Thursday, June 27, 2013

ലളിത ജീവിതം; എളിമയുടെ പര്യായം


      ജീവിത ലാളിത്യമാണ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍. വരക്കല്‍ മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരും വാളക്കുളം അബ്ദുല്‍ബാരി മുസ്‌ലിയാരും ശൈഖുനാ കണ്ണിയത്ത് ഉസ്താദുമൊക്കെ ഊര്‍ജം പകര്‍ന്ന അതേ പീഠത്തിലിരുന്ന് സമുദായത്തെ നയിക്കാന്‍ എന്തുകൊണ്ടും അര്‍ഹനായ പിന്‍ഗാമി. കേരളീയ മതവൈജ്ഞാനിക രംഗത്ത് ജീവിച്ചിരിക്കുന്ന കര്‍മ്മശാസ്ത്ര പണ്ഡിതരില്‍ ഏറ്റവും ശ്രദ്ധേയന്‍.ദര്‍സി അധ്യാപന രംഗത്ത് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുകയും സമസ്ത മുശാവറയില്‍ 42 വര്‍ഷം പിന്നിടുകയും ചെയ്ത ശൈഖുനായുടെ തഴക്കവും പഴക്കവും പരിചയ സമ്പത്തും നേതൃരംഗത്ത് പ്രസ്ഥാനത്തിന്റെ വലിയ മുതല്‍കൂട്ടായിരുന്നു. സമസ്തയില്‍ ഏറ്റവും പഴക്കമുള്ള മുശാവറ മെമ്പറും ശൈഖുനയായിരുന്നു.

പ്രശ്‌നങ്ങള്‍ തീര്‍ക്കാനും മസ്അലകള്‍ ചോദിക്കാനും പലരും അവസാനമായി എത്തുക പട്ടിക്കാട് ജാമിഅയുടെ പഴയ ബ്ലോക്ക് ശൈഖുനാ ശംസുല്‍ ഉലമ കഴിഞ്ഞിരുന്ന ഒന്നാം നമ്പര്‍ മുറിയിലാണ്. അതാണ് കാളമ്പാടി ഉസ്താദിന്റെ ദീനീസേവനത്തിന്റെ കേന്ദ്രം. അല്ലെങ്കില്‍ മലപ്പുറം കാവുങ്ങല്‍ നിന്ന് കാളമ്പാടിയിലിറങ്ങി നടന്നു മാത്രം പോകാന്‍ പറ്റുന്ന ഇടുങ്ങിയ വഴി അവസാനിക്കുന്ന പുഴയോരത്തെ കവുങ്ങിന്‍തോട്ടത്തിലുള്ള ഓടിട്ട കൊച്ചു പുരയിടം. ശൈഖുനാ കണ്ണിയത്തുസ്താദിന്റെ വീട്ടിലേക്ക് റോഡുണ്ടായിരുന്നില്ല എന്ന ഓര്‍മ്മകളില്‍ കാളമ്പാടി ഉസ്താദിന്റെ വീട്ടിലേക്കും സമുദായം നടക്കുന്നു. സംഘടനാരീതികള്‍ക്കപ്പുറം സമസ്തയുടെ മുശാവറ മെമ്പര്‍ സ്ഥാനത്തു നിന്ന് പ്രസിഡണ്ട് പദത്തിലേക്ക് ശൈഖുന കണ്ണിയത്ത് ഉസ്താദ് തെരഞ്ഞെടുക്കപ്പെട്ടത് പോലെതന്നെയാണ് 2004 സപ്തംബര്‍ 8ന് മെമ്പര്‍ സ്ഥാനത്ത് നിന്ന് കാളമ്പാടി ഉസ്താദും പ്രസിഡണ്ട് പദവിയിലെത്തുന്നത്.

എന്തു പ്രശ്‌നവുമായി സമീപിച്ചാലും കക്ഷികള്‍ പരിപൂര്‍ണ തൃപ്തരായിട്ടേ പോകൂ എന്നത് ഉസ്താദിന്റെ ആഴമേറിയ കര്‍മ്മശാസ്ത്ര പാണ്ഡിത്യത്തിന്റെ തെളിവാണ്. കേസുമായി വരുന്നവരെ വേണ്ടതുപോലെ വിചാരണ ചെയ്ത് അന്തിമമായി വിധി പറഞ്ഞാല്‍ മറ്റൊരു വിധിക്ക് തീര്‍പ്പാക്കാനോ വിവാദങ്ങള്‍ക്കോ സ്ഥാനമില്ലെന്നാണ് ശൈഖുനായുടെ ചരിത്രം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉമയുടെ ചരിത്രത്തിലെ പല നിര്‍ണായകഘട്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സാക്ഷിയാവുകയും നേതൃത്വം നല്‍കുകയും ചെയ്ത കാളമ്പാടി ഉസ്താദിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പുതിയ തലമുറയിലെ പ്രബോധകര്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നവയാണ്.

