അരീക്കത്ത്‌ വീട്ടിലേക്ക്‌ ചെന്നത്‌. വലിയ പണ്ഡിതന്റെ ലളിതജീവിതം അടയാളപ്പെടുത്തിയ വഴികള്‍. മാറ്റമില്ലാത്ത ഉമ്മറപ്പടികള്‍. ചാരുകസേരയില്‍ `സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌’ എന്ന വലിയ പു സ്‌തകത്തിലേക്ക്‌ കണ്ണുംനട്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. തോളില്‍ പാതി തൂങ്ങി പച്ചനിറമുള്ള ഒല്ലി. തലയില്‍ ശുഭ്രവസ്‌ത്രത്തിന്റെ കെട്ട്‌. പുസ്‌തകത്തില്‍നിന്ന്‌ തല ഉയര്‍ത്തിയപ്പോള്‍ കാര്യമറിയിച്ചു. പഴയകാലത്തെ നോമ്പുവിശേഷങ്ങള്‍ വേണം.

 സമൂഹത്തിന്‌ മുന്നില്‍ തലയെടുപ്പോടെ സംസാരിക്കുന്ന പണ്ഡിതശ്രേഷ്‌ഠന്‍ ഓര്‍മ്മകളിലേക്ക്‌ തലചരിച്ചു. റമസാനിന്റെ തലേന്നാളായിരുന്നെങ്കിലും തിരക്കുകൂട്ടാതെ ഓര്‍ത്തെടുത്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും താല്‍പര്യത്തോടെ പറഞ്ഞുതുടങ്ങി.

1930-40 കാലഘട്ടത്തിലെ മലപ്പുറത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. സ്‌കൂളുകള്‍, മദ്രസകള്‍, പാഠങ്ങള്‍, ഉസ്‌താദുമാര്‍. വിശപ്പറിഞ്ഞ കുട്ടിക്കാലം. ചുറ്റുവട്ടങ്ങളിലെല്ലാം വറുതിയുടെ തലമുറക്കാഴ്‌ചകള്‍. നോമ്പിനുപക്ഷെ കാലങ്ങളുടെ മാറ്റമില്ല. എന്നാല്‍ പ്രയോഗത്തില്‍ വരുത്തുന്നിടത്ത്‌ ചില പോരായ്‌മകളുണ്ട്‌. അക്കാലത്ത്‌ കുട്ടികളും മുതിര്‍ന്നവരും പകല്‍ സമയങ്ങളില്‍ പള്ളികളില്‍തന്നെയാണ്‌ കഴിഞ്ഞിരുന്നത്‌. പ്രാര്‍ത്ഥനയും ഖുര്‍ആന്‍ പാരായണവും പ്രധാനം. ആത്മീയമായി അല്ലാഹുവിനോട്‌ അടുക്കുന്ന കാലമാണ്‌ നോമ്പ്‌. ഇതൊരു ഇബാദത്താണ്‌.

കച്ചവടവും മറ്റ്‌ ബിസിനസ്സുകളും റമസാനില്‍ നിര്‍ത്തിവെക്കും. മക്കാനിപോലും ഉണ്ടാവില്ല. അല്ലെങ്കില്‍ പ്രാര്‍ത്ഥനക്ക്‌ സമയം കണ്ടത്തി ക്രമീകരിക്കും. പള്ളികളില്‍ പോവുന്നതായിരുന്നു പ്രധാനം. അന്ന്‌ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളവര്‍ കുറവായിരുന്നു. എല്ലാവരും സാധാരണക്കാരും കൂലിപ്പണിക്കാരും. അതുകൊണ്ടുതന്നെ നോമ്പുതുറയുടെ വിഭവങ്ങള്‍ എല്ലായിടത്തും ഒരുപോലെ. ചക്കയും കപ്പയും അതുപോലെയുള്ള നാടന്‍ ഭക്ഷണവുമായിരുന്നു നോമ്പുതുറയുടെ വിഭവങ്ങള്‍.

തലമുറകളുടെ വ്യത്യാസം എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന്‌ ഇന്ന്‌ പരിഷ്‌കരിച്ച ചിന്തകള്‍ കൂടിയെന്നായിരുന്നു മറുപടി. പൊതുചിന്തയില്‍ മാറ്റമുണ്ടായി. ജോലിയെന്ന ചിന്തക്ക്‌ ഇടംവന്നു. ശ്രദ്ധ കൂടുതല്‍ ഭാവിയെക്കുറിച്ചായി. ഭാഷകള്‍ പഠിക്കാനും പ്രയോഗിക്കാനും കൂടുതല്‍ സൗകര്യങ്ങളുണ്ടായി. കാലവ്യത്യാസം പഠന രീതിയെയും മാറ്റി. സ്‌കൂളില്‍ പോകുന്നത്‌ അക്കാലങ്ങളില്‍ കമ്മിയായിരുന്നു. ഇക്കാര്യത്തില്‍ വലിയ പരിവര്‍ത്തനം വന്നു. ഇന്നിപ്പോള്‍ എല്ലാവരും സ്‌കൂളിലെത്തുന്നു. കൂടുതല്‍ സമയം മതപഠനത്തിന്‌ ലഭിച്ചിരുന്നു. പിന്നെപ്പിന്നെ ആ സമയം കുറഞ്ഞുവന്നു. അതുകൊണ്ടാണ്‌ പ്രത്യേക പാഠപുസ്‌തകങ്ങള്‍ തയ്യാറാക്കി മദ്രസകള്‍ എന്ന പേരില്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്‌. പിന്നീട്‌ മദ്രസാ പ്രസ്ഥാനം സജീവമായി. ആദ്യകാലങ്ങളില്‍ മദ്രസകളുടെ എണ്ണംകുറവായിരുന്നെങ്കിലും ഇപ്പോള്‍ എല്ലായിടത്തും സജീവമായി.

മൊല്ലാക്കയായിരുന്ന അബ്‌ദുറഹിമാന്‍ ഹാജിയുടെയും ആയിഷ ഹജ്ജുമ്മയുടെയും മകനായി 1934ലാണ്‌ ഉസ്‌താദ്‌ ജനിച്ചത്‌. 11 മക്കളില്‍ മൂത്തയാള്‍. കാളമ്പാടിയിലെ വീട്ടില്‍നിന്ന്‌ കുന്നുകയറി മലപ്പുറത്ത്‌ പള്ളിപ്പറമ്പിലെ സ്‌കൂളില്‍ പ്രൈമറി പഠനം. രാവിലെ ആറുമണിയോടെ വീട്ടില്‍നിന്നിറങ്ങും. ഒമ്പതരവരെ സ്‌കൂളിലാണ്‌ മതപഠനം. പിന്നീടാണ്‌ സ്‌കൂള്‍ പഠനം. അങ്ങനെയായിരുന്നു ആ കാലം. നോമ്പുകാലത്ത്‌ സ്‌കൂള്‍ ഉണ്ടാവില്ല, ഓത്തുമാത്രം. അഞ്ചുവരെ അവിടെ പഠിച്ചു.

പിന്നെ പള്ളി ദര്‍സുകളില്‍. കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, എടരിക്കോട്‌, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ ദര്‍സുകളിലായിരുന്നു പഠനം. പിന്നീട്‌ മൂന്നുവര്‍ഷം വെല്ലൂര്‍ ബാഖിയ്‌ത്തുസ്വാലിഹാത്ത്‌ കോളജില്‍. കേരളം, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെയും മലേഷ്യ അടക്കമുള്ള രാജ്യങ്ങളിലെയും കുട്ടികളും അവിടെ പഠിക്കാനുണ്ടായിരുന്നു. മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട്‌ ജില്ലകളില്‍നിന്നാണ്‌ കൂടുതല്‍ പേരുണ്ടായിരുന്നത്‌. അവിടെ പഠനം പൂര്‍ത്തിയാക്കിയശേഷം പള്ളിദര്‍സുകളില്‍ പഠിപ്പിച്ചു. അരീക്കോടുനിന്നാണ്‌ ഉസ്‌താദിന്റെ അധ്യയനം തുടങ്ങുന്നത്‌. മൈത്ര, മുണ്ടക്കുളം, കാച്ചിനക്കാട്‌, മുണ്ടംപറമ്പ്‌, നെല്ലിക്കുത്ത്‌, ആമക്കാട്‌… ഇവിടങ്ങളിലെ കുട്ടികള്‍ക്കെല്ലാം കാളമ്പാടി അറിവുപകര്‍ന്നു. 21 വര്‍ഷത്തിലധികമായി പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ അറബിക്‌ കോളജില്‍ അധ്യാപകന്‍.

ദര്‍സ്‌ മുതല്‍ കോളജുവരെയായി അരനൂറ്റാണ്ടുകാലം. സമസ്‌തയുടെ തലപ്പത്തുനില്‍ക്കുമ്പോഴും ജാമിഅയില്‍ ഫൈസിമാരെ പഠിപ്പിച്ചു. അധ്യാപനമായിരുന്നു ഈ ജിവിതം. മദ്രസകളിലും കോളജിലും ക്ലാസ്‌മുറികളില്‍ കര്‍മ്മശാസ്‌ത്രങ്ങള്‍ പഠിപ്പിച്ചപ്പോള്‍ കളങ്കമില്ലാത്ത ജീവിതം കൊണ്ട്‌ സമൂഹത്തിനും വഴികാട്ടിയായി. അറിവും സത്യവും ലാളിത്യവും വായനയും ചിന്തയും നേര്‍വഴിയുമൊക്കെ അധ്യായങ്ങളായ ഒരു പുസ്‌തകം തന്നെയാണ്‌ മലപ്പുറത്തുനിന്ന്‌ ആത്മീയ ലോകത്തേക്ക്‌ സഞ്ചരിച്ച്‌ കാളമ്പാടി കുറിച്ചിട്ടത്‌.

സംസാരം നിര്‍ത്തുമ്പോള്‍ മഗ്‌രിബ്‌ ബാങ്ക്‌ ഉയര്‍ന്നു. നമസ്‌കാരത്തിന്റെ സമയം. പാണക്കാട്‌ പൂക്കോയതങ്ങള്‍ക്കും ശിഹാബ്‌ തങ്ങള്‍ക്കുമൊപ്പം നോമ്പുതുറയില്‍ പങ്കെടുത്തത്‌ നല്ല ഓര്‍മ്മയാണെന്ന്‌ പറയാന്‍ മറന്നില്ല. ചൊവ്വാഴ്‌ച പാണക്കാട്ട്‌ തിരക്കുള്ള ദിവസമാണ്‌. സമുദായത്തെ നയിച്ച മഹാപണ്ഡിതന്‍ വിടപറഞ്ഞതും ചൊവ്വാഴ്‌ചതന്നെ. സ്‌നേഹാദരങ്ങളുടെ നെറുകയില്‍നിന്ന്‌ തിരക്കുകള്‍ മാറ്റിവെച്ച്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ കാളമ്പാടിയിലെത്തിയതും ഊഷ്‌മളബന്ധത്തിന്റെ വിങ്ങല്‍കൊണ്ടുതന്നെയാണ്‌.

അനുഭവങ്ങളും കാലങ്ങളും ഈ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്‌. ഏതു ചോദ്യത്തിനും കലര്‍പ്പില്ലാത്ത മറുപടിയും. ശാന്തതയും ലാളിത്യവും മുദ്രയാക്കി സമസ്‌തക്ക്‌ ശ്രേഷ്‌ഠ മുഖം നല്‍കിയ പണ്ഡിതനോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍ത്തില്ല, ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ അവസാനത്തെ അഭിമുഖമാവുമെന്ന്‌. ചന്ദ്രികയെ സ്‌നേഹിച്ച പണ്‌ഡിതന്റെ അവസാന അഭിമുഖത്തിലെ ചിന്തകളിലും സമൂഹ നന്‍മയും സാഹോദര്യവും നിറഞ്ഞുനിന്നു. തലമുറകളില്‍ ആത്മീയശോഭ പരത്തിയ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ഇനി ശ്രേഷ്‌ഠമായ ഓര്‍മമാത്രം.



