Sunday, May 19, 2013

ഹൃദയം നിറച്ച കടലുണ്ടി സന്ദര്‍ശനം


       കടലുണ്ടിയിലെ കടലോര ഗ്രാമത്തിലേക്ക്‌ എന്റെ വിവാഹ ദിവസം പച്ച ഷാളും തോളിലിട്ട്‌ നടന്നു വരുന്ന ഉസ്‌താദിന്റെ ചിത്രം ഹൃദയത്തിലെ ~ഓര്‍മ്മപുസ്‌കത്തില്‍ ഇന്നും ജീവനോടെയുണ്ട്‌. കല്ല്യാണ ക്ഷണവുമായി ഉസ്‌താദിന്റെ വീട്ടിലെത്തിയപ്പോള്‍ സൗകര്യപ്പെട്ടാല്‍ വരാമെന്നായിരുന്നു മറുപടി. പറഞ്ഞവാക്കും ചെയ്‌ത വാഗ്‌ദാനവും നിറവേറ്റുന്ന ജീവിതത്തിനാണ്‌ അര്‍ത്ഥമുളളതെന്ന തിരിച്ചറിവുളള ആ വലിയ മനുഷ്യന്‍ മലപ്പുറത്തെ കാളമ്പാടിയിലെ വീട്ടില്‍ നിന്നും വാഹനം കയറി എന്റെ ജീവിതമുഹൂര്‍ത്തത്തെ മംഗളകരമാക്കാന്‍ വന്ന നിമിഷം ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ഉസ്‌താദ്‌ എന്ന്‌ അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്നതായിരുന്ന ആ ജീവിതം. ദൈവത്തോടല്ലാതെ പ്രതിബന്ധതയില്ലാത്തതിനാല്‍ മതം പറയാന്‍ ആരും അവര്‍ക്ക്‌ തടസ്സമായിരുന്നില്ല. പ്രീതിയെന്നത്‌ ദൈവികമായതിനാല്‍ ആരേയും ഭയപ്പെടേണ്ടി വന്നിട്ടുമില്ല. കിതാബും മനനവും ആരാധനയുമായി ആ ജീവിതം കഴിഞ്ഞു പോയപ്പോള്‍ ഭൗതിക മേന്മകളെ കുറിച്ച്‌ ചിന്തിക്കാന്‍ സമയം പോലും ലഭിച്ചില്ല. പണ്ഡിത സഭയുടെ ആധ്യക്ഷ്യ പദവി തേടി വന്നപ്പോള്‍ അലങ്കാരമാക്കാതെ കര്‍ത്തവ്യമാക്കി അത്‌ ഏറ്റെടുത്തു. ആഢംബരത്തിന്റെ കുഷ്യനുമുകളില്‍ ചായാതെ കാലത്തിന്റെ ചാരുകസേരകളില്‍ അമര്‍ന്നിരുന്നു കിതാബു മാത്രം നോക്കുന്നതിനിടയില്‍ രണ്ടു പെണ്‍മക്കള്‍ നഷ്‌ടപ്പെട്ടത്‌ പോലും ഒരു മനീഷിയെപ്പോലെ സഹിച്ചു. വേദനകള്‍ ഉളളിലൊതുക്കി.ജാമിഅയിലെ ഒന്നാം നമ്പര്‍ റുമില്‍ പല പ്രശ്‌നങ്ങളുമായി നിരവധി പേരെത്തിയിരുന്നു. എന്നാല്‍ എല്ലാം വിഷയങ്ങളിലും ഉസ്‌താദ്‌ കൂടിയാലോചിച്ച ശേഷം മാത്രമേ വിധി പറയാറുണ്ടായിരുന്നുളളു.

93-94 വര്‍ഷങ്ങളിലാണ്‌ ഞാന്‍ ജാമിഅയുടെ കാമ്പസിലെത്തുന്നത്‌. ഉസ്‌താദിന്റെ ക്ലാസില്‍ മുന്‍ ബെഞ്ചിലായിരുന്നു എന്റെ സീറ്റ്‌. ഉസ്‌താദിന്റെ അധ്യാപന രീതിയും ചര്‍ച്ചകളും തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. സദസ്സിനൊത്ത സംസാരം. ആര്‍ക്കും തിരിയുന്ന ഉപമകള്‍, ഭാഷാ പ്രയോഗങ്ങള്‍, ഉദാഹരണങ്ങള്‍, നാടന്‍ പദങ്ങള്‍, സരളമായ വിശദീകരണങ്ങള്‍. `പൊല്ലീസ്‌' പോലുളളത്‌ ഉസ്‌താദിന്റെ പ്രത്യേക പ്രയോഗമാണ്‌. വിഷയങ്ങളെ താരതമ്യപ്പെടുത്തി പറയുന്നതില്‍ പ്രത്യേകമായ പ്രാഗത്ഭ്യം തന്നെയുണ്ടായിരുന്നു. മുസ്‌ലിം ക്ലാസെടുക്കുമ്പോള്‍ ഉസ്‌താദിന്റെ ഖണ്ഡനത്തിലുളള കഴിവ്‌ നമ്മെ ആശ്ചര്യപ്പെടുത്തും. ക്ലാസില്‍ കൃത്യ സമയത്ത്‌ തന്നെ എത്തും. പാഠ്യബന്ധിതമായ ചര്‍ച്ചകള്‍ മാത്രം. വ്യാഴാഴ്‌ച്ച നാട്ടില്‍ പോയാല്‍ വെളളിയാഴ്‌ച്ച വൈകുന്നേരം തന്നെ മടക്കം. ക്ലാസിന്റെ കാര്യത്തില്‍ വിട്ടുവീഴ്‌ചകളൊന്നുമില്ല. ദീനി കാര്യങ്ങളില്‍ അദ്ദേഹം കണിശമായ സമീപനമാണ്‌ പുലര്‍ത്തിയത്‌. ബാങ്കു കേട്ടാല്‍ നിസ്‌കാരമല്ലാതെ ഏര്‍പ്പാടുകളില്ല. മതപരമായ കാര്യങ്ങള്‍ ആര്‍ക്കു മുമ്പിലും സധൈര്യം തുറന്നു പറയും. മുഖം നോക്കാതെ വിഷയങ്ങള്‍ പറയും. അല്ലാഹുവിന്റെ പ്രീതിയല്ലാതെ ഒന്നും ആഗ്രഹിക്കാത്തതു കൊണ്ട്‌ അതിനെല്ലാം ആ പണ്ഡിതനു സാധിച്ചു.

