Sunday, May 19, 2013

നോമ്പനുഭവം പകര്‍ത്താനെത്തിയപ്പോള്‍...


         റമസാന്‍ മാസപ്പിറവി കാണാന്‍ മണിക്കൂറുകള്‍ മാത്രം. `ചന്ദ്രിക'യില്‍ ഇത്തവണ റമസാന്‍ വിശേഷങ്ങളുടെ തുടക്കം പണ്‌ഡിതശ്രേഷ്‌ഠനായ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരില്‍നിന്നാവണം. അസോസിയേറ്റ്‌ എഡിറ്റര്‍ സി.പി. സൈതലവി കാളമ്പാടി ഉസ്‌താദിനെക്കുറിച്ച്‌ പറഞ്ഞുതന്നു. ചെന്നുകണ്ട്‌ സ്റ്റോറി തയ്യാറാക്കണം.

ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ തേജസ്സോടെ നിറഞ്ഞുനില്‍ക്കുന്ന മഹാപണ്ഡിതനെ അഭിമുഖീകരിക്കാനുള്ള ശങ്ക സി.പി. മാറ്റിത്തന്നു. പിന്നെയും ഓരോരോ സംശയങ്ങള്‍. പുറപ്പെടുന്നതിന്‌ മുമ്പ്‌ ഹസ്സന്‍ സഖാഫിയെ വിളിച്ച്‌ ചോദിച്ചു. കൂടുതല്‍ അറിയുന്തോറും ചെറിയ ആധിവന്നു. കാളമ്പാടി ഉസ്‌താദിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാനാണ്‌ നിര്‍ദേശം. ആരും കേള്‍ക്കാത്ത പഴയകാലത്തെക്കുറിച്ച്‌ വായനക്കാരോട്‌ പറയണം. അത്‌ ഉസ്‌താദില്‍നിന്ന്‌ കേള്‍ക്കണം. കൗതുകത്തോടെ അവതരിപ്പിക്കണം. ചോദ്യങ്ങള്‍ കുറിച്ചുണ്ടാക്കി. ഉപചോദ്യങ്ങളെക്കുറിച്ച്‌ കണക്കുകൂട്ടി. ആദ്യറമസാന്‍ വിശേഷം ഭംഗിയാക്കാനുള്ള വിഭവങ്ങളുണ്ടാക്കണം. വിട്ടുപോയാല്‍ പിന്നെ വിളിച്ചുചോദിക്കാന്‍ പറ്റില്ല. അങ്ങനെ പ്രയാസപ്പെടുത്തുന്നത്‌ ശരിയല്ല. കാവുങ്ങലില്‍നിന്ന്‌ ചന്ദ്രികയുടെ വാഹനം കാളമ്പാടിയിലേക്ക്‌ തിരിഞ്ഞു. മെലിഞ്ഞ റോഡില്‍നിന്ന്‌ ഇടത്തോട്ട്‌ അതിലും മെലിഞ്ഞ വഴി. കുണ്ടുംകുഴികളും നിറഞ്ഞ മണ്‍പാത. ഓട്ടോറിക്ഷക്ക്‌ കഷ്‌ടിച്ചുപോകാം. എതിരെ വണ്ടിവന്നാല്‍ രക്ഷയില്ലാത്ത ഊടുവഴി. വഴിതെറ്റിയിട്ടില്ലെന്ന്‌ വെറുതെയെങ്കിലും ഉറപ്പാക്കി. കാളമ്പാടി അംഗന്‍വാടിയുടെ മുറ്റത്ത്‌ വണ്ടിനിന്നു. പിന്നെ ആ വലിയ പണ്ഡിതന്റെ വീട്ടിലേക്ക്‌ നടന്നു. കവുങ്ങിന്‍തോട്ടത്തിലൂടെ ഒറ്റവരമ്പ്‌. നടന്നുമാത്രമേ പോകാനാവൂ. ചെന്നുകയറിയത്‌ പഴയൊരുവീട്ടിലേക്ക്‌. ഉസ്‌താദിന്റെതന്നെ വാക്കുകളില്‍ `പരിഷ്‌കാരങ്ങളില്ലാത്ത' വീട്‌.