വിവിധ പേരിലറിയപ്പെട്ട ത്വരീഖത്ത് വിവാദങ്ങള്‍, അഖില, സംസ്ഥാന തുടങ്ങിയ സംഘടനകള്‍, ത്വലാഖ് സംവാദം ഉള്‍പ്പെടെയുള്ള സംവാദങ്ങള്‍, എന്തെങ്കിലും പ്രതിസന്ധിയോ വെല്ലുവിളികളോ സമസ്തക്ക് ഉണ്ടാക്കിയോ എന്ന് ചോദിച്ചപ്പോള്‍ സമസ്തക്ക് ഒരു പ്രശ്‌നവും പ്രതിസന്ധിയും ഒരു ഘട്ടത്തിലും ഉണ്ടാക്കിയിട്ടില്ല, സമസ്ത മഹാന്മാരായ ആലിമീങ്ങള്‍ ഇഖ്‌ലാസോടെ ഉണ്ടാക്കിയതാണ്. അതിനൊരു പോറലും ഒരാള്‍ക്കുമുണ്ടാക്കാന്‍ കഴിയില്ല എന്നായിരുന്നു മറുപടി. പിതാമഹന്‍ കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാര്‍ പ്രദേശത്തെ ഖാസിയായിരുന്നു. അരീക്കത്ത് ഹാജി അബ്ദുറഹിമാന്‍ മൊല്ലയാണ് പിതാവ്. തറയില്‍ ആഇശ ഹജ്ജുമ്മ മാതാവും. പന്ത്രണ്ട് മക്കളില്‍ മൂത്തയാളായിരുന്നു കാളമ്പാടി.

കുന്നുമ്മല്‍ എയ്ഡഡ് മാപ്പിള സ്‌കൂളില്‍ നിന്നായിരുന്നു പ്രാഥമികപഠനം. അഞ്ചാംക്ലാസ് വരെ പഠനം തുടര്‍ന്നു. മമ്മുക്കുട്ടി മൊല്ലയുടെ കീഴില്‍ സ്‌കൂളില്‍ വെച്ച് തന്നെ ഓത്തും പഠിച്ചിരുന്നു. ഇക്കാലയളവില്‍ കുന്നുമ്മലെ ദര്‍സില്‍ തന്നെ മതപഠനത്തിനും പോയി. സൈതാലിക്കുട്ടി മൗലവിയായിരുന്നു ദര്‍സിലെ ഉസ്താദ്.കൂട്ടിലങ്ങാടി പള്ളിയില്‍ കുഞ്ഞബ്ദുല്ല മുസ്‌ല്യാരുടെ ദര്‍സില്‍ നിന്നാണ് സ്വന്തമായി ദര്‍സ് പഠനം തുടങ്ങുന്നത്. പിന്നീട് പഴമള്ളൂരില്‍ അഹമ്മദ്കുട്ടി മുസ്‌ല്യാരുടെ ദര്‍സിലും ശേഷം മക്കരപ്പറമ്പ് വറ്റലൂരില്‍ പെരുമ്പലം ബാപ്പുട്ടി മുസ്‌ല്യാരുടെ ദര്‍സിലും അതിനുശേഷം എടരിക്കോട് പാലച്ചിറമാട് ദര്‍സില്‍ ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്‌ല്യാരുടെ കീഴിലും പഠിച്ചു പിന്നീടാണ് കോട്ടുമല ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്നത്.അവിടുന്ന് വെല്ലൂര്‍ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിനുപോയി. രണ്ടാം റാങ്കോടെ 1961-ല്‍ ബാഖവി ബിരുദം നേടി.

1961 മുതല്‍ വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. 1993 മുതല്‍ ജാമിഅയില്‍ അധ്യാപനം തുടരുന്നു. ശൈഖുനാ 1969-ല്‍ തന്റെ 35-ാം വയസ്സില്‍ അരീക്കോട് വലിയ ജുമാമസ്ജിദില്‍ ദര്‍സ് നടത്തുന്ന കാലത്താണ് സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, വാണിയമ്പലം ഉസ്താദ് തുടങ്ങിയ മുന്‍കാല നേതാക്കളുമായൊക്കെ ബന്ധമുണ്ടായിരുന്നു. ബഷീര്‍ മുസ്‌ലിയാര്‍, ഹൈദ്രോസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കൊപ്പം ധാരാളം പ്രവര്‍ത്തിച്ചു.കോട്ടുമല ഉസ്താദിന്റെ പരപ്പനങ്ങാടി പനയത്ത് പ്രശസ്തമായിരുന്ന ദര്‍സില്‍ മൂന്നര കൊല്ലം പഠിച്ചു. അവിടെ നിന്നാണ് 1958-ല്‍ വെല്ലൂര്‍ ബാഖിയാത്തിലേക്ക് ബിരുദത്തിന് പോയത്. അതുകൊണ്ട് തന്നെ ഉസ്താദുമായി വളരെ അടുത്തബന്ധമായിരുന്നു.