വി. സുരേഷ്‌ ബാബു
ചന്ദ്രിക - 2012 Oct. 04

Thursday, May 16, 2013

ആശുപത്രിയിലെ അന്ത്യനിമിഷങ്ങള്‍

     2012 ഒക്‌ടോബര്‍ 2 ന്‌ സുബ്‌ഹി നിസ്‌കാരം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ മൊബൈല്‍ ശബ്‌ദിക്കുന്നത്‌; കാളമ്പാടി ഉസ്‌താദ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്‌.... ഉടനെ ജാമിഅയിലേക്ക്‌ ബന്ധപ്പെട്ടു. അര്‍ദ്ധരാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അതിവേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓടിക്കിതച്ച്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ്‌ ഐ.സി.യു.വില്‍ വെന്റിലേറ്ററിലാണെന്ന്‌ അറിയുന്നത്‌. അകത്തു പോയി കാണാന്‍ അധികൃതര്‍ അനുവാദം തന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനിഷേധ്യനായ അമരക്കാരന്‍ ശാന്തമായി ഉറങ്ങുന്നതുപോലെ. ഈ അവസ്ഥയില്‍ റൂമിലേക്ക്‌ വിട്ടുതന്നുകൂടെ എന്ന്‌ ഞാനും അസീസ്‌ ഫൈസിയും കൂടി ഡോക്‌ടറോട്‌ കെഞ്ചിനോക്കി. രണ്ട്‌ റിസല്‍ട്ടുകൂടി കിട്ടാനുണ്ടെന്നും നേരിയ പ്രതീക്ഷക്ക്‌ വകയുണ്ടെന്നുമാണ്‌ ഡോക്‌ടര്‍ പറഞ്ഞത്‌. പിന്നെയും അര മണിക്കൂറോളം ഇഴഞ്ഞുനീങ്ങി. പുറത്തേക്ക്‌ വന്ന ഡോക്‌ടറുടെ മുഖത്ത്‌ നിരാശ പ്രകടമാകുന്നത്‌ അറിഞ്ഞു. ഐ.സി.യുവില്‍ ചെന്ന്‌ ചൊല്ലാനുള്ളത്‌ ചൊല്ലികൊടുക്കുവാന്‍ അദ്ദേഹം അനുമതി നല്‍കി. ഉസ്‌താദിന്റെ രണ്ട്‌ മക്കളുടെ കൂടെ ഞാനും സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങളും പുളിയക്കുത്ത്‌ ഹനീഫയും അകത്തേക്ക്‌ ചെന്നു. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ സാഹിബും അപ്പോള്‍ അവിടെയെത്തി. വാപ്പുട്ടി ഫൈസി വേങ്ങൂര്‍, അബ്‌ദുല്‍ അസീസ്‌ ഫൈസി തുടങ്ങി ഏതാനും ചിലരും എത്തിച്ചേര്‍ന്നിരുന്നു. മറ്റ്‌ രോഗികള്‍ക്ക്‌ പ്രയാസമാകും എന്നു പറഞ്ഞു അധികം പേരോടും പുറത്തു പോവാന്‍ ഡോക്‌ടര്‍ ആവശ്യപ്പെട്ടു. ഈയുള്ളവനും ഹനീഫയും യാസീന്‍ ഓതാന്‍ തുടങ്ങി. മകന്‍ അബ്‌ദുസ്വമദ്‌ ഫൈസി ചുണ്ടില്‍ വെള്ളം ഉറ്റിച്ച്‌ കൊടുക്കുകയും ചെവിയില്‍ ഉച്ചത്തില്‍ തഹ്‌ലീല്‍ ചൊല്ലികൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഞാന്‍ യാസീന്‍ ഓതി പൂര്‍ത്തിയാക്കി ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞു. സൂക്ഷ്‌മതയോടെ നിരീക്ഷിച്ചിരുന്ന ഡോക്‌ടര്‍ പതിയെ പറഞ്ഞു. എല്ലാം കഴിഞ്ഞിരിക്കുന്നു. നിമിഷനേരത്തേക്ക്‌ അമ്പരപ്പ്‌! അതെ സ്‌നേഹനിധിയായ ഗുരുവര്യര്‍ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു. സുന്നി പ്രസ്ഥാനത്തിന്റെ അനിഷേധ്യനായ അമരക്കാരന്‍ രക്ഷിതാവിങ്കലേക്ക്‌ യാത്രയായിരിക്കുന്നു. അമ്പരപ്പില്‍ നിന്നുണര്‍ന്ന്‌ നേതാക്കളെ ഓരോരുത്തരെയായി വിളിച്ച്‌ വിവരം അറിയിച്ചുകൊണ്ടിരുന്നു. നിമിഷനേരം കൊണ്ട്‌ ആശുപത്രി പരിസരം നിറഞ്ഞു കവിഞ്ഞു. ഒടുവില്‍ ഉസ്‌താദ്‌ ഏറ്റവും അധികം സ്‌നേഹിക്കുകയും ലാളിക്കുകയും ചെയ്‌ത ജാമിഅ കാമ്പസിലേക്ക്‌ ജനാസ കൊണ്ടുപോയി. ക്ഷണനേരം കൊണ്ട്‌ പതിനായിരങ്ങള്‍ ജാമിഅയുടെ മുറ്റം നിറഞ്ഞുകവിഞ്ഞു. തങ്ങളുടെ എല്ലാമെല്ലാമായ ഗുരുനാഥനെ കാണാന്‍ അണികളുടെ ഒഴുക്കായിരുന്നു. ജാമിഅയില്‍ വെച്ച്‌ കുളിപ്പിച്ച്‌, ജാമിഅയുടെ ഇമാം മുത്തുതങ്ങളുടെ നേതൃത്വത്തില്‍ പ്രഥമ ജനാസ നമസ്‌കാരം. ശൈഖുനാ ആലിക്കുട്ടി ഉസ്‌താദിന്റെ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥന. എല്ലാം കഴിഞ്ഞ്‌ ഏറെ പ്രയാസപ്പെട്ട്‌ ജനാസ വീട്ടിലേക്ക്‌ യാത്രയാക്കി.

ഉസ്‌താദ്‌ താമസിച്ചിരുന്ന റൂമിന്റെ നേര മുകളിലുള്ള പത്താം റൂമിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്‌. രണ്ട്‌ വര്‍ഷത്തെ ജാമിഅ പഠനത്തിനിടക്ക്‌ ഒരിക്കല്‍ മാത്രം സുബ്‌ഹിക്ക്‌ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അന്ന്‌ ഉസ്‌താദ്‌ നേരിട്ടു വന്ന്‌ പിടികൂടുകയുണ്ടായി. ഏറെ ഉപദേശിച്ചാണ്‌ അന്ന്‌ ഞങ്ങള്‍ റൂമിലുണ്ടായിരുന്ന നാലുപേരെയും ഉസ്‌താദ്‌ വെറുതെ വിട്ടത്‌.

അത്ഭുതകരമായി അനുഭവപ്പെട്ട സംഭവം തൊട്ടടുത്ത ആഴ്‌ചയിലായിരുന്നു.വെളളിയാഴ്‌ച ജാമിഅയില്‍ ക്ലാസ്‌ ഇല്ലാത്ത ദിവസം. കോഴിക്കോട്‌ നടന്ന സഖാഫി സമ്മേളനത്തില്‍ പങ്കെടുത്ത്‌ നൂറുല്‍ ഉലമയിലേക്ക്‌ ആവശ്യമായ കുറച്ച്‌ ലൈബ്രറി പുസ്‌തകങ്ങളും വാങ്ങി ജാമിഅയിലേക്ക്‌ തന്നെ മടങ്ങി. രാത്രി രണ്ട്‌ മണിക്ക്‌ ശേഷമാണ്‌ കോളേജില്‍ എത്തിയത്‌. അവധി ദിവസമായതിനാല്‍ റൂമിലും പരിസര റൂമുകളിലൊന്നും ആരുമില്ല. പതിയെ അഗാധ മയക്കത്തിലേക്ക്‌ വീണു.

പെട്ടെന്നാണ്‌ കഴിഞ്ഞ ആഴ്‌ചയിലേതുപോലെ ശൈഖുനാ കാളമ്പാടി ഉസ്‌താദ്‌ ഉറക്കത്തില്‍ നിന്ന്‌ വിളിച്ചുണര്‍ത്തുന്നു. ഞെട്ടിയെഴുന്നേറ്റ്‌ ആകെ പരവശനായി നില്‍ക്കുമ്പോള്‍ ഉസ്‌താദിനെ കാണുന്നില്ല. ശൈഖുനാ വീട്ടിലാണെന്ന്‌ അപ്പോഴാണ്‌ ഓര്‍ത്തത്‌. ഏതാനും നിമിഷം കഴിഞ്ഞപ്പോഴേക്കും പള്ളിയില്‍ നിന്ന്‌ ബാങ്കൊലി മുഴങ്ങുന്നു. വൈകി ഉറങ്ങിയതിനാല്‍ ഉണരാന്‍ കഴിയില്ലെന്നു കരുതി ഉസ്‌താദ്‌ വിളിച്ചുണര്‍ത്തിയതുപോലെ-

ജാമിഅയില്‍ ഫൈനല്‍ പരീക്ഷ തുടങ്ങിയ അന്നേ ദിവസം തന്നെ മേഖലാ സര്‍ഗലയം നടക്കുന്നു. കമ്മറ്റിയുടെ കാര്യദര്‍ശി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്വം. ഒപ്പം ഫൈനല്‍ പരീക്ഷയുടെ ബേജാറും. അസറിനുശേഷം കിട്ടിയ ചെറിയൊരു ഇടവേളയില്‍ ജാമിഅയിലെ വാര്‍ഡനുമായി ധാരണയിലായി സര്‍ഗലയത്തിലേക്ക്‌ പോയി. മടങ്ങി എത്തിയത്‌ മഗ്‌രിബിന്‌ ശേഷമായിരുന്നു. എരമംഗലം ഉസ്‌താദിന്റെ മുന്നിലാണ്‌ വന്നുപെട്ടത്‌.

കയ്യോടെ പിടികൂടി കാളമ്പാടി ഉസ്‌താദിന്റെ മുമ്പിലെത്തിച്ചു. പരീക്ഷയുടെ ഗൗരവം മറന്ന്‌ സംഘടനാ പ്രവര്‍ത്തനത്തിന്‌ പോയ ഞങ്ങളെ ഉസ്‌താദ്‌ വിചാരണ ചെയ്യാനാവശ്യപ്പെട്ടു. കുട്ടികളേ... ഇങ്ങളോട്‌ ഞാന്‍ പെട്ടീം കിതാബും എടുത്ത്‌ പോകാന്‍ പറയാണ്‌ - കൂടെയുള്ളവര്‍ വിറക്കുന്നു. ഞാന്‍ അതിലേറെ പാരവശ്യത്തില്‍. വിറയാര്‍ന്ന ശബ്‌ദത്തോടെ പതിയെ മൊഴിഞ്ഞു - ഉസ്‌താദേ, എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ മേഖലാ സെക്രട്ടറിയാണ്‌. കൂടെയുള്ള ഒരാള്‍ ശമീര്‍ പുത്തനങ്ങാടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറിയും. മേഖലയുടെ പരിപാടി നടക്കുമ്പോള്‍ പരീക്ഷയായതിനാല്‍ ഞങ്ങള്‍ക്ക്‌ സഹകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും ഒന്നുപോയി വരികെയങ്കിലും വേണ്ടേ, സഹപ്രവര്‍ത്തകര്‍ കൂടുതലും നാടന്മാരാണ്‌. അവര്‍ക്കൊരു ആശ്വാസമാകട്ടെ എന്ന്‌ കരുതി പോയതാണ്‌. ഉസ്‌താദ്‌ മാപ്പാക്കണം. ശൈഖുനായുടെ മനസ്സിന്റെ കൃപ അന്ന്‌ ഞങ്ങളെ തുണച്ചു. ഉം... ഒക്കെ വേണ്ടതല്ലെ. ഇങ്ങള്‍ പോയി നാളത്തെ പരീക്ഷക്ക്‌ ഒരുങ്ങിക്കോളീ... ജീവന്‍ തിരിച്ചുകിട്ടിയതുപോലെ വേഗത്തില്‍ റൂമിലേക്ക്‌ മടങ്ങി.

