Thursday, May 16, 2013

കാളമ്പാടി ഉസ്‌താദിന്‌ കണ്ണീരോടെ വിട


 അന്തരിച്ച പ്രമുഖ മത പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കാളമ്പാടി മുഹമ്മദ്‌ മുസ്ല്യാര്‍ക്ക്‌ കണ്ണീരോടെ വിട. കാളമ്പാടി ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിക്ക്‌ ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ അകമ്പടിയോടെ ജനാസ കാളമ്പാടി ജുമാ മസ്‌ജിദിലേക്ക്‌ കൊണ്ടുപോയി.

41 തവണയാണ്‌ മയ്യിത്ത്‌ നമസ്‌കാരം നടന്നത്‌. ആദ്യ നമസ്‌കാരത്തിന്‌ കോട്ടുമല കോംപ്ലക്‌സില്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ നേതൃത്വം നല്‍കിയത്‌. പിന്നീട്‌ കോംപ്ലക്‌സിലും പള്ളിയിലുമായി നടന്ന നമസ്‌കാരത്തിന്‌ പ്രമുഖ സയ്യീദുമാരും പണ്ഡിതന്മാരും നേതൃത്വം നല്‍കി
9.20 ന്‌ ഖബറടക്കം നടന്നു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആളുകളും അന്ത്യോപചാരമര്‍പ്പിച്ചു.
1934-ല്‍ അരിക്കത്ത് അബ്ദുര്‍റഹ്മാന്‍ ഹാജിയുടെയും ആഇശയുടെയും മൂത്തമകനായി ജനിച്ച കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ജ്ഞാനത്തിന്റെ ആദ്യനാളങ്ങള്‍ സ്വീകരിക്കുന്നത് പിതാവില്‍ നിന്നുതന്നെയാണ്.

പിന്നീട്, മലപ്പുറത്തെ എയിഡഡ് മാപ്പിളസ്‌കൂളില്‍പോയി രാവിലെ പത്ത്മണിവരെ അവിടെനിന്ന് ദീനിയ്യാത്തും അമലിയ്യാത്തുമൊക്കെ പഠിച്ചു. പുലാമന്തോള്‍ മമ്മൂട്ടിമൊല്ലാക്കയായിരുന്നു ഉസ്താദ്. പത്തുമണി കഴിഞ്ഞാല്‍ സ്‌കൂള്‍ പഠനമാണ് അവിടെ നടന്നിരുന്നത്. അഞ്ചാംക്ലാസ് വരെ അവിടെ തന്നെപോയി. മലപ്പുറം കുന്നുമ്മല്‍ പള്ളിയില്‍ രമാപുരത്തുകാരന്‍ സൈതാലിക്കുട്ടി മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നു. അവിടെനിന്നു മുതഫര്‍രിദ് പഠിച്ചു. അറിവിന്റെ ഉത്തുംഗമായ ലോകത്തേക്ക് അങ്ങനെ ഔപചാരികമായി പ്രവേശിച്ചു.

ഒരു കൊല്ലത്തിനു ശേഷം കൂട്ടിലങ്ങാടി പള്ളിയിലെ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. നഹ്‌വിന്റെ ബാലപാഠങ്ങള്‍ രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന ഇവിടെത്തെ പഠനകാലത്താണ് തൊട്ടറിയുന്നത്. പിന്നീട് വടക്കാങ്ങര അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പഴമള്ളൂര്‍ ദര്‍സില്‍ മൂന്നു വര്‍ഷം പഠിച്ചു. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ്യ, ജലാലൈനി മുതലായവ ഇവിടെ നിന്നാണ് ഓതുന്നത്. ശേഷം പെരിമ്പലം ബാപ്പുട്ടിമുസ്‌ലിയാരുടെ വറ്റലൂര്‍ ദര്‍സില്‍. ആറുമാസം നീണ്ടുനിന്ന ഈ കാലയളവില്‍ മുഖ്തസ്വര്‍, നഫാഇസ്, ശര്‍ഹുത്തഹ്ദീബ് തുടങ്ങിയവ പഠിച്ചു. പിന്നീട് എടരിക്കോട് പാലച്ചിറമാട്ടില്‍ ചെറുശോല കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ടുവര്‍ഷം. മുഖ്തസ്വറിന്റെ ബാക്കി ഭാഗങ്ങള്‍, ഖുത്വുബി, മുസ്‌ലിം മുതലായവ ഇവിടെനിന്നു പഠിച്ചു.