അകന്നു നോക്കുമ്പോള്‍ ഉസ്‌താദ്‌ അല്‍പം ഗൗരവമായിരുന്നു. ചിരിച്ചും തമാശ പറഞ്ഞും ജീവിക്കാതെ കാര്യങ്ങള്‍ മാത്രം പറഞ്ഞും കുറച്ചു മാത്രം സംസാരിച്ചും ഏകാന്തനായിരുന്നു. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഉസ്‌താദ്‌ എല്ലാവരേയും മനസ്സിലാക്കിയിരുന്നു. ഓരോരുത്തരോടും അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. എന്റെ കുടുബ കാര്യങ്ങള്‍ എല്ലാം ചോദിച്ചറിയാറുണ്ടായിരുന്നു. വലിയുപ്പയെ പറ്റി ഉസ്‌താദ്‌ പലപ്പോഴും പറയാറുണ്ടായിരുന്നു. മഹാത്മാക്കളുമായുളള ആ മഹാ മനുഷ്യന്റെ ബന്ധം ഇത്തരം സംസാരങ്ങളില്‍ നിന്നും മനസ്സിലാക്കാമായിരുന്നു.

കോഴിക്കോട്‌ ഖാളിയായി ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ ആദ്യാവസാനം നിറസാന്നിധ്യാമായി ഉസ്‌താദ്‌ ഉണ്ടായിരുന്നു. ഖാസിയാവണമെന്ന ചര്‍ച്ചയുണ്ടായപ്പോള്‍ തന്നെ എന്നോട്‌ ഉസ്‌താദ്‌ വിഷയങ്ങള്‍ പറഞ്ഞിരുന്നു: ``തങ്ങളേ ഖാസി ചര്‍ച്ചയൊക്കെ കേള്‍ക്കുന്നുണ്ട്‌. പാണക്കാട്ടെ മുത്തുമോന്‍ പറയുന്നത്‌ പോലെ ചെയ്‌തോ...'' ചടങ്ങില്‍ ഉസ്‌താദ്‌ അണിയിച്ച കറുത്ത കോട്ട്‌ ഇന്നും ഞാന്‍ സുക്ഷിച്ചു വെച്ചിട്ടുണ്ട്‌. ഏറ്റെടുത്ത ചുമതല സുക്ഷമതയോടെയും ഗൗരവത്തോടെയും നിര്‍വഹിക്കാന്‍ ഉപദേശിക്കുകയും ചെയ്‌തു. കോഴിക്കോട്ട്‌ സമസത മുശാവറക്ക്‌ വരുമ്പോള്‍ പോലും കുറഞ്ഞ വാക്കുകളില്‍ ഉപദേശങ്ങള്‍ നല്‍കും. ജീവിതകാലം മുഴുവന്‍ ഞാന്‍ ആ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തിരുന്നു. ജാമിഅയില്‍ പഠിക്കുമ്പോള്‍ സാധാരണ തുഹ്‌ഫയുടെ ഒന്നും രണ്ടും ഭാഗങ്ങളാണ്‌ ഓതാറുളളത്‌. എന്നാല്‍ ഞാന്‍ പഠിച്ച വര്‍ഷം ഞങ്ങള്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ക്കായ്‌ നികാഹും ത്വലാക്കും ഉള്‍കൊളളുന്ന ഭാഗങ്ങള്‍ ഓതിയിരുന്നു. ഖാസിയായി ചുമതല ഏറ്റെടുത്തപ്പോള്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആ പഠനം ഏറെ ഉപകാരമായത്‌ ജീവിതത്തിലെ ഒരു നിമിത്തമായി ഇന്നു തോന്നുന്നു.

ലാളിത്യമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. അധികാരങ്ങള്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന്‌ അലങ്കാരമായി തോന്നിയില്ല. പഠനത്തിനും ചിന്തക്കും മനനത്തിനുമിടയില്‍ അധ്യാപനത്തിനുമിടയില്‍ കുടുംബ ചിന്തപോലും വല്ലാതെയുണ്ടായിരുന്നില്ല.

സയ്യിദ്‌ മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി
(കോഴിക്കോട്‌ ഖാളിയാണ്‌ ലേഖകന്‍)

0 comments:

Post a Comment