ശൈഖുനായ വീട്ടില്‍ പോയി കാണുന്നത്‌ ആനന്ദദായകമാണ്‌. വളരെ ലളിതമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഒരിക്കല്‍ ചില മഖാമുകളെ കുറിച്ച്‌ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഉസ്‌താദ്‌ പറഞ്ഞു - നാം ഒരു മഖാം സിയാറത്ത്‌ ചെയ്യുന്നത്‌ അവിടെ കിടക്കുന്നത്‌ ഒരു മഹാനാണെന്ന നിയ്യത്തോടെയാണ്‌. അത്‌ വളരെ പുണ്യമുള്ളതാണല്ലോ. വിവരമില്ലാതെ അതുമിതും പറയലിനെ നാം ഒഴിവാക്കിയാല്‍ മതി. ഉസ്‌താദിനെ ഒരു പരിപാടിക്ക്‌ ക്ഷണിക്കുന്നത്‌ മൂലം ഒരു പ്രയാസവും ഉണ്ടാകാറില്ല. എന്തെങ്കിലും കാരണങ്ങളാല്‍ അല്‍പം വൈകുകയോ മറ്റോ ചെയ്‌താലും ഉസ്‌താദ്‌ ഒരു മുഷിപ്പും പ്രകടിപ്പിക്കാറില്ല. നിശ്ചയിച്ച സ്ഥലത്തിരുന്ന്‌ തലയും താഴ്‌ത്ത ഔറാദുകളില്‍ മുഴുകുന്നത്‌ കാണാം. നാലുദിവസം മുമ്പ്‌ ജാമിഅയില്‍ പോയപ്പോള്‍ ശൈഖുനായുടെ റൂമില്‍ കയറി. സബ്‌ഖ്‌ കഴിഞ്ഞ്‌ വിശ്രമിക്കുകയാണ്‌. കൈപിടിച്ച്‌ മുത്തി ദുആ ചെയ്യാന്‍ പറഞ്ഞ്‌ സലാം പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല - ഇത്‌ അവസാനത്തെ കൂടിക്കാഴ്‌ചയായിരിക്കുമെന്ന്‌. നാഥന്‍ ഉസ്‌താദിന്റെ ദറജയെ ഉയര്‍ത്തുമാറാകട്ടെ (ആമീന്‍)

ശമീര്‍ ഫൈസി ഒടമല
(എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ല വര്‍ക്കിംഗ്‌ സെക്രട്ടറിയാണ്‌ ലേഖകന്‍)

കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍: പണ്ഡിതശ്രേഷ്ഠന്‍


ചരിത്രപാരമ്പര്യം ഉറങ്ങുന്ന മലപ്പുറം നഗരത്തോടു ചേര്‍ന്നുനില്‍ക്കുന്ന നാട്ടിന്‍പ്രദേശമാണു കാളമ്പാടി. ശംസുല്‍ ഉലമയും കൂറ്റനാടും അടക്കമുള്ള പണ്ഡിതപ്രതിഭകളുടെ ഗുരുനാഥനായിരുന്ന കോമുമുസ്ല്യാരും നൂറുകണക്കിനു മഹിതപണ്ഡിതന്‍മാര്‍ക്ക്‌ ഗുരുത്വം പകര്‍ന്നുനല്‍കിയ കോട്ടുമല അബൂബക്കര്‍ മുസ്ല്യാരും വളര്‍ന്നതും ജീവിച്ചതും ഈ അനുഗൃഹീതനാട്ടിലാണ്‌. എന്നാല്‍ നാടിന്റെ പേരില്‍ ഇവരാരും അറിയപ്പെട്ടിരുന്നില്ല. കാളമ്പാടിയുടെ പേരില്‍ അറിയപ്പെട്ടത്‌ മുഹമ്മദ്‌ മുസ്ല്യാരാണ്‌.
കേരള മുസ്ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ സിരാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷപദവിയില്‍ കഴിഞ്ഞ ആറുവര്‍ഷമായി ഈ മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലം സമസ്തയുടെ സുവര്‍ണകാലഘട്ടമാണ്‌. പഴമ, എളിമ, വിനയം എന്നിവയെല്ലാം ഒത്തുചേര്‍ന്ന ഇസ്ലാമികമഹിതമായ സ്വഭാവഗുണങ്ങളെല്ലാം പരിലസിക്കുന്ന വലിയ മനുഷ്യനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍. എത്ര വലിയ പദവികള്‍ക്കിടയിലും കൂടുതല്‍ കുനിഞ്ഞിരിക്കുന്ന ആ പണ്ഡിതശ്രേഷ്ഠനെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ. വിനയവും ലാളിത്യവുമുള്ള ആത്മജ്ഞാനികളുടെ തെളിഞ്ഞ അടയാളം എല്ലാസമയത്തും ആ മുഖത്തുണ്ടായിരുന്നു.
സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കാളമ്പാടിയില്‍നിന്നു പൊടുന്നനെ മറുപടി കിട്ടുമായിരുന്നില്ല. സംശയത്തിന്റെ എല്ലാ വ്യാപ്തിയും ഉറപ്പുവരുത്തിയേ പ്രതികരിക്കുമായിരുന്നുള്ളൂ. കുറഞ്ഞ വാക്കുകളോടെ നാട്ടുഭാഷയിലായിരുന്നു കാളമ്പാടി സംസാരിച്ചിരുന്നതും സംശയനിവൃത്തി വരുത്തിയിരുന്നതും. മത-വൈജ്ഞാനിക പ്രചാരണരംഗത്തും സമസ്തയുടെ പ്രവര്‍ത്തനവഴികളിലും ഏറെക്കാലത്തെ അനുഭവങ്ങളുടെയും ഓര്‍മകളുടെയും നിറവുള്ള കാളമ്പാടി, സമസ്തയുടെ ജീവിച്ചിരിക്കുന്ന മുശാവറ അംഗങ്ങളില്‍ ഏറ്റവും പഴക്കവും തഴക്കവുമുള്ള വ്യക്തിത്വമായിരുന്നു.
1971 മെയ്‌ രണ്ടിന്‌ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ കെ കെ അബൂബക്കര്‍ ഹസ്‌റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയാണ്‌ അദ്ദേഹത്തെ അംഗമായി തിരഞ്ഞെടുത്തത്‌. അന്നു മഹാനായ കണ്ണിയത്തായിരുന്നു സമസ്തയുടെ പ്രസിഡന്റ്‌. സമസ്തയുടെ സന്ദേശം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും മദ്‌റസകള്‍ സ്ഥാപിക്കാനും കാല്‍നടയായി സഞ്ചരിക്കുകയും ത്യാഗം സഹിക്കുകയും ചെയ്ത അദ്ദേഹം, ഒരുകാലത്തും പദവികളോ സ്ഥാനങ്ങളോ ആഗ്രഹിക്കുകയോ അതിനുവേണ്ടി എന്തെങ്കിലും ചെയ്യുകയോ ചെയ്തിരുന്നില്ല.
സ്വന്തം പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും കുറിച്ച്‌ വലിയവായില്‍ സംസാരിക്കാനും ആ മാതൃകായോഗ്യന്‍ സന്നദ്ധനായിരുന്നില്ല. മൈത്ര, മുണ്ടക്കുളം, മുണ്ടംപറമ്പ്‌, നെല്ലിക്കുത്ത്‌, കിടങ്ങയം, അരീക്കോട്‌ എന്നിവിടങ്ങളില്‍ മുദരിസായ കാലങ്ങളില്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇന്നും നാട്ടുകാര്‍ അയവിറക്കുന്നുണ്ട്‌. അരീക്കോടിന്റെ ഉള്‍നാടുകളില്‍ സുന്നിമദ്‌റസകള്‍ സ്ഥാപിക്കുന്നതിനായി കാളമ്പാടി കഷ്ടപ്പെട്ട കഥകള്‍ സമസ്ത ചരിത്രത്തിലെ നാഴികക്കല്ലുകളാണ്‌.
അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചുകൊണ്ടു മാത്രമാണ്‌ ദീനീപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തിരുന്നത്‌. സ്വന്തം ജീവിതം മാതൃകയാവണമെന്ന്‌ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. കൂടുതല്‍ പറഞ്ഞ്‌ മഹാനാവാനോ നാട്ടുകാരെ കൈയിലെടുക്കാനോ ഒന്നും ആ പണ്ഡിതന്‍ ഒരുക്കമായിരുന്നില്ല.
സമസ്തയുടെ ഒഴിവുവന്ന പ്രസിഡന്റ്സ്ഥാനത്തേക്കു പാണക്കാട്‌ ഉമറലി ശിഹാബ്‌ തങ്ങളാണ്‌ കാളമ്പാടിയുടെ പേരുപറഞ്ഞത്‌. സര്‍വരാലും ആ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. സമുദായത്തിന്റെ പഴയകാലപണ്ഡിതന്‍മാരുടെ എല്ലാ വിശേഷണങ്ങളും ഒത്തുചേര്‍ന്ന മഹാനായിരുന്നു അദ്ദേഹം. ഭൌതികഭ്രമത്തിന്റെ കൈയേറ്റങ്ങള്‍ക്കിടയിലും പക്വതയും ആര്‍ജവവും നഷ്ടപ്പെടാത്ത കാളമ്പാടി, വര്‍ത്തമാനസമുദായത്തിന്റെ അനുഗ്രഹമായിരുന്നു.
സമസ്തയുടെ ഔദ്യോഗികസ്ഥാപനമായ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയിലെ അധ്യാപകജോലി അവസാനസമയം വരെ തുടര്‍ന്നിരുന്നു. 1961ല്‍ വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന്‌ എം.എഫ്‌.ബി ബിരുദം നേടിയാണ്‌ അദ്ദേഹം അധ്യാപനരംഗത്ത്‌ എത്തിയത്‌. അതിനു മുമ്പ്‌ വിവിധ പള്ളിദര്‍സുകളില്‍ പഠിച്ചിരുന്നു. അരീക്കോട്‌ ജുമാമസ്ജിദില്‍ മുദരിസായിക്കൊണ്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിച്ചിരുന്നത്‌. 12 വര്‍ഷം അവിടെ തുടര്‍ന്നു. പിന്നീട്‌ മൈത്രയിലേക്കു
മാറി. നീണ്ട 10 വര്‍ഷം നെല്ലിക്കുത്ത്‌ മുദരിസായിരുന്നു. അഞ്ചുവര്‍ഷം കിടങ്ങയത്തും മുദരിസായി. ഖാസിയായും ഖത്തീബായും വിവിധ പ്രദേശങ്ങളില്‍ സേവനം ചെയ്തു. 1993 മുതല്‍ ജാമിഅ നൂരിയ്യയിലെ അധ്യാപക ജോലി ഏറ്റെടുത്തു. മാതൃകായോഗ്യനായ അധ്യാപകനെന്നാണു ശിഷ്യന്‍മാര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.
ഹദീസ്‌ ഗ്രന്ഥങ്ങളാണു പ്രധാനമായും കാളമ്പാടി പഠിപ്പിച്ചിരുന്നത്‌. ആരോഗ്യം മോശമായപ്പോള്‍ കോളജിനു പകരം പള്ളിയില്‍വച്ചു ക്ലാസെടുത്തു. തനതുശൈലിയില്‍ ഉദാഹരണങ്ങള്‍ നിരത്തി പഠിതാവിന്റെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്ന്‌ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചത്തിലേക്കു നയിക്കുന്നതായിരുന്നു ആ ക്ലാസുകള്‍.
ഒരിക്കലും ക്ലാസുകള്‍ മുടക്കാറുണ്ടായിരുന്നില്ല. ആര്‍ഭാടമെന്നത്‌ എന്താണെന്നുപോലും അദ്ദേഹത്തിനറിയില്ലായിരുന്നു. വലിയ പദവികള്‍ വഹിക്കുമ്പോഴും സിമന്റിടാത്ത, ഓടിന്റെ മേല്‍ക്കൂരയുള്ള ചെറിയ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്‌. സഞ്ചരിക്കാന്‍ വാഹനം നല്‍കിയിട്ടും അതു സ്വീകരിക്കാന്‍ ആ മനസ്സ്‌ സന്നദ്ധമായിരുന്നില്ല.
സാത്വികനായ പണ്ഡിതന്‍ എന്ന വിശേഷണമാണു കാളമ്പാടിക്ക്‌ കൂടുതല്‍ ചേരുക. ഇഹലോകവുമായി എന്നും അകന്നുകഴിഞ്ഞ്‌ പരലോകത്തേക്കുള്ള വലിയ പാഥേയം ഒരുക്കുന്നതിലായിരുന്നു വലിയ താല്‍പ്പര്യം. വിജ്ഞാനസമുദ്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ആവോളം സമ്പാദിച്ച അധ്വാനിയായ പണ്ഡിതനെയാണ്‌ ഞങ്ങള്‍ക്കെല്ലാം ഓര്‍ക്കാനുള്ളത്‌.
ശിഷ്യഗണങ്ങളോടും സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും അങ്ങേയറ്റം സ്നേഹത്തോടെ പെരുമാറിയ, എളിമയും തെളിമയും മേളിച്ച അപൂര്‍വ വ്യക്തിത്വം തന്നെയായിരുന്നു മുഹമ്മദ്‌ മുസ്ല്യാര്‍. അല്‍പ്പം മുന്നോട്ടാഞ്ഞ്‌ ശാന്തമായി മുന്നോട്ടു നടന്നുനീങ്ങുന്ന ആ വലിയ മനുഷ്യന്റെ പരലോകജീവിതം അല്ലാഹു വെളിച്ചമാക്കിക്കൊടുക്കട്ടെ, മര്‍ഹമത്തും മഅ്ഫിറത്തും നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍
(സമസ്ത ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍.)
Oct 3 2012