മഹല്ലുകളുടെ ഭദ്രതക്ക് നമ്മുടെ പാരമ്പര്യ രീതികള്‍തന്നെ തുടരണം. പണ്ഡിതന്‍മാരും ഉമറാക്കളും ഒത്തൊരുമിച്ച് നിന്നു നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തണം. ബിദ്അത്തുകാര്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുകയും സുന്നത്ത് ജമാഅത്തിന്റെ ആചാരങ്ങള്‍ നടപ്പില്‍ വരുത്തുകയും വേണം. മസ്അലകള്‍ തീര്‍പ്പാക്കുന്നതും കാര്യങ്ങള്‍ നടത്തുന്നതും അതാത് മഹല്ലിലെ ഖാളി ഖത്തീബുമാര്‍ മുഖേനയാവണം. ഓരോരുത്തരും മസ്അല പറയാനും അഭിപ്രായം പറയാനും നിന്നാല്‍ നാട്ടില്‍ അനൈക്യം ഉണ്ടാകും. ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മുദ്‌രിസുമാര്‍ അവരുടെ കാര്യമായ സമയം ദര്‍സിന് വേണ്ടി ചെലവഴിക്കണം. മറ്റു പണികള്‍ക്കിടയില്‍ ദര്‍സ് നടത്തിയാല്‍ നിലനില്‍ക്കില്ല. കിതാബുകള്‍ മുത്വാലഅ ചെയ്യാനും ഓതിക്കൊടുക്കാനും കാര്യമായി മെനക്കെടുകയും അതില്‍ ആത്മാര്‍ത്ഥത കാണിക്കുകയും വേണം. നല്ല മുദരിസുമാര്‍ക്ക് ധാരാളം കുട്ടികളെയും കിട്ടും. ജനങ്ങള്‍ സഹായിക്കുകയും ചെയ്യും. പണ്ഡിതന്മാര്‍ തന്നെയാണ് ഉല്‍സാഹിക്കേണ്ടത്.

ത്വരീഖത്ത് എന്നു പറയുന്നത് കൂടുതല്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട മേഖലയാണ്. ശരീഅത്തിന് വിരുദ്ധമായ ത്വരീഖത്തുകളെ മാത്രമാണ് സമസ്ത എതിര്‍ത്തിട്ടുള്ളത്. ശരീഅത്തിന് വിരുദ്ധമല്ലാത്ത ത്വരീഖത്തുകളെയോ അത്തരം ത്വരീഖത്തുകളുടെ മശാഇഖന്മാരെ ബൈഅത്ത് ചെയ്യുന്നതിനെയോ മശാഇഖന്മാരില്‍ നിന്ന് ഇജാസത്ത് വാങ്ങുന്നതിനെയോ സമസ്ത എതിര്‍ത്തിട്ടില്ല. പൊതുജനങ്ങള്‍ ഇന്ന ത്വരീഖത്ത് സ്വീകരിക്കണം എന്ന് സമസ്ത നിര്‍ദ്ദേശിച്ചിട്ടില്ല. അഹ്‌ലു സുന്നത്തി വല്‍ ജമാഅത്തിന്റെ മുന്‍കാലക്കാരായ ഇമാമീങ്ങളും ആലിമീങ്ങളും ഈമാന്‍ സലാമത്താകാനുള്ള കാര്യങ്ങളും അമല്‍ ചെയ്യേണ്ട കാര്യങ്ങളുമെല്ലാം പഠിപ്പിച്ചിട്ടുണ്ട്.
സ്വഹാബത്തിന്റെ കാലത്ത് തുടങ്ങിയ നാട്ടിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് മഖ്ദൂമി പണ്ഡിതന്മാരാണ് നേതൃത്വം വഹിച്ചത്. അവരുടെ പരമ്പരയിലാണ് സമസ്തയുണ്ടായത്. മഹാന്മാരും കറകളഞ്ഞവരുമായ ആലിമീങ്ങളാണ് സമസ്തക്ക് അടിത്തറ പാകിയതും നേതൃത്വം നല്‍കിയതും അവരെ വിട്ട് മറ്റുള്ളവരുടെ കൂടെ പോയാല്‍ രക്ഷകിട്ടുകയില്ല. മണ്‍മറഞ്ഞ നേതാക്കള്‍ ഊണും ഉറക്കവുമൊഴിച്ച് ഓടിനടന്നാണ് ഈ പ്രസ്ഥാനം വളര്‍ത്തിയത്. അവരെ എല്ലാനിലക്കും പിന്‍പറ്റണം.ഇല്‍മിന്റെ അഹ്‌ലുകാര്‍ നിരന്തരമായി കിത്താബുകള്‍ മത്വാലഅ ചെയ്യണം. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ അകീദ, ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയവ വേണ്ട രീതിയില്‍ ഉറപ്പിക്കണം. പണ്ഡിതന്മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം.

(സമസ്തയുടെ 85-ാം വാര്‍ഷിക സുവനീറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)

0 comments:

Post a Comment