Sunday, December 1, 2013

കിതാബുകളില്‍ ജീവിച്ച മഹാന്‍

വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിന്റെ തിരുമുറ്റത്ത്‌ വെച്ചാണ്‌ കൂട്ടിലങ്ങാടിക്കാരനായ ഞാനും കാളമ്പാടിയിലെ മുഹമ്മദ്‌ മുസ്‌ലിയാരും തമ്മിലെ ബന്ധം സുദൃഢമാകുന്നത്‌. രണ്ടാളുടെയും ജീവിതത്തിന്റെ വഴികളില്‍ പലപ്പോഴും ഒരുഏകാത്മകത പ്രകടമാകുന്നുണ്ട്‌. സമസ്‌തകേരള ജംഇയ്യത്തുല്‍ ഉലമയുടെ അദ്ധ്യക്ഷ പദവിയിലെ വിനയ സാന്നിധ്യമായിരുന്നെങ്കില്‍ ഈ എളിയവന്‍ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ സ്റ്റേറ്റ്‌ പ്രസിഡണ്ടാണ്‌ ഇന്ന്‌. എനിക്ക്‌ കാളമ്പാടിയെക്കാള്‍ രണ്ട്‌ വയസ്സ്‌ കൂടുതലുണ്ടെങ്കിലും പ്രായം തളര്‍ത്താത്ത യുവത്വത്തിന്റെ പ്രസരിപ്പോടെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ കണ്ട്‌ പരിചയമുള്ള ഇളം പ്രായത്തില്‍ തന്നെ ഉഖ്‌റവീ ചിന്തയോടെ ജീവിതം നയിച്ച കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ ഓര്‍ത്തെടുക്കുകയാണ്‌ ഞാനിപ്പോള്‍. ദര്‍സ്സ്‌ ജീവിതകാലത്ത്‌ ഞങ്ങള്‍ രണ്ടാളും വ്യത്യസ്‌ത ദിശകളിലായിരുന്നു. അടുത്ത നാട്ടുകാരായ രണ്ട്‌ മുതഅല്ലിമുകള്‍ എന്ന രീതിയിലുള്ള പരിചയം മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്‌.പലപ്പോഴും കാണും എന്തെങ്കിലുമൊക്കെ പറയും അത്രമാത്രം. പിന്നീട്‌ ഉപരിപഠനാര്‍ത്ഥം ഞങ്ങള്‍ വ്യത്യസ്‌ത ഉസ്‌താദുമാര്‍ക്ക്‌ കീഴില്‍ നിന്നാണ്‌ വെല്ലൂരിലെത്തുന്നത്‌. ഞാന്‍ വണ്ടൂരില്‍ നിന്ന്‌ സദഖത്തുല്ല ഉസ്‌താദിന്റെ അടുക്കല്‍ നിന്നും കാളമ്പാടി ഉസ്‌താദ്‌ ശൈഖുനാ കോട്ടുമലയുടെ അടുക്കല്‍ നിന്നും. കിടങ്ങഴി യു അബ്‌ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഇണ്ണി മുഹമ്മദ്‌ മുസ്‌ലിയാര്‍, ഒ കെ അര്‍മിയാഅ്‌ മുസ്‌ലിയാര്‍, ആദൃശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു അന്ന്‌ കേരളത്തില്‍ നിന്നും വെല്