ഗുരുനാഥന്‍മാരുടെ ഗുരുവര്യന്‍


     സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ഉന്നത മതപണ്ഡിതനുമായിരുന്ന കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വിയോഗം കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്‌ടമാണ്‌.
പ്രക്ഷുബ്‌ദമായ സമകാലിക സമൂഹത്തില്‍ നേരും നെറിയും വ്യക്തമാക്കി കൊടുക്കാന്‍ കഴിവും സാമൂഹികാംഗീകാരവുമുണ്ടായിരുന്ന ഒരു അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്നു മഹാനവര്‍കള്‍. മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാന ശാഖകളുടെയും ആഴിയിലേക്ക്‌ ഊളിയിട്ടിറങ്ങി അഗാധജ്ഞാനം നേടിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ ഗുരുനാഥന്‍മാരുടെ ഗുരുവര്യനായിരുന്നു.
1934ല്‍ മലപ്പുറം കാളമ്പാടിയിലെ അരിക്കത്ത്‌ അബ്‌ദുറഹിമാന്‍ ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായി ജനിച്ച മഹാന്‍ കുട്ടിക്കാലത്ത്‌ തന്നെ മതപഠന രംഗത്തേക്ക്‌ പ്രവേശിച്ചു. അക്കാലത്തെ അത്യുന്നത പണ്ഡിതന്‍മാരുടെ ശിഷ്യത്വം സ്വീകരിച്ച മുഹമ്മദ്‌ മുസ്‌ലിയാര്‍ തന്റെ ബുദ്ധിവൈഭവം കൊണ്ടും അധ്വാന ശീലം കൊണ്ടും ശ്രദ്ധേയനായി. അമ്പതുകളില്‍ വെല്ലൂര്‍ ബാഖിയത്തു സ്വാലിഹാത്തില്‍ പഠിച്ച്‌ ഉന്നത പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ്‌ മുസ്‌ലിയാര്‍ വിവിധ പ്രദേശങ്ങളില്‍ സ്‌തുത്യര്‍ഹമായ നിലയില്‍ ദര്‍സ്‌ നടത്തുകയുണ്ടായി.
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അത്യുന്നത നേതാവും തന്റെ ഗുരുവര്യനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശപ്രകാരം സമസ്‌തയുടെ സംഘടനാ രംഗത്ത്‌ സജീവമായ മുഹമ്മദ്‌ മുസ്‌ലിയാര്‍ നിലവില്‍ സമസ്‌തയുടെ ഏറ്റവും സീനിയറായ മെമ്പറായിരുന്നു.
സി.എച്ച്‌. ഹൈദ്രോസ്‌ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ എന്നിവരോടൊപ്പം സമസ്‌തയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ജാമിഅ: നൂരിയ്യയില്‍ മുദരിസ്‌ ആവുന്നതിന്‌ മുമ്പ്‌ തന്നെ ജാമിഅ: മാനേജിംഗ്‌ കമ്മിറ്റി അംഗം, പരീക്ഷാ ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളില്‍ അദ്ദേഹം ജാമിഅ:യുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
സമസ്‌ത കേന്ദ്ര മുശാവറയില്‍ കാല്‍ നൂറ്റാണ്ടോളം കാലം സഹപ്രവര്‍ത്തകനായും 1991ല്‍ ജാമിഅ:യില്‍ മുദരിസായ ഉസ്‌താദവര്‍കളോടൊപ്പം 21 വര്‍ഷം സഹാധ്യാപകനായും ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍ എനിക്കവസരമുണ്ടായി. അറുപതുകളുടെ അവസാനം മീനാര്‍കുഴിയില്‍ ഞാന്‍ മുദരിസായിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹം അവിടെ വരാറുണ്ടായിരുന്നു.
ജാമിഅ: നൂരിയ്യയുടെ പ്രിന്‍സിപ്പല്‍ ചുമതല ഞാന്‍ ഏറ്റെടുത്തതിന്‌ ശേഷം എന്റെ വിദേശയാത്രാ സമയങ്ങളിലും മറ്റും സ്ഥാപനത്തിന്റെ അക്കാദമിക്‌ ചുമതല മുഖ്യമായി ഏറ്റെടുത്തിരുന്നത്‌ മഹാനവര്‍കളായിരുന്നു. ഏറനാടന്‍ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ക്ലാസ്‌ ഏറെ ആകര്‍ഷണീയമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഏറെ താല്‍പര്യത്തോടു കൂടിയാണ്‌ ഉസ്‌താദിന്റെ ക്ലാസിനെത്തിയിരുന്നത്‌.
സമസ്‌തയുടെ പ്രസിഡന്റ്‌ എന്ന നിലയില്‍ അദ്ദേഹം വളരെ ഊര്‍ജസ്വലനായിരുന്നു. മുഴുവന്‍ മീറ്റിംഗുകളിലും പരിപാടികളിലും അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പ്‌ വരുത്താന്‍ ശ്രമിക്കുമായിരുന്നു. സാധാരണ രീതിയില്‍ ശനിയാഴ്‌ച വൈകുന്നേരം ജാമിഅ:യില്‍ എത്തിയാല്‍ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ ഉസ്‌താദ്‌ ജാമിഅ: വിട്ടിരുന്നത്‌. എന്നാല്‍ വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഞായറാഴ്‌ച രാവിലെ എത്തി ബുധനാഴ്‌ച ഉച്ചക്ക്‌ മുമ്പായി മഹാനവര്‍കള്‍ വീട്ടിലേക്ക്‌ തിരിക്കുമായിരുന്നു.
ഞായറാഴ്‌ച ജാമിഅ:യിലെത്തിയ ഉസ്‌താദ്‌ തിങ്കളാഴ്‌ച മുഴുവന്‍ ക്ലാസുകളും കൂടുതല്‍ ഊര്‍ജസ്വലമായാണ്‌ കൈകാര്യം ചെയ്‌തത്‌. ഇന്നലെ പെരിന്തല്‍മണ്ണയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സാഹിബുമായി ജാമിഅ: ഗോള്‍ഡന്‍ ജൂബിലിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ ഉച്ചക്ക്‌ ശേഷം ഞാന്‍ ജാമിഅ:യില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ മുമ്പായി തദ്‌ – വിഷയത്തില്‍ മഹാനവര്‍കളോട്‌ കൂടിയാലോചന നടത്തുകയുണ്ടായി. വളരെ ആരോഗ്യകരമായാണ്‌ ഉസ്‌താദ്‌ സംസാരിച്ചത്‌. മഹാനവര്‍കളോട്‌ സലാം പറഞ്ഞ്‌ കൈപിടിച്ച്‌ ഇറങ്ങുമ്പോള്‍ ഇത്‌ ഒരിക്കലും അവസാനത്തെ കൂടിക്കാഴ്‌ചായിരിക്കുമെന്ന്‌ നിനച്ചില്ല. അല്ലാഹു നമ്മെ എല്ലാവരെയും മഹാനവര്‍കളോടൊപ്പം അവന്റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കട്ടെ- ആമീന്‍


Oct. 04
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

(ജാമിഅ: നൂരിയ്യ പ്രിന്‍സിപ്പലാണ്‌ ലേഖകന്‍)