ഉമ്മറത്ത്‌ ചാരുകസേരയില്‍ ഉസ്‌താദ്‌. പുസ്‌തകത്തിലേക്ക്‌ തലകുനിച്ച്‌. ബനിയനുമീതെ പച്ച ഒല്ലി. ചുവന്ന കാവിയിട്ട പടിയില്‍ വലിയൊരു പുസ്‌തകം-`സമസ്‌ത 85-ാം വാര്‍ഷികോപഹാരം 2012 രണ്ടാംപതിപ്പ്‌'. ചെന്നുകയറിയപ്പോള്‍ പുസ്‌തകത്തില്‍നിന്ന്‌ തലഉയര്‍ത്തിനോക്കി. കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ഷംസീര്‍ സലാം പറഞ്ഞു. സമുദായത്തിന്റെ അമരക്കാരനുമുന്നില്‍ ഞങ്ങളിരുന്നു. പൂമുഖങ്ങളില്‍നിന്ന്‌ പാടെ മാഞ്ഞുപോയ മരബെഞ്ചില്‍. പുതിയ കാലത്തിന്റെ അടയാളങ്ങളില്ലാത്ത വീട്‌. പാണ്ഡിത്യത്തിന്റെ മഹിമയില്‍ ലോകമറിയുന്നവരുടെ അരികത്ത്‌. ചുമരില്‍ മുഹമ്മദ്‌ നബിയുടെ ചെരുപ്പുകളുടെ ചിത്രം ചില്ലിട്ടുവച്ചിരിക്കുന്നു. കാവിയിട്ട പണ്ടത്തെ നിലവും കഴുക്കോലിന്റെ ഉറപ്പുള്ള മേല്‍ക്കൂരയും. പാര്‍ക്കാന്‍ ഇതുമാത്രം മതി. ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രവും ചരിത്രവും ജീവിത വിധികളും ദൈവമാര്‍ഗവും കൊണ്ട്‌ സമ്പന്നമായ മനുഷ്യന്റെ ലാളിത്യം. ജീവിതം കൊണ്ട്‌ ചരിത്രമെഴുതിയ മഹാനെ അടുത്തറിയാന്‍ ഈ വീടുമാത്രം മതി. ജീവിതത്തോട്‌ കാണിച്ച സത്യസന്ധതയുടെ നേര്‍വഴിയാണ്‌ ഈ വീട്ടിലേക്കുള്ള വഴികള്‍.

സുന്നിമഹലിലെ മുറികളില്‍ ഉസ്‌താദിനെ കണ്ടിട്ടുണ്ട്‌. പ്രസംഗവേദികളില്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. മതചിന്തയെ മുറതെറ്റാതെ കൊണ്ടുനടക്കുന്ന കാരണവരുടെ വേഷങ്ങളില്‍. കുട്ടികളും പണ്ഡിതരുമെന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നന്‍മ പഠിപ്പിക്കുന്ന അധ്യാപകനായി. മറുവാക്കുയര്‍ത്തുന്നവര്‍ക്ക്‌ താത്വികമായ മറുപടികള്‍ നല്‍കുന്ന വാഗ്മിയായി.

കുട്ടിക്കാലത്തെ നോമ്പുകാലത്തില്‍നിന്നാണ്‌ ചോദ്യം തുടങ്ങിയത്‌. രോഗത്തിന്റെ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഓര്‍ത്തെടുത്ത്‌ പറഞ്ഞുതന്നു. നിസ്സാര കാര്യങ്ങള്‍പോലും ചികഞ്ഞെടുത്തു. മലപ്പുറത്തിന്റെ കയറ്റിറക്കങ്ങളിലൂടെ കാലം കടന്നുപോയ കഥ. സംസാരം പുതിയ കാലത്തിന്റെ നോമ്പനുഭവങ്ങളിലേക്കെത്തി. ഉടന്‍ മറുപടി വന്നു-`ഇപ്പോള്‍ പരിഷ്‌കരിച്ച ചിന്തകള്‍ കൂടി. കുട്ടികളും മുതിര്‍ന്നവരും അക്കാലത്ത്‌ കൂടുതല്‍ സമയം പള്ളികളില്‍ ചിലവഴിച്ചിരുന്നു. ഇപ്പോള്‍ ജോലിയും മറ്റ്‌ ഏര്‍പ്പാടുകളുമാണ്‌ പലര്‍ക്കും പ്രധാനം. പഠനത്തില്‍ ശ്രദ്ധ കൂടുകയും ചെയ്‌തു.' എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം റെഡിയായിരുന്നു. വിശ്വാസത്തില്‍ മാത്രമൂന്നിയ ഭാഷ. അത്യാവശ്യത്തിന്‌ മാത്രം സംസാരം. വാക്കുകള്‍ക്ക്‌ ഉദ്‌ബോധനത്തിന്റെ സ്വരം. സ്‌ഫുടം ചെയ്‌ത ഹൃദയത്തില്‍നിന്ന്‌ ആത്മീയത പരന്നൊഴുകുന്ന പോലെ. വാര്‍ത്തയില്‍ പ്രധാനം സദുദ്ദേശമാവണം. അതിനുള്ള വാക്കുകളും ഉസ്‌താദ്‌ പ്രത്യേകമായി തന്നു. നോമ്പിന്റെ പുണ്യവും പ്രാര്‍ത്ഥനയും ദാനധര്‍മ്മങ്ങളുമൊക്കെ വിഷയങ്ങളായി.