ശേഷം പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ കോട്ടുമല ഉസ്താദിന്റെ പ്രശസ്തമായ ദാര്‍സില്‍ ചേര്‍ന്നു. സമസ്തയുടെ ചരിത്രത്തില്‍ ചിന്തകൊണ്ടും കര്‍മംകൊണ്ടും പാണ്ഡിത്യം കൊണ്ടുമെല്ലാം ഇതിഹാസത്തിന്റെ ലോകം സൃഷ്ടിച്ച പല മഹാ പ്രതിഭകളെയും സംഭാവന ചെയ്യാന്‍ കോട്ടുമല ഉസ്താദിന്റെ ഈ ദര്‍സിനും കോട്ടുമലയിലെ ദര്‍സിനും സാധിച്ചിട്ടുണ്ട്.
ഇ.കെ.ഹസന്‍ മുസ്‌ലിയാരും എം.എം.ബശീര്‍ മുസ്‌ലിയാരുമൊക്കെ കോട്ടുമല ഉസ്താദ് ഈ ദര്‍സുകളിലൂടെ സമുദായത്തിനു നല്‍കിയ അനുഗ്രഹങ്ങളായിരുന്നു. പ്രമുഖ പണ്ഡിതനും മുശാവറ അംഗവുമായ ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍ പനയത്തില്‍ ദര്‍സില്‍ കാളമ്പാടി ഉസ്താദിന്റെ സഹപാഠിയാണ്.

ശര്‍ഹുല്‍ അഖാഇദ്, ബൈളാവി, ബുഖാരി, ജംഅ്, മഹല്ലി തുടങ്ങിയ കിതാബുകള്‍ കോട്ടുമല ഉസ്താദില്‍ നിന്നാണ് ഓതുന്നത്. ഇവിടത്തെ രണ്ടു വര്‍ഷ പഠനത്തിനു ശേഷം 1959-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിലേക്ക് ഉപരി പഠനത്തിനു പുറപ്പെട്ടു. ശൈഖ് ആദം ഹസ്രത്ത്, അബൂബക്ര്‍ ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരായിരുന്നു. വെല്ലൂരിലെ അക്കാലത്തെ പ്രഗത്ഭ ഉസ്താദുമാര്‍. 1961-ല്‍ ബാഖവി ബിരുദമെടുത്തു.

അരീക്കോട് ജുമാമസ്ജിദില്‍ മുദര്‍രിസായി ചേര്‍ന്നാണ് ഉസ്താദ് സേവനത്തിനു ആരംഭം കുറിച്ചത്. ഖുത്വുബയും ഖാളിസ്ഥാനവുമൊന്നും ഉണ്ടായിരുന്നില്ല. ദര്‍സ് മാത്രം. ഇവിടത്തെ 12 വര്‍ഷസേവനത്തിനു ശേഷം മൈത്രയിലേക്ക് സേവനം മാറ്റി. ഖാളിസ്ഥാനവും കൂടിയുണ്ടായിരുന്നു. രണ്ടു വര്‍ഷം ഇവിടെ തുടര്‍ന്നു.പിന്നീട് മുണ്ടക്കുളം ഒരു വര്‍ഷം, കാച്ചിനിക്കാട് ഒരു വര്‍ഷം, മുണ്ടുപറമ്പ് ഒരു വര്‍ഷം, നെല്ലിക്കുത്ത് പത്ത് വര്‍ഷം, കിടങ്ങയം അഞ്ച് വര്‍ഷം. 1993-മുതല്‍ പട്ടിക്കാട് ജാമിഅനൂരിയയിലാണ്. രണ്ടു തവണ ഉസ്താദ് ഹജ്ജ്കര്‍മം നിര്‍വ്വഹിച്ചു. ഒന്ന് ഗവണ്‍മെന്റ് കോട്ടയിലും മറ്റൊന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിലും.

1959-ല്‍ ശൈഖുനാ കോമു മുസ്‌ലിയാരുടെ സഹോദരനായ മുണ്ടേല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. മക്കള്‍: അഡ്വ.അയ്യൂബ് (മലപ്പുറം മുന്‍സിപ്പല്‍ കൗണ്‍സിലര്‍), അബ്ബാസ് ഫൈസി, ഉമര്‍, അബ്ദുല്‍ അസീസ്, അബ്ദുസ്വമദ് ഫൈസി, അബ്ദുറഹ്മാന്‍, സ്വഫിയ റുഖയ്യ, ജമീല. ജാമാതാക്കള്‍: മായിന്‍കുട്ടി ഫൈസി കിഴിശ്ശേരി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഇരുമ്പുഴി, മുഹമ്മദ് ഫൈസി വള്ളുവങ്ങാട്, ആഇശ സുല്‍ഫത്ത്, ഹഫ്‌സത്ത്, വാഹിദ, സാബിറ, മുഹ്‌സിന.

Oct. 03

0 comments:

Post a Comment