കാളമ്പാടി ഉസ്‌താദിന്റെ യാത്ര

സമസ്‌തയുടെ പ്രസിഡന്റല്ലേ, ഇനി പഴയതു പോലെ പറ്റില്ല. കാളമ്പാടി ഉസ്‌താദിനു യാത്രകളൊരുപാടുണ്ടാകും. തിരക്കു വര്‍ധിക്കും. പല സദസ്സിലും ഒഴികഴിവില്ലാതെ എത്തേണ്ടിവരും. പാണക്കാട്‌ സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങള്‍ പോംവഴി നിര്‍ദേശിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റിനു സഞ്ചരിക്കാന്‍ ഒരു കാര്‍ വാങ്ങുക. യോഗം പിരിഞ്ഞ ശേഷം ഉമറലി ശിഹാബ്‌ തങ്ങളുടെ തിരക്കൊഴിയാന്‍ കാത്തുനിന്നു കാളമ്പാടി ഉസ്‌താദ്‌. അതീവ വിനയത്തില്‍ തങ്ങളോടു പറഞ്ഞു: കാറൊക്കെ കൊണ്ടുനടക്കല്‍ വലിയ ഭാരമല്ലേ. തങ്ങള്‍ ഒന്നും വിചാരിക്കരുത്‌. നമ്മക്കത്‌ വേണ്ടാന്നു വെച്ചാലോ? ആ അഭ്യര്‍ത്ഥനയുടെ ആത്മാര്‍ത്ഥയില്‍ കാര്‍ പദ്ധതി റദ്ദാക്കപ്പെട്ടു. കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ എന്ന വയോധികനായ പണ്ഡിതന്‍ മലപ്പുറം കാവുങ്ങല്‍ ജങ്‌ഷനില്‍ ബസ്‌ കാത്തുനില്‍ക്കുന്ന പതിവു തുടര്‍ന്നു. പില്‍ക്കാലത്ത്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടി തുടങ്ങിയപ്പോള്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഒന്നു കൂടി ശ്രമിച്ചുനോക്കി. ‘അതൊന്നും ശരിയാവൂല’ എന്ന വിനയം പുരണ്ട മറുപടി തന്നെയായിരുന്നു ഇവിടെയും. കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാരഥി. പതിനായിരത്തോളം മദ്രസകള്‍, അറബിക്‌ കോളജും അനാഥശാലകളും എഞ്ചിനീയറിങ്‌, ആര്‍ട്‌സ്‌ കോളജുകളുമുള്‍പ്പെടെ ഇരുന്നൂറില്‍പരം സ്ഥാപനങ്ങള്‍. ഇവയിലെല്ലാമായി പത്തു ലക്ഷത്തോളം വിദ്യാര്‍ത്ഥികളും എണ്‍പതിനായിരത്തോളം അധ്യാപകരുമുള്ള വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ അധിപന്‍. ഖാസി, ഖത്തീബ്‌, മുദരിസുമാരും ദര്‍സ്‌ വിദ്യാര്‍ത്ഥികളും മഹല്ല്‌ നേതൃത്വവും ഉലമാ ഉമറാ കൂട്ടായ്‌മകളും സംഘടനാ പ്രവര്‍ത്തകരുമടങ്ങുന്ന ജനലക്ഷങ്ങളുടെ നായകന്‍. ഇതെല്ലാമായിരിക്കുമ്പോഴും കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ കാറില്‍ വന്നിറങ്ങുന്നത്‌ സങ്കല്‍പിക്കാനാവുന്നില്ല അടുത്തറിയുന്നവര്‍ക്കാര്‍ക്കും. കാലില്‍ നീരു വന്ന്‌ കയറ്റിറക്കങ്ങള്‍ക്ക്‌ പ്രയാസം നേരിട്ടു തുടങ്ങിയപ്പോള്‍ മാത്രം തന്റെ യാത്രാവാഹനത്തില്‍ ഒരു മാറ്റം വരുത്തി അദ്ദേഹം. മലപ്പുറത്തെ വീട്ടില്‍ നിന്നു ഇരുപത്തഞ്ച്‌ കിലോമീറ്റര്‍ ദൂരെയുള്ള ജാമിഅ: നൂരിയ്യ അറബിക്‌ കോളജിലേക്ക്‌ അധ്യാപനത്തിനു പോവാന്‍ കാളമ്പാടി ഉസ്‌താദ്‌ ഒരു ഓട്ടോറിക്ഷക്കാരനെ ഏര്‍പ്പാടു ചെയ്‌തു. കാറില്‍ കയറില്ല എന്ന വാശിയല്ല. അതൊന്നും താന്‍ പഠിച്ചു പിന്തുടരുന്ന മൂല്യങ്ങളുമായി ഒത്തുപോവില്ല എന്ന തോന്നല്‍. ഒരു ഉഖ്‌റവി പണ്ഡിതന്റെ ഖൗഫ്‌. കുഞ്ഞുന്നാള്‍ തൊട്ടേ പാരത്രിക ചിന്തയാല്‍ ജീവിതം ചിട്ടപ്പെടുത്തിയ ജ്ഞാനിയുടെ ഉള്‍ഭയം. ഈയൊരു ചെറുസൗകര്യത്താല്‍ നഷ്‌ടപ്പെട്ടു പോകുമോ പരലോകത്തിന്റെ വാഗ്‌ദാനങ്ങളെല്ലാം എന്ന സൂക്ഷ്‌മത. അല്ലാഹുവുമായി അടുത്തുനില്‍ക്കാന്‍ കൊതിക്കുന്ന അടിമയുടെ വേവലാതി. സമുദായത്തിന്റെ ഇരിപ്പുവശപ്രകാരം സമസ്‌തയുടെ പ്രസിഡന്റ്‌ കരുതിയാല്‍ സമ്മാനപ്പൊതികള്‍ക്കു പഞ്ഞമുണ്ടാവില്ല. അംബര ചുംബികള്‍ പണിത്‌ സകുടുംബം വസിക്കാം. സുരക്ഷാഭടന്‍മാരുമായി ചലിക്കുന്ന കൊട്ടാരങ്ങളില്‍ സഞ്ചരിക്കാം. സര്‍വോപരി തങ്കത്തിളക്കമുള്ള വേഷഭൂഷാദികളില്‍ ജീവിതം ആര്‍ഭാടമാക്കാം. ഏതു വിഷയത്തിലും കയറികൊത്താം. ചെല്ലുന്നേടത്തെല്ലാം വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി പ്രശസ്‌തിയുടെ പരകോടിയില്‍ നിറഞ്ഞാടാം. ശേഷം പദവിയുടെ മഹത്വം വെച്ച്‌ ഒരു പ്രാര്‍ത്ഥന. ആജന്മം പരിശുദ്ധാത്മാവായി വാഴാന്‍ അതുമതി. പക്ഷേ വീണുപോയില്ല കാളമ്പാടി ഉസ്‌താദ്‌ ഭൂമിയിലെ ആ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ഗത്തില്‍. നീലം മുക്കി മുക്കി നിറം മങ്ങിയ വെള്ള വസ്‌ത്രവും തോളില്‍ മടക്കിയിട്ട പച്ചഷാളും കയ്യില്‍ വളയന്‍ കാലുള്ള ശീലക്കുടയുമായി ദേശീയപാതയുടെ ഓരം പറ്റി നടന്നുനീങ്ങുന്ന കാളമ്പാടി ഉസ്‌താദ്‌. ജാമിഅ:യില്‍ നിന്നു വരുമ്പോള്‍ കൂട്ടിലങ്ങാടിയില്‍ ബസ്സിറങ്ങി സാധനങ്ങള്‍ വാങ്ങി തൂക്കിപ്പിടിച്ച്‌ വെയിലത്ത്‌ വിയര്‍ത്തു നടന്നുപോകുന്നു ദിക്കെങ്ങും കീര്‍ത്തിയുള്ള മഹാപണ്ഡിതന്‍. വീട്ടിലേക്കെത്താന്‍ പിന്നെയും വേണം ഒന്നര കിലോമീറ്ററെങ്കിലും. അത്യാവശ്യമില്ലെങ്കില്‍ ഓട്ടോവിളിക്കുന്നതു പോലും ദുര്‍വ്യയത്തിന്റെ പട്ടികയിലാണ്‌ അദ്ദേഹമെഴുതുക. പ്രസിദ്ധമായ അരിക്കത്ത്‌ കുടുംബത്തില്‍ അബ്‌ദുറഹിമാന്‍ ഹാജിയുടെ പുത്രനായി 1934ല്‍ മലപ്പുറത്തെ കാളമ്പാടിയില്‍ പിറന്ന മുഹമ്മദ്‌ മുസ്‌ല്യാര്‍ ബാപ്പ വരച്ചുകൊടുത്ത വഴി മാറി ഒരിക്കലും യാത്ര ചെയ്‌തില്ല. കുടുംബം പോറ്റാന്‍ ബാപ്പാക്കൊരു പിന്‍ബലമായി നാടന്‍ പണിക്കു കൂട്ടു പോയി. മഗ്‌രിബായാല്‍ ചൂട്ടും മിന്നിച്ച്‌ ദര്‍സിലേക്കും. പാഠ്യപദ്ധതിയും പരിഷ്‌കാരങ്ങളുമില്ലാത്ത കാലത്തെ ഓത്തുപള്ളിയില്‍ തുടങ്ങിയ വിദ്യാഭ്യാസം. അറബി മഷിയാല്‍ മരപ്പലകയിലെഴുതി, ചേടി മണ്ണുകൊണ്ടു മായ്‌ച്ചെഴുതി ഉരുവിട്ടുരുവിട്ട്‌ അഭ്യസിച്ച അറിവുകള്‍. മലപ്പുറം കുന്നുമ്മല്‍ എ.എം.എല്‍.പി സ്‌കൂളില്‍ അഞ്ചാം തരം വരെ പഠനം. ഖുര്‍ആനും ദീനിയ്യാത്തും അമലിയാത്തും മാലയും മൗലീദുമായി ഓത്തുപള്ളിയിലെ ബാല്യം. വെള്ളിയാഴ്‌ച രാവുകളിലെ കൈമടക്കും പ്രധാന സൂറത്തുകളിലേക്കു കടക്കുമ്പോഴുള്ള ചീര്‌ണിയും മാത്രം പ്രതിഫലമായി നിത്യവൃത്തിക്കു കഷ്‌ടപ്പെട്ടിരുന്ന മൊല്ലമാരുടെ നനവൂറുന്ന ചിത്രങ്ങള്‍. ആ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കു നടുവില്‍ നിന്നാണ്‌ അരിക്കത്ത്‌ മുഹമ്മദ്‌ എന്ന ബാലന്‍ മതപഠനത്തിന്റെ ഭാവിയിലേക്കു ചുവടുവെച്ചത്‌. ഇഹലോകത്തിന്റെ ആമോദം നിറഞ്ഞ നാളെയിലേക്കല്ല , കനല്‍ക്കാടു താണ്ടിക്കടന്ന്‌ ജീവിതം വിട്ടുപോകുമ്പോള്‍ കാത്തിരിക്കുന്ന സ്വര്‍ഗപ്പൂമരങ്ങളുടെ തണലിലേക്ക്‌. ആഗ്രഹിച്ചതെന്തും പ്രപഞ്ചനാഥന്‍ കൈവെള്ളയില്‍ വെച്ചുതരുന്ന അവസാനിക്കാത്ത കാലത്തിലേക്ക്‌ ഒരു ഇറങ്ങിനടത്തം. കാളമ്പാടിയിലെ ഇടുങ്ങിയ ഊടുവഴി അവസാനിക്കുന്നിടത്തെ ഓടിട്ട ചെറിയ വീടിന്റെ പ്രശാന്തതയില്‍ ചാരുകസേരയില്‍ കിടന്ന്‌ മനോരാജ്യത്തിലാഴുന്ന മുസ്‌ല്യാരെ കാണാം. ഒരു പ്രസ്ഥാനനായകന്‌ എത്ര ലളിതമാകാമെന്ന്‌ ആ ദൃശ്യം ഓര്‍മിപ്പിക്കും. ഒരു ഗ്രാമീണന്റെ സര്‍വപരിമിതികളും ബോധ്യപ്പെടുത്തുന്നുണ്ട്‌ ആ വീട്‌. അതിനപ്പുറം ഒരു പ്രതാപം മുഹമ്മദ്‌ മുസ്‌ല്യാരുടെ സ്വപ്‌നലോകത്തു പോലുമില്ല. പണ്ഡിതന്‍മാര്‍ പ്രവാചകരുടെ അനന്തരാവകാശികളാണ്‌. ആ തുടര്‍ച്ചയിലൂടെ കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാരെ നോക്കിയിരിക്കുമ്പോള്‍ ഓര്‍മയിലേക്കു കയറിവരും കേശാദിപാദം മഞ്ഞുതുള്ളിപോലെ നിര്‍മലമായിരുന്ന കണ്ണിയത്ത്‌ ഉസ്‌താദ്‌. അറിവിന്റെ അപരിമേയമായ ആകാശങ്ങളിലലഞ്ഞ്‌ ഭൗതികജീവിതത്തെ മറന്നുവെച്ച ആ അവധൂതനെ. വേദികളില്‍ ഇരിപ്പിടം തേടാതെ, മുന്‍നിരയില്‍ തിക്കിത്തിരക്കാതെ ഒതുങ്ങിയൊഴിഞ്ഞു നിന്ന ആ ശീലത്തിലുണ്ട്‌ പാണ്ഡിത്യത്തിന്റെ ശോഭ. സുജൂദിന്റെ സ്ഥാനത്തേക്കു നോക്കി തലതാഴ്‌ത്തിപ്പിടിച്ചു നടന്ന ആ വിനയത്തിലുണ്ട്‌ അറിവിന്റെ ഭാരമാത്രയും. ഏറനാടന്‍ ഭാഷയുടെ ഗ്രാമ്യവിശുദ്ധിയുമായി കാളമ്പാടി ഉസ്‌താദ്‌ പ്രസംഗിക്കുമ്പോള്‍ ഒരു വാക്കും അധികമാവില്ല. ആര്‍ക്കും സ്‌തുതിപാടുകയുമില്ല. മുഖസ്‌തുതി പറയുന്നവന്റെ കണ്ണില്‍ പൂഴി വാരിയിടണമെന്നു പഠിപ്പിക്കുന്ന പണ്ഡിതന്‍, പ്രശംസിച്ചു നേടുന്ന പദവികള്‍ക്കായി വിയര്‍ത്തില്ല. മഹല്ലുകളിലെ തര്‍ക്കപരിഹാരത്തിനും കര്‍മശാസ്‌ത്ര സംബന്ധിയായ തീര്‍പ്പുകള്‍ക്കും കേരളത്തിന്റെ ജനകീയ കോടതിയായ പാണക്കാട്‌ നിന്ന്‌ കത്തുകള്‍ പോകുമായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍ക്ക്‌. സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും സഹോദരന്‍മാരും അടിയന്തര ഘട്ടങ്ങളില്‍ മുസ്‌ല്യാരെ ആളയച്ചുവരുത്തും. മാസപ്പിറവിയുടെ വിചാരണകളില്‍ സാക്ഷിയുടെ കണ്ണില്‍ നോക്കിയുള്ള കാളമ്പാടിയുടെ ക്രോസ്‌ വിസ്‌താരം പ്രസിദ്ധമായിരുന്നു. നിഷ്‌പക്ഷവും നീതി പൂര്‍വവും വിശ്വാസപ്രമാണങ്ങള്‍ക്കു സമ്പൂര്‍ണ്ണ വിധേയയവുമായി അദ്ദേഹം നല്‍കുന്ന വിധിക്കുള്ളിലെ ഉത്തരവാദിത്തബോധവും ശ്രദ്ധേയമായിരുന്നു. ഈ സൂക്ഷ്‌മത തന്നെയാണു ജാമിഅ: നൂരിയ്യയിലെ തന്റെ ശിഷ്യരോട്‌ ക്ലാസ്‌ മുറികളില്‍ ഉണര്‍ത്തിയിരുന്നതും. ”യാത്രക്കിടയിലോ മറ്റോ കണ്ടുമുട്ടുന്നവര്‍ നിങ്ങളോട്‌ മതവിധി ചോദിച്ചേക്കാം. ഉടന്‍ തന്നെ പാണ്ഡിത്യം തെളിയിക്കാന്‍ വിവരം വിളമ്പരുത്‌. അവരോട്‌ പറയണം. നിങ്ങളുടെ മഹല്ലില്‍ ശമ്പളം കൊടുത്ത്‌ നിര്‍ത്തിയ ഒരു ഖാസിയില്ലേ. അദ്ദേഹത്തെ കാണുക എന്ന്‌. ഒരു പക്ഷേ സംശയം ചോദിക്കുന്ന ആള്‍ മഹല്ല്‌ ഖാസിയുമായി ഉടക്കിലായിരിക്കും. ദുര്‍ബലമായ വല്ല വിധിയും തനിക്കനുകൂലമാക്കാമോ എന്നാകും ചിന്ത. ധാരണപ്പിശകു കൊണ്ട്‌ നിങ്ങള്‍ തെറ്റിപ്പറഞ്ഞാലും അയാളതു സ്വീകരിക്കും. അത്‌ പാടില്ല. ഒരു മഹല്ലിന്റെ അധികാരത്തില്‍ ഇടപെടുന്നതും സൂക്ഷിക്കണം”. മഹല്ലിന്റെ ഉത്തരവാദിത്തമുള്ളവരെ കൂട്ടാതെ ഫത്‌വക്കു വരുന്നവരെ കാളമ്പാടി ഉസ്‌താദ്‌ പരിഗണിച്ചില്ല. കിതാബുകളേക്കാള്‍ ഭദ്രമായിരുന്നു ഉസ്‌താദുമാരുടെ ഓര്‍മ്മകളെന്ന പഴയകാലത്തിന്റെ സാക്ഷ്യമാണ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ല്യാര്‍. മലപ്പുറം ജില്ലയിലെ ഒരു ത്വലാഖ്‌ ഫത്‌വ വിവാദമായ ഘട്ടം. സംഘടനകള്‍ തമ്മില്‍ വേദി കെട്ടിയ തര്‍ക്കത്തിലേക്കു വിഷയമെത്തി. മറുപടി പ്രസ്‌താവനയിറക്കാന്‍ കാളമ്പാടി ഉസ്‌താദിനെയും കൂട്ടി പ്രഫ. ആലിക്കുട്ടി മുസ്‌ല്യാരും നാട്ടിക വി. മൂസ മൗലവിയും ചന്ദ്രികയുടെ മലപ്പുറം ജില്ലാ ബ്യൂറോയിലെത്തി. വാര്‍ത്തകളയക്കുന്ന സമയം ‘മരണവര’യില്‍ നില്‍ക്കുന്നു. കിതാബുമായി വന്ന്‌ വിധി കണ്ടുപിടിച്ച്‌ പ്രസ്‌താവന തയ്യാറാക്കി കൊടുക്കാനൊക്കെ ഇനിയെവിടെ നേരം എന്നു ശങ്ക. അതിനിടെ, കസേരയിലിരുന്നതും കാളമ്പാടി ഉസ്‌താദ്‌ നാട്ടികയുടെ കയ്യിലുള്ള കിതാബിലെ പേജ്‌ നമ്പര്‍ പറഞ്ഞ്‌ മറിക്കാനാവശ്യപ്പെട്ടു. എന്നിട്ട്‌ കണ്ണിറുകെ ചിമ്മി ഒറ്റശ്വാസത്തില്‍ ദീര്‍ഘമായ ഖണ്ഡികകള്‍ മന:പാഠമുരുവിട്ട ശേഷം പറഞ്ഞു: “ഈ ചൊല്ലിയതല്ലേ അതെന്ന്‌ നോക്കീ”. കൃത്യം അതു തന്നെയായിരുന്നു. പരിഭാഷപ്പെടുത്തിയെഴുതി പ്രസ്‌താവനയായി പത്രങ്ങള്‍ക്കെത്തിച്ചു. വിവാദത്തിന്റെ തിരിയിളകിപ്പോയതു മാത്രമല്ല അത്ഭുതം. മഹാസമുദ്രം പോലെ കിടക്കുന്ന കിതാബുകളുടെ ആഴങ്ങളില്‍ നിന്ന്‌ അനിവാര്യമായത്‌ ഒരു നിമിഷത്തില്‍ മുങ്ങിത്തപ്പിയെടുത്ത്‌ കൊടുക്കാനാവുന്ന ആ ഓര്‍മശക്തിക്കു മുന്നില്‍ അമ്പരപ്പോടെ നിന്നുപോയി നാട്ടിക. ചിരിപ്പിച്ചും ഗൗരവപ്പെട്ടും ഏതുതലമുറയെയും ആദരിച്ചും ആര്‍ക്കുംഅലോസരമാകാതെയും ചിന്തയുടെ കനവുമായി ജീവിച്ചു കാളമ്പാടി. അന്ത്യം വരെയും ദര്‍സ്‌ നടത്തണമെന്ന, ദീന്‍ പഠിപ്പിക്കുന്ന ഇബാദത്തില്‍ മുഴുകി വിട ചൊല്ലണമെന്ന ആശയേ ഉണ്ടായിരുന്നുള്ളൂ. അരനൂറ്റാണ്ടിലേറെ നീണ്ട മതാധ്യാപനത്തിന്റെ പൂമുഖപ്പടിയിലാണ്‌ അദ്ദേഹം കണ്ണടച്ചതും. അതിനിടെ തനിക്കായി മാത്രം ഒന്നും ആഗ്രഹിച്ചില്ല. ആവശ്യപ്പെട്ടതുമില്ല. ഇക്കഴിഞ്ഞ റമസാനില്‍ ചന്ദ്രിക ഒരുക്കിയ ‘റമസാന്‍ കാഴ്‌ച’ എന്ന പംക്തിയില്‍ ഒന്നാമത്തെ അതിഥി അദ്ദേഹമായിരുന്നു. പഴങ്കഥകളില്‍ മുങ്ങി പുതുകാലത്തിന്‌ ഊര്‍ജം പകര്‍ന്ന അഭിമുഖം. മുസ്‌ലിംലീഗിനെയും `ചന്ദ്രിക’യെയും അളവറ്റു സ്‌നേഹിച്ചു ഈ പണ്ഡിതന്‍. മുസ്‌ലിംലീഗ്‌ നേതാക്കളെ മനസ്സില്‍കൊണ്ടു നടന്നു. ഏതു പ്രതിസന്ധിയിലും പാര്‍ട്ടിക്ക്‌ കരുത്തും പ്രചോദനവും മാര്‍ഗനിര്‍ദേശവും നല്‍കി. പ്രതിസന്ധികളില്‍ പതറാത്ത പണ്ഡിതന്റെ മനക്കരുത്ത്‌ കണ്‍മുന്നില്‍ കണ്ട ആ നിമിഷം ഓര്‍മയില്‍ വരുന്നു. 1998. മലപ്പുറം കാട്ടുങ്ങലില്‍ ഒരു വാഹനാപകടം. കല്യാണ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ്‌. 18 പേര്‍ മരിച്ചു. തല്‍ക്ഷണം 16 പേര്‍. അതില്‍ കാളമ്പാടി ഉസ്‌താദിന്റെ രണ്ടു പെണ്‍മക്കള്‍. സൗദയും സൈനബയും. പ്രീഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്നവര്‍. രാവിലെ മക്കളെ കല്യാണത്തിനയച്ച്‌ ഉസ്‌താദ്‌ ജാമിഅ:യിലേക്ക്‌ പോയതാണ്‌. കാളമ്പാടി ഗ്രാമത്തിലെ ബന്ധുക്കളും അയല്‍വീട്ടുകാരുമാണ്‌ മരണപ്പെട്ടത്‌. ഓരോ വീടുകളിലും കയറിവന്ന മരണത്തിന്റെ മഞ്ചല്‍. പുലരുവോളം ഖബറടക്ക ചടങ്ങുകള്‍. ഒരു മയ്യിത്ത്‌ നമസ്‌കാരം നടക്കുമ്പോള്‍ ദൂരെ നിന്ന്‌ കേള്‍ക്കാം മറ്റൊന്ന്‌ ദിക്‌ര്‍ ചൊല്ലി പള്ളിയിലേക്ക്‌ കൊണ്ടുവരുന്നത്‌. പേടിക്കാഴ്‌ചകള്‍ നിരന്നുനില്‍ക്കുന്ന ആ രാത്രിക്കു ധൈര്യം പകര്‍ന്ന്‌ സങ്കടപ്പെടുന്നവരെ നെഞ്ചില്‍ ചേര്‍ത്ത്‌ പിടിച്ച്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഓരോ വീട്ടിലും ചെന്നു. കാളമ്പാടി ഉസ്‌താദിന്റെ വീട്ടിലെത്തുമ്പോള്‍ ഒരു കുട്ടിയുടെ മയ്യിത്ത്‌ വന്നിട്ടേയുള്ളൂ. മറ്റൊന്ന്‌ പോസ്റ്റുമോര്‍ട്ടം നടക്കുകയാണ്‌. തങ്ങളെ കണ്ടപാടെ ഉസ്‌താദ്‌ ആലിംഗനം ചെയ്‌തുകൊണ്ട്‌ പറഞ്ഞു: ‘തങ്ങള്‍ ഇരിക്കി, ഒരാളെ വന്നിട്ടുള്ളൂ. മറ്റവളും കൂടി ഇപ്പോ വരും. എന്നിട്ട്‌ രണ്ടാളെയും ഒപ്പമങ്ങോട്ട്‌ കൊണ്ടുപോവാം. ഏതായാലും വീട്ടില്‍ നിന്നിറങ്ങുകയല്ലേ. ഒറ്റക്കൊറ്റക്ക്‌ പറഞ്ഞയക്കണ്ടല്ലോ.’ കേട്ടു നിന്നവര്‍ കണ്ണുതുടച്ചു. തങ്ങളും വല്ലാതായി. പക്ഷേ ഉസ്‌താദ്‌ മാത്രം പതറിയില്ല. കണ്ണുനിറഞ്ഞപ്പോഴും ഉള്ളുലയാതെ പിടിച്ചുനിന്നു. എല്ലാം അല്ലാഹുവിലര്‍പ്പിച്ച പണ്ഡിതന്റെ ആത്മബലം. Oct. 04 സി.പി. സൈതലവി Chandrika