വര്‍ത്തമാനത്തിലേക്ക്‌ കടന്നപ്പോള്‍ ഗൗരവമുള്ള മുഖത്ത്‌ മയംവന്നപോലെ. അതുപിന്നെ അടുപ്പമായി. ഒരുമണിക്കൂറാവുമ്പോഴേക്കും തുടരെത്തുടരെ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍. മഗ്‌രിബ്‌ ബാങ്കിന്‌ ഇനി മിനുറ്റുകള്‍ ബാക്കി. ക്യാമറയുമായി ഷംസീര്‍ എണീറ്റു. ഉസ്‌താദിന്‌ താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ പ്രധാനം പടമെടുപ്പാണ്‌. മുണ്ടും ബനിയനും കൈയ്യില്‍ ഖുര്‍ആനുമായി ചാരുകസേരയില്‍ ഉസ്‌താദിന്റെ പടങ്ങള്‍ മിന്നി. പതിവുപോലെ ഫോട്ടോഗ്രാഫര്‍ ചിരിക്കാന്‍ പറഞ്ഞില്ല. പകരം ഷര്‍ട്ട്‌ ധരിച്ചുള്ള പടം വേണം. അപേക്ഷ സ്വീകരിച്ചു. പുസ്‌തകങ്ങള്‍ തിങ്ങിനിറഞ്ഞ മുറിയില്‍നിന്ന്‌ ഉസ്‌താദ്‌ നീളന്‍കുപ്പായമിട്ട്‌ ഇറങ്ങിവന്നു. കൈയില്‍ സമസ്‌തയുടെ പുസ്‌തകം. ആ വരവ്‌ പുതിയ പടമായി. ആരും പകര്‍ത്തിയിട്ടില്ലാത്ത ഉസ്‌താദിന്റെ ചിത്രം. പത്രത്തില്‍ അതടിച്ചുവന്നു. വറുതിക്കാലത്തെ നോമ്പനുഭവങ്ങള്‍ വാര്‍ത്തയുമായി. സമുദായത്തിന്റെ വഴിവിളക്കായി ബഹളങ്ങളില്ലാതെ യാത്ര ചെയ്യുന്ന നേതാവിന്റെ ജീവിതവും ചുറ്റുവട്ടവും അപൂര്‍വ്വതയായി ബാക്കിനിന്നു. പടിയിറങ്ങുമ്പോള്‍ ഓര്‍ത്തില്ല, സമൂഹത്തെ നയിക്കുന്ന വലിയ പണ്‌ഡിതന്റെ അവസാന അഭിമുഖത്തിനാണ്‌ നിയോഗമുണ്ടായതെന്ന്‌. വാര്‍ത്തകള്‍ക്കപ്പുറത്തെ ലാളിത്യത്തിന്റെ കൗതുകം ഭേദങ്ങളില്ലാത്ത സൗഹൃദങ്ങളില്‍ ചര്‍ച്ചയായി. കാലന്‍കുടയും നീളന്‍കുപ്പായവും പച്ച ഒല്ലിയും തലയിലെ കെട്ടും ലാളിത്യവും സ്‌നേഹവും ആദരവും കല്‍പ്പനപ്രകാരമുള്ള ജീവിതവും പാണ്ഡിത്യത്തിലേക്ക്‌ ചേര്‍ത്തുവെച്ചാല്‍ അത്‌ കാളമ്പാടി ഉസ്‌താദായി. നികത്താനാവാത്ത മഹാനഷ്‌ടത്തിന്റെ വിങ്ങലില്‍ സമൂഹം കണ്ണുനിറക്കുമ്പോള്‍ ത്യാഗിയായ ശുദ്ധാത്മാവിന്റെ പ്രൗഢമായ ജീവിതം പകര്‍ത്തിപ്പഠിക്കേണ്ട സന്ദേശമായി പരന്നുകിടക്കുകയാണ്‌.

വി. സുരേഷ്‌ബാബു
(ചന്ദ്രിക മലപ്പുറം ബ്യൂറോ റിപ്പോര്‍ട്ടറാണ്‌ ലേഖകന്‍)

0 comments:

Post a Comment