Sunday, May 19, 2013

ജ്ഞാനസപര്യയുടെ ഒരായുസ്‌


       1998-ല്‍ മലപ്പുറം കാട്ടുങ്ങലില്‍ നടന്ന ഒരു ബസപകടം കല്യാണപാര്‍ട്ടി സഞ്ചരിച്ച ജീപ്പും ബസും കൂട്ടിയിടിച്ചുണ്ടായ ഭീകര ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചു. മലപ്പുറം കാളമ്പാടിയിലെ 15 ഉം 17 ഉം പ്രായമായ രണ്ട്‌ പെണ്‍കുട്ടികള്‍ കൂടി തല്‍ക്ഷണം മരിച്ചു. രണ്ടു പേരും കാളമ്പാടിക്കാര്‍ക്ക്‌ എല്ലാമെല്ലാമായ അരീക്കത്ത്‌ മുഹമ്മദ്‌ മുസ്‌ലിയാരുടെ മക്കള്‍ കല്യാണ പ്രായത്തോടടുക്കുന്ന രണ്ട്‌ യുവമിഥുനങ്ങള്‍ കാളമ്പാടി ഗ്രാമം വാര്‍ത്ത കേട്ട്‌ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു.

വിവമറിയുമ്പോള്‍ പിതാവ്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍ പട്ടിക്കാട്‌ ജാമിഅ നൂരിയ്യയില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുകയാണ്‌. ജാമിഅയിലെ ജീവനക്കാര്‍ വിവരം എങ്ങനെ ഉസ്‌താദിനെ അറിയിക്കുമെന്നറിയാതെ വിയര്‍ക്കുന്ന നിമിഷം ദുഃഖം കടിച്ചമര്‍ത്തി അവര്‍ ബുഖാരി ദര്‍സ്‌ നടത്തിക്കൊണ്ടിരിക്കുന്ന ഉസ്‌താദിനെ വിവരമറിയിച്ചു. ഒരു നിമിഷം, `ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊന്‍ ഉച്ചരിച്ച അദ്ദേഹം പകര്‍ച്ചയില്ലാതെ ക്ലാസ്‌ തുടര്‍ന്നു കണ്ടു നിന്നവര്‍ അമ്പരന്നു. ആ ക്ലാസ്‌ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഉറ്റവരെ കാണാന്‍ അദ്ദേഹം നാട്ടിലേക്ക്‌ യാത്രയായത്‌. രംഗം കണ്ട്‌ പകച്ചുനിന്നവരോട്‌ ഉസ്‌താദിന്റെ പ്രതികരണം ഇതായിരുന്നു. തോന്നുമ്പോള്‍ പൂട്ടാനും തോന്നുമ്പോള്‍ തുറക്കാനുമുള്ള കിതാബല്ല സഹീഹുല്‍ ബുഖാരി. അതായിരുന്നു കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍. അല്ലാഹുവിന്റെ അലംഘനീയമായ വിധിയിലുള്ള വിശ്വാസത്തിന്റെ കരളുറപ്പും പ്രവാചക വചനങ്ങളോടുമുള്ള ആദരവില്‍ വിട്ടുവീഴ്‌ചയില്ലാത്ത മാനസികാവസ്ഥയും ഒത്തുചേര്‍ന്ന സൂക്ഷ്‌മശാലി.

പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജിന്റെ മാനേജിംഗ്‌ കമ്മിറ്റി യോഗം നടക്കുന്നു. പ്രസിഡന്റായ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളാണ്‌. അധ്യക്ഷ വേദിയില്‍ കുട്ടികളുടെ അച്ചടക്കമാണ്‌ ചര്‍ച്ചാവിഷയം അടുത്തകാലത്തായി കുട്ടികള്‍ അമിതമായി ലീവെടുക്കുന്നതും ക്ലാസുകള്‍ കട്ട്‌ ചെയ്യുന്നതും കൂടിയിരിക്കുന്നു. കമ്മിറ്റി അംഗങ്ങള്‍ ആശങ്ക പങ്കു വെക്കുന്നതിനിടെ ശിഹാബ്‌ തങ്ങള്‍ തന്നെ പ്രതിവിധി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ ലീവിന്റെ കാര്യം ഇനി കാളമ്പാടി ഉസ്‌താദ്‌ നോക്കട്ടെ ഉടന്‍ വന്നു ഉസ്‌താദിന്റെ പ്രതികരണം ലീവിന്റെ കാര്യം ഞാന്‍ നോക്കാം. പക്ഷേ, പിന്നെ ഇവിടെ ഇരിക്കുന്ന കമ്മിറ്റിക്കാര്‍ തന്നെ വന്ന്‌ എന്റെ മുത്താപ്പാന്റെ മോനാണ്‌ എളാപ്പാന്റെ കുട്ടിയാണ്‌ എന്നൊന്നും പറഞ്ഞാല്‍ ഞാന്‍ ആരെയും വിടൂല്ല. അതിന്‌ പരാതി ഇല്ലെങ്കില്‍ മാത്രം ഞാന്‍ നോക്കാം. ആരുടെ മുമ്പിലും പറയാനുള്ളത്‌ വെട്ടിത്തുറന്ന്‌ പറഞ്ഞിരുന്ന നിഷ്‌കളങ്കമായ മുസ്‌ലിയാരുടെ നിലപാട്‌ എല്ലാവരും ചിരി അടക്കിപ്പിടിച്ച്‌ അംഗീകരിച്ചു. ജാമിഅയില്‍ ഏറ്റവും കണിശത പുലര്‍ത്തുന്ന മുദരിസ്‌ കാളമ്പാടി ഉസ്‌താദായിരുന്നുവെന്ന്‌ ഫൈസിമാര്‍ പറയാറുണ്ട്‌.

ഒരു പുരുഷായുസ്സു മുഴുവന്‍ മതത്തിനും വിജ്ഞാനത്തിനും സമുദായത്തിനുമായി നീക്കിവെച്ച മഹാപണ്ഡിതനായിരുന്നു റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അഞ്ചുപതിറ്റാണ്ടിലധികം മത വിജ്ഞാനത്തിനായി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം വിടപറയുന്നതിന്റെ തൊട്ടു തലേ ദിവസംപോലും ജാമിഅ നൂരിയയ്യിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദര്‍സ്‌ ചൊല്ലിക്കൊടുത്തു തെന്നിന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക കലാലയമായ ജാമിഅയില്‍ നിന്നു തന്നെയാണ്‌ കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. മരണശേഷം ഇന്നലെ അതേ കലാലയത്തിന്റെ മുറ്റത്തു നിന്ന്‌ തന്നെ ഔദ്യോഗിക വിടവാങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ്‌ വീട്ടിലേക്ക്‌ മയ്യിത്ത്‌ കൊണ്ടുപോയതെന്ന്‌ മതവിജ്ഞാനത്തോടുള്ള അദ്ദേഹത്തിന്റെ ആത്മ ബന്ധത്തിന്റെ തെളിവാണ്‌.

കേരളക്കരയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിത സഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷ പദവിയിലെത്തിയിട്ടും വിനയവും ലാളിത്യവും കൈവിടാത്ത പണ്ഡിത പ്രതിഭയായിരുന്നു. അദ്ദേഹം ഇക്കാലത്തും സ്വന്തമായി വാഹനമില്ലാതിരുന്ന അദ്ദേഹത്തിന്റെ ആശ്രയം ബസും ഓട്ടോ റിക്ഷയുമായിരുന്നു. പ്രായത്തിന്റെ അവശതകള്‍ അലട്ടുതുടങ്ങിയപ്പോള്‍ ഓട്ടോ റിക്ഷയിലായിരുന്നു ദിവസവും ജാമിഅയിലേക്ക്‌ പോയിരുന്നത്‌. മലപ്പുറം കാളമ്പാടിയില്‍ വണ്ടിയയിറങ്ങിയാല്‍ നടന്നുമാത്രം പോകാന്‍ പറ്റുന്ന ഇടുങ്ങിയ വഴിയവസാനിക്കുന്ന കടലുണ്ടിപ്പുഴയോരത്തെ കവുങ്ങിന്‍ തോട്ടത്തിലെ ഓടിട്ട കൊച്ചുപുരയായിരുന്നു അദ്ദേഹത്തിന്റെ സ്വകാര്യ വസതി.

മുഹമ്മദ്‌ ഉഗ്രപുരം
(മലയാളം ന്യൂസ്‌ എഡിറ്ററാണ്‌ ലേഖകന്‍)

0 comments:

Post a Comment