ജീവിതലാളിത്യത്തിന്റെ മഹാമാതൃക: തങ്ങള്‍


സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അനുസ്‌മരിക്കുന്നു
 
അതീവ ലളിതമായി ജീവിക്കുകയും സൗമ്യമായി സംസാരിക്കുകയും ചെയ്‌ത മഹാപണ്ഡിതനാണ്‌ വിടവാങ്ങിയത്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരുടെ വേര്‍പാട്‌ പരിഹരിക്കാനാവാത്ത നഷ്‌ടമാണ്‌ സമുദായത്തിന്‌.
ഓത്തുപള്ളിയിലും ദര്‍സിലും അറബിക്‌ കോളജിലും പഠിച്ച്‌ മതവിജ്ഞാനത്തിന്റെ അഗാധമായ മേഖലകളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞ പണ്ഡിതനാണദ്ദേഹം. നാട്ടിന്‍ പുറത്തെ പള്ളി ദര്‍സു മുതല്‍ മതവിദ്യാഭ്യാസ രംഗത്തെ ഉന്നത കലാലയങ്ങളില്‍ വരെ അധ്യാപനം നിര്‍വഹിക്കാനും കഴിഞ്ഞ ഗുരുനാഥന്‍. ഉസ്‌താദുമാരുടെ ഉസ്‌താദ്‌. തന്റെ പാണ്ഡിത്യമോ പദവിയോ പരിഗണിക്കാതെ ആരുടെ മുന്നിലേക്കും നടന്നുചെല്ലുന്ന വിനയാന്വിതനായ പ്രസ്ഥാന നായകന്‍. കാളമ്പാടി ഉസ്‌താദിനെ പോലെ വാക്കിലും പ്രവൃത്തിയിലും ലാളിത്യം സൂക്ഷിക്കാന്‍ കഴിഞ്ഞവര്‍ പണ്ഡിതന്‍മാര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും വിരളമായിരിക്കും.

പ്രവാചകന്‍മാരുടെ അനന്തരാവകാശികളാണ്‌ പണ്ഡിതന്‍മാര്‍ എന്ന വിശുദ്ധ വചനത്തെ സ്വജീവിതം കൊണ്ട്‌ അര്‍ത്ഥസമ്പുഷ്‌ടമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ മലയാളക്കരയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനായിരിക്കുമ്പോഴും കാളമ്പാടി ഉസ്‌താദിന്‌ ഭൗതികമായ ആവശ്യങ്ങളോ അവകാശവാദങ്ങളോ ഉണ്ടായിരുന്നില്ല. സ്വന്തം സ്ഥാനമാനങ്ങളുടെ വലിപ്പം പറയാനും പ്രകടിപ്പിക്കാനും അദ്ദേഹം ഒരിക്കലും മുതിര്‍ന്നില്ല.

വ്യക്തിപരമായി കുട്ടിക്കാലം മുതല്‍ തന്നെ കാളമ്പാടി ഉസ്‌താദിനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. മണ്‍മറഞ്ഞ മഹാപണ്ഡിതനായ ഉസ്‌താദ്‌ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ സ്‌നേഹപാത്രമായി അദ്ദേഹം ഒപ്പമുണ്ടാകുമായിരുന്നു. ഉന്നതരായ ആലിമീങ്ങള്‍ക്കു കീഴില്‍ വിദ്യ അഭ്യസിക്കാനും അവരെ അനുഗമിക്കാനും അവരില്‍ നിന്നു സൂക്ഷ്‌മതയേറിയ അറിവുകള്‍ സ്വായത്തമാക്കാനും കഴിഞ്ഞത്‌ കാളമ്പാടി ഉസ്‌താദിന്റെ പാണ്ഡിത്യത്തിനു ശോഭ പകര്‍ന്നു. വിജ്ഞാന സാഗരമായിരുന്ന പണ്ഡിതന്‍മാരെയും പരക്കെ കണ്ടിട്ടില്ലാത്ത കിത്താബുകളെയും തൊട്ടറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കൊടപ്പനക്കല്‍ വസതിയില്‍ ചെറുപ്പം മുതലേ കാളമ്പാടി ഉസ്‌താദ്‌ സന്ദര്‍ശകനായിരുന്നു. ഞങ്ങളുടെ വന്ദ്യപിതാവിനെ കാണാനും പരിപാടികള്‍ക്കു ക്ഷണിക്കാനും മറ്റുമായി അദ്ദേഹം വരും. പിതാവിന്റെ കാലശേഷവും ആ സ്‌നേഹബന്ധം തുടര്‍ന്നു. സഹോദരന്‍മാരായ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളും ഏറെ പ്രിയത്തിലും ബഹുമാനത്തിലുമാണ്‌ അദ്ദേഹവുമായി ഇടപഴകിയത്‌. ആ സ്‌നേഹമസൃണമായ ഉപദേശനിര്‍ദേശങ്ങള്‍ പില്‍ക്കാലത്ത്‌ വ്യക്തിപരമായി തനിക്കും ലഭിച്ചു.
സങ്കീര്‍ണമായ മതവിഷയങ്ങളില്‍ പ്രത്യേകിച്ച്‌ കര്‍മ്മശാസ്‌ത്ര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയേണ്ടിവരുമ്പോള്‍ ഉപദേശ നിര്‍ദേശങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി കാളമ്പാടി ഉസ്‌താദിനെ ബന്ധപ്പെടും. ആശയക്കുഴപ്പമില്ലാത്തവിധം സുവ്യക്തമായ മറുപടിയായിരിക്കും അദ്ദേഹത്തില്‍ നിന്നു ലഭിക്കുക. മഹല്ലുകളിലെ പ്രശ്‌നങ്ങളില്‍ മാധ്യസ്ഥ്യത്തിന്‌ നേതൃത്വം നല്‍കുന്നത്‌ പലപ്പോഴും കാളമ്പാടി ഉസ്‌താദ്‌ ആയിരിക്കും.

വ്യക്തി, കുടുംബ ജീവിതത്തിലെ സങ്കീര്‍ണപ്രശ്‌നങ്ങളില്‍ തീരുമാനങ്ങള്‍ ആവശ്യമാകുമ്പോള്‍ കര്‍മശാസ്‌ത്ര സംബന്ധമായ അറിവുകള്‍ കൊണ്ട്‌ പിന്‍ബലമേകുന്ന കാളമ്പാടി ഉസ്‌താദിന്റെ സാമീപ്യം അനുഗ്രഹവും ആശ്വാസവുമായിരുന്നു. മുസ്‌ലിംലീഗിനെ അങ്ങേയറ്റം സ്‌നേഹിച്ച പണ്ഡിതനായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. സംഘടനയുടെ വളര്‍ച്ചയില്‍ എല്ലാവിധ അനുഗ്രഹാശിസ്സുകളും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പിന്തുണയും അദ്ദേഹം നല്‍കിപ്പോന്നു.
ഭൗതികമായ സമ്പത്തോ പ്രസിദ്ധിയോ അല്ല; പാരത്രിക ജീവിതത്തിലെ പരിഗണനയാണ്‌ പ്രധാനം എന്ന്‌ ഉറച്ചുവിശ്വസിക്കുകയും ആ വിശുദ്ധ മാര്‍ഗത്തിലൂടെ ചരിക്കുകയും ചെയ്‌ത പണ്ഡിതനും നേതാവുമാണദ്ദേഹം. ദീനിനും സമുദായത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിന്റെ ഭാഗമായി കണ്ട്‌ ജീവിച്ച മഹാപുരുഷന്‍. അദ്ദേഹം കാണിച്ചുതന്ന വിശുദ്ധ മാതൃകയും ആ ഓര്‍മകളും എന്നെന്നും ജ്വലിച്ചു നില്‍ക്കും. സര്‍വശക്തനായ അല്ലാഹു മഗ്‌ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ.

അനുശോചനങ്ങള്‍



പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠന്‍- ഹൈദരലി തങ്ങള്‍

മലപ്പുറം: മഹാന്‍മാരായ പൂര്‍വികരുടെ ധര്‍മപാത പിന്തുടര്‍ന്ന പണ്ഡിതശ്രേഷ്ഠനായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ലാളിത്യവും വിനയവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാളമ്പാടി മുസ്‌ലിയാരുടെ നിര്യാണം സമുദായത്തിന് വലിയ നഷ്ടമാണെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു



ലളിതജീവിതം നയിച്ച പണ്ഡിതന്‍- സമദാനി

കോട്ടയ്ക്കല്‍: സാധാരണക്കാരനെപ്പോലെ ജീവിച്ചതായിരുന്നു കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ ഏറ്റവുംവലിയ പ്രത്യേകതയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമസ്തയുടെ സംഘടനാപരമായ വളര്‍ച്ചയും ഭദ്രതയും അദ്ദേഹം പരിപോഷിപ്പിക്കുകയും ചെയ്തു. പ്രശസ്തപണ്ഡിതന്‍, പ്രഗല്ഭനായ അധ്യാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം ഓര്‍ക്കപ്പെടുമെന്നും സമദാനി പറഞ്ഞു.


നഷ്ടമായത് തലയെടുപ്പുള്ള പണ്ഡിതനെ- കുഞ്ഞാലിക്കുട്ടി

സാമൂഹികമാറ്റങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച പണ്ഡിതവര്യനായിരുന്നു കാളമ്പാടി മുസ്‌ലിയാരെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തലയെടുപ്പുള്ള ഒരു പണ്ഡിതനെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ സമുദായത്തിന് നഷ്ടമായിരിക്കുന്നത് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാളമ്പാടി മുസ്‌ലിയാരുടെ നിര്യാണത്തില്‍ അനുശോചിച്ചു


മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായിരുന്ന കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ ജില്ലാകമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് ഇ.പി.അഷ്‌റഫ് ബാഖവി കാളികാവ്, സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ മൂന്നിയൂര്‍, സി. ഹംസ വഹബി ചെട്ടിപ്പടി, അബ്ദുല്‍ ഗഫൂര്‍ മൗലവി വണ്ടൂര്‍, കെ.ടി. ബഷീര്‍ തൃക്കലങ്ങോട്, സെക്രട്ടറി മുജീബ് റഹ്മാന്‍ പൂവ്വത്തിക്കല്‍, പി.ടി.അബ്ദുല്‍ ലത്വീഫ് വഹബി എന്നിവര്‍ പ്രസംഗിച്ചു.

Posted on: 04 Oct 2012

കാളമ്പാടി ഉസ്‌താദിന്‌ കണ്ണീരോടെ വിട


 അന്തരിച്ച പ്രമുഖ മത പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍ക്ക്‌ കണ്ണീരോടെ വിട. കാളമ്പാടി ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിക്ക്‌ ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ അകമ്പടിയോടെ ജനാസ കാളമ്പാടി ജുമാ മസ്‌ജിദിലേക്ക്‌ കൊണ്ടുപോയി.

41 തവണയാണ്‌ മയ്യിത്ത്‌ നമസ്‌കാരം നടന്നത്‌. ആദ്യ നമസ്‌കാരത്തിന്‌ കോട്ടുമല കോംപ്ലക്‌സില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ നേതൃത്വം നല്‍കിയത്‌. പിന്നീട്‌ കോംപ്ലക്‌സിലും പള്ളിയിലുമായി നടന്ന നമസ്‌കാരത്തിന്‌ പ്രമുഖ സയ്യീദുമാരും പണ്ഡിതന്മാരും നേതൃത്വം നല്‍കി
9.20 ന്‌ ഖബറടക്കം നടന്നു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആളുകളും അന്ത്യോപചാരമര്‍പ്പിച്ചു.
1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നുതന്നെയാണ്.

പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിളസ്‌കൂളില്‍പോയി രാവിലെ പത്ത്മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാംക്ലാസ് വരെ അവിടെ തന്നെപോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെനിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.

ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നഹ്‌വിന്റെ ബാലപാഠങ്ങള്‍ രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഇവിടെത്തെ പഠനകാലത്താണ് തൊട്ടറിയുന്നത്. പിന്നീട് വടക്കാങ്ങര അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്നു വര്‍ഷം പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ, ജലാലൈനി മുതലായവ ഇവിടെ നിന്നാണ് ഓതുന്നത്. ശേഷം പെരിമ്പലം ബാപ്പുട്ടിമുസ്‌ലിയാരുടെ വറ്റലൂര്‍ ദര്‍സില്‍. ആറുമാസം നീണ്ടുനിന്ന ഈ കാലയളവില്‍ മുഖ്തസ്വര്‍, നഫാഇസ്, ശര്‍ഹുത്തഹ്ദീബ് തുടങ്ങിയവ പഠിച്ചു. പിന്നീട് എടരിക്കോട് പാലച്ചിറമാട്ടില്‍ ചെറുശോല കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടുവര്‍ഷം. മുഖ്തസ്വറിന്റെ ബാക്കി ഭാഗങ്ങള്‍, ഖുത്വുബി, മുസ്‌ലിം മുതലായവ ഇവിടെനിന്നു പഠിച്ചു.

ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്റെ ലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്.
ഇ.കെ.ഹസന്‍ മുസ്‌ലിയാരും എം.എം.ബശീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സഹപാഠിയാണ്.

ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതുന്നത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം 1959-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്, അബൂബക്ര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961-ല്‍ ബാഖവി ബിരുദമെടുത്തു.

അരീക്കോട് ജുമാമസ്ജിദില്‍ മുദര്‍രിസായി ചേര്‍ന്നാണ് ഉസ്താദ് സേവനത്തിനു ആരംഭം കുറിച്ചത്. ഖുത്വുബയും ഖാളിസ്ഥാനവുമൊന്നും ഉണ്ടായിരുന്നില്ല. ദര്‍സ് മാത്രം. ഇവിടത്തെ 12 വര്‍ഷസേവനത്തിനു ശേഷം മൈത്രയിലേക്ക് സേവനം മാറ്റി. ഖാളിസ്ഥാനവും കൂടിയുണ്ടായിരുന്നു. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു.പിന്നീട് മുണ്ടക്കുളം ഒരു വര്‍ഷം, കാച്ചിനിക്കാട് ഒരു വര്‍ഷം, മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടങ്ങയം അഞ്ച് വര്‍ഷം. 1993-മുതല്‍ പട്ടിക്കാട് ജാമിഅനൂരിയയിലാണ്. രണ്ടു തവണ ഉസ്താദ് ഹജ്ജ്കര്‍മം നിര്‍വ്വഹിച്ചു. ഒന്ന് ഗവണ്‍മെന്റ് കോട്ടയിലും മറ്റൊന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിലും.

1959-ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. മക്കള്‍: അഡ്വ.അയ്യൂബ് (മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സിലര്‍), അബ്ബാസ് ഫൈസി, ഉമര്‍, അബ്ദുല്‍ അസീസ്, അബ്ദുസ്വമദ് ഫൈസി, അബ്ദുറഹ്മാന്‍, സ്വഫിയ റുഖയ്യ, ജമീല. ജാമാതാക്കള്‍: മായിന്‍കുട്ടി ഫൈസി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇരുമ്പുഴി, മുഹമ്മദ് ഫൈസി വള്ളുവങ്ങാട്, ആഇശ സുല്‍ഫത്ത്, ഹഫ്‌സത്ത്, വാഹിദ, സാബിറ, മുഹ്‌സിന.

Oct. 03

അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍


മലപ്പുറം: ചൊവ്വാഴ്ച അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളുടെ നീണ്ടനിര. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലാണ് മയ്യിത്ത് ആദ്യം പൊതുദര്‍ശനത്തിന് വെച്ചത്. മുസ്‌ലിയാരുടെ ശിഷ്യരടക്കം ഒട്ടേറെപ്പേര്‍ ഇവിടെയെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് ശേഷം അഞ്ചുമണിയോടെയാണ് മൃതദേഹം കാളമ്പാടിയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ആറ് മണിക്ക് കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സില്‍ എത്തിച്ച മയ്യിത്ത് ദര്‍ശിക്കാന്‍ ആയിരങ്ങള്‍ മണിക്കൂറുകള്‍ വരിനിന്നു.

കോട്ടുമലയില്‍ നടന്ന ആദ്യ ജനാസ നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ്, സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍, സയ്യിദ്അബ്ബാസലി ശിഹാബ്തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, എം.എല്‍.എമാരായ അബ്ദുസ്സമ്മദ് സമദാനി, ടി.എ. അഹമ്മദ്കബീര്‍, അഡ്വ. എം. ഉമ്മര്‍, കെ. മുഹമ്മദുണ്ണിഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, പി. ഉബൈദുല്ല, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. ശ്രീരാമകൃഷ്ണന്‍, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, സെക്രട്ടറിമാരായ പി.വി അബ്ദുല്‍ വഹാബ്, എം.സി. മായിന്‍ഹാജി, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദ്, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാനപ്രസിഡന്റ് പി.എം. സാദിഖലി, സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ തുടങ്ങിയവര്‍ മരണവിവരം അറിഞ്ഞയുടന്‍ ജാമിഅ നൂരിയ്യയിലും കാളമ്പാടിയിലെ വസതിയിലുമെത്തി.

കോഴിക്കോട് ഖാസിമാരായ സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ്തങ്ങള്‍, സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, മലപ്പുറം ഖാസി ഒ.പി.എം മുത്തുക്കോയതങ്ങള്‍ തുടങ്ങിയവരും മയ്യിത്ത് സന്ദര്‍ശിച്ചു.

Posted on: 04 Oct 2012

ശൈഖുനാ കാളമ്പാടി ഉസ്താദ്‌ വഫാതായി


സമസ്ത കേരള  ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വഫാത്തായി.
ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്.

October 2, 2013

കാളമ്പാടി ഖിലാഫത്ത്

തബ്‌ലീഗ്‌ പ്രവര്‍ത്തനത്തിനെന്ന്‌ പറഞ്ഞ്‌ പള്ളിയിലെത്തിയവരോട്‌ ഖാസിയായ കാളമ്പാടി ഉസ്‌താദ്‌ ചോദിച്ചു: ``നിങ്ങളില്‍ കിതാബ്‌ ഓതിയവരുണ്ടോ?''

ഉണ്ടെന്ന്‌ പറഞ്ഞ്‌ ഒരാള്‍ മുന്നിലേക്ക്‌ വന്നു. ഉസ്‌താദ്‌ ഒന്ന്‌ രണ്ട്‌ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴേക്ക്‌ അദ്ദേഹം വല്ലാതെ പരുങ്ങുന്നത്‌ കണ്ടു. അവരോട്‌ പറഞ്ഞു: ``ഈ മഹല്ലിലെ ദീനീകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഈ നാട്ടുകാര്‍ എന്നെ ശമ്പളം തന്ന്‌ നിശ്ചയിച്ചതാണ്‌. ഇവിടുത്തെ കാര്യം ഞാന്‍ നോക്കിക്കോളും. നിങ്ങള്‍ അടുത്ത വണ്ടിക്ക്‌ കയറുന്നതാണ്‌ നല്ലത്‌.''

തികഞ്ഞ ആദര്‍ശബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ആദര്‍ശ വിരോധികളോട്‌ യാതൊരു വിട്ടുവീഴ്‌ചയുമില്ലാത്ത നിലപാടുമായിരുന്നു കാളമ്പാടി ഉസ്‌താദിന്റെ രീതി.

പ്രമുഖ ചരിത്ര പണ്ഡിതനായിരുന്ന നെല്ലിക്കുത്ത്‌ മുഹമ്മദലി മുസ്‌ലിയാര്‍ മരണപ്പെട്ടപ്പോള്‍ ജനാസ സന്ദര്‍ശിക്കാന്‍ ഉസ്‌താദ്‌ പുറപ്പെട്ടു. മരണ വീടെത്തും മുമ്പ്‌ ഒരു പള്ളിക്കരികില്‍ വാഹനം നിര്‍ത്താന്‍ പറഞ്ഞു. ഉസ്‌താദ്‌ അവിടെ ഇറങ്ങിയപ്പോള്‍ നാലഞ്ച്‌ പേര്‍ പള്ളി പരിസരത്തുണ്ട്‌. അതിലൊരു മധ്യവയസ്‌ക്കന്‍ ഭവ്യതയോടെ അടുത്തേക്ക്‌ വന്നെങ്കിലും കണ്ടഭാവം നടിക്കാതെ ഉസ്‌താദ്‌ നേരെ നടന്നു. മൂത്രമൊഴിച്ചു, അംഗശുദ്ധിവരുത്തി തിരിച്ച്‌ വന്നപ്പോള്‍ അദ്ദേഹം വീണ്ടും അടുത്തേക്ക്‌ വന്നു. ഉസ്‌താദിന്റെ രൂക്ഷമായ നോട്ടത്തിന്‌ മുന്നില്‍ അദ്ദേഹവും കണ്ടുനിന്നവരും ശരിക്കും സ്‌തംഭിച്ചുപോയി. വാഹനത്തില്‍ തിരിച്ച്‌ കയറി യാത്ര തുടര്‍ന്നപ്പോള്‍ കൂടെയുള്ള ഈ കുറിപ്പുകാരനുള്‍പ്പടെയുള്ളവരോട്‌ ഉസ്‌താദ്‌ വിശദീകരിച്ചു. നെല്ലിക്കുത്ത്‌ ദര്‍സ്‌ നടത്തുന്ന കാലത്ത്‌ ഒരു വ്യാജ ത്വരീഖത്തിനെതിരെ ശക്തമായ നിലപാടെടുത്തതിന്റെ പേരില്‍ ഉസ്‌താദിനെതിരെ കേസുകൊടുക്കാനും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനും മുന്നില്‍ നിന്ന വ്യക്തിയാണത്രേ അദ്ദേഹം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ആദര്‍ശവിരോധികളോട്‌ വിട്ടുവീഴ്‌ച ചെയ്യാനോ അവര്‍ക്ക്‌ വേണ്ടി തന്റെ വിലപ്പെട്ട സമയം നീക്കിവെക്കാനോ ആ വലിയ മനുഷ്യന്‍ ഇഷ്‌ടപ്പെട്ടില്ല എന്നര്‍ത്ഥം.

നെല്ലിക്കുത്ത്‌ ഖാസിയും മുദരിസുമായ സംഭവബഹുലമായ ഒന്‍പത്‌ വര്‍ഷക്കാലത്തെ വ്യാജ ത്വരീഖത്തുകാരായ എതിരാളികള്‍ `കാളമ്പാടി ഖിലാഫത്ത്‌' എന്നാണ്‌ അവരുടെ എഴുത്തുകുത്തുകളില്‍ വിശേഷിപ്പിച്ചിരുന്നത്‌. ഖാസിപദവിയില്‍ നിന്നുകൊണ്ട്‌ തന്റെ അധികാരവും ആജ്ഞാശക്തിയും അത്രമേല്‍ പ്രയോഗിച്ചുകൊണ്ടാണ്‌ വലിയൊരു ആദര്‍ശപ്പോരാട്ടത്തിന്‌ ആ മഹാ പണ്ഡിതന്‍ നേതൃത്വം നല്‍കിയത്‌.

അരീക്കോട്‌ വിളയില്‍ ഭാഗത്ത്‌ നിന്നും നെല്ലിക്കുത്തുള്ള ഒരു കുടുംബത്തിലേക്ക്‌ വിവാഹം നിശ്ചയിച്ചു. വിവാഹിതരാവുന്ന കുടുംബം വ്യാജത്വരീഖത്തുകാരാണെന്ന്‌ വിവരം ലഭിച്ചപ്പോള്‍ ഖാസിയായ കാളമ്പാടി ഉസ്‌താദ്‌ നികാഹിന്റെ കാര്‍മികത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. അതിന്റെ പേരില്‍ മഹല്ലില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ രംഗത്തുവന്നവരോടായി ഉസ്‌താദ്‌ പ്രഖ്യാപിച്ചു: ``ബഹുമാനപ്പെട്ട സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ, പിഴച്ചതാണെന്ന്‌ പ്രഖ്യാപിച്ച ത്വരീഖത്തുകാരാണവര്‍. സമസ്‌ത പിഴച്ചതെന്ന്‌ പ്രഖ്യാപിച്ച ഒരു കൂട്ടര്‍ക്ക്‌ നിക്കാഹ്‌ ചെയ്‌തുകൊടുക്കാന്‍ എനിക്കാവില്ല.''

പിഴച്ചവാദങ്ങളെ ജനങ്ങള്‍ക്ക്‌ മുന്നില്‍ ബോധ്യപ്പെടുത്താനും വ്യാജത്വരീഖത്തുകാരില്‍ നിന്ന്‌ സമുദായ അംഗങ്ങളെ അകറ്റി നിര്‍ത്താനും കാളമ്പാടി ഉസ്‌താദ്‌ അരയും തലയും മുറുക്കി രംഗത്തിറങ്ങി. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, എം എം ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയ അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതന്‍മാരെ നെല്ലിക്കുത്ത്‌ ക്ഷണിച്ച്‌ വരുത്തി വിശദീകരണ സമ്മേളനം നടത്തി. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതന്‍മാര്‍ ആധികാരികമായി കാര്യങ്ങള്‍ വിശദീകരിച്ചതിന്‌ അനുബന്ധമായി അത്തരം പിഴച്ച വാദക്കാേരാട്‌ മഹല്ലിന്റെ പൂര്‍ണ്ണമായ നിസ്സഹകരണവും പ്രഖ്യാപിക്കപ്പെട്ടു.

ബിദഈ പ്രസ്ഥാനക്കാര്‍ക്കോ വ്യാജന്‍മാര്‍ക്കോ വേരൂന്നാന്‍ അവസരം കൊടുക്കാത്തവിധം സുന്നത്ത്‌ ജമാഅത്തിന്റെ ആദര്‍ശ ബോധത്താല്‍ മഹല്ല്‌ സംവിധാനത്തെ ഭദ്രമാക്കി നിലനിര്‍ത്തി.

കാളമ്പാടി ഉസ്‌താദിനെയും മഹല്ല്‌ കമ്മിറ്റിയിലെ പ്രമുഖരേയും ഉള്‍പ്പെടുത്തി കേസ്‌ കൊടുത്ത എതിരാളികള്‍ക്ക്‌ പിന്നീട്‌ അത്‌ പിന്‍വലിക്കേണ്ടിവന്നു. അതിന്റെ പേരില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടന്നപ്പോഴും തീരുമാനത്തില്‍ വിട്ട്‌ വീഴ്‌ചയില്ലാതെ മുന്നോട്ട്‌ പോയി. ഇതിന്‌ മുന്‍പന്തിയില്‍ നിന്ന വ്യാജത്വരീഖതുകാരന്‍ ജനിച്ച്‌ വളര്‍ന്ന നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ മാസങ്ങളോളം ഒളിവില്‍ പോവേണ്ടിവന്നു. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ വീര്യത്തിന്റെ ശക്തമായ വിളംബരമായ നിസ്സഹകരണ പ്രഖ്യാപനത്തിന്റെ സ്വാധീനം കാല്‍ നൂറ്റാണ്ടിന്‌ ശേഷം ഇന്നും അനുഭവ വേദ്യമായ കാഴ്‌ചയാണ്‌. വ്യാജത്വരീഖതുകാരോട്‌ നിസ്സഹകരിക്കാനുള്ള കാളമ്പാടി ഉസ്‌താദിന്റെ നേതൃത്വത്തിലുള്ള ആഹ്വാനം സ്വീകരിക്കുന്ന നൂറുകണക്കിനാളുകള്‍ ഇപ്പോഴും ഈ പ്രദേശത്തുണ്ട്‌. വിവാഹങ്ങളിലും മുസ്‌ലിംകള്‍ ഒരുമിച്ചുകൂടുന്ന മറ്റു വേദികളിലും ഇത്തരക്കാര്‍ക്ക്‌ പ്രവേശനമില്ലാത്ത രീതി നാട്ടുനടപ്പായി നിസ്സഹകരണ പ്രഖ്യാപനത്തിന്റെ ശേഷിപ്പായി ഇന്നും കാണാം.

തനിക്ക്‌ സത്യമാണെന്ന്‌ ബോധ്യപ്പെട്ടതില്‍ ഉറച്ച്‌ നില്‍ക്കുവാനും അതിന്റെ സംസ്ഥാപനത്തിന്‌ ഏതറ്റംവരെ പോവാനും ശ്രമിച്ച ഉസ്‌താദ്‌ അതിന്റെ എതിരാളികളെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അധ്വാനിക്കുകതന്നെ ചെയ്‌തു. എന്നിട്ടും അത്‌ സ്വീകരിക്കാന്‍ സന്നദ്ധതമല്ലെങ്കില്‍ സമുദായത്തിന്റെ പൊതുവായ ഒരു കൂട്ടായ്‌മയിലും അവര്‍ വേണ്ടന്ന്‌ തീരുമാനിക്കാനും അത്‌ ധീരമായി നടപ്പിലാക്കാനും കാളമ്പാടി ഉസ്‌താദ്‌ ആര്‍ജ്ജവം കാണിച്ചു. വ്യാജന്‍മാര്‍ സമുദായത്തിന്റെ മുഖ്യധാരയില്‍ ഇടംകിട്ടാന്‍ വേണ്ടി നിരന്തരം ശ്രമിച്ചപ്പോഴും ദീനിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക്‌ വേണ്ടി മുഖം കൊടുക്കാന്‍ പോലും തയ്യാറായില്ല എന്നത്‌ ആ മഹാനുഭാവന്റെ ആദര്‍ശ വിശുദ്ധിയുടെയും സൂക്ഷ്‌മതയുടേയും അടയാളമാണ്‌.

സത്താര്‍ പന്തലൂര്‍
(എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ടാണ്‌ ലേഖകന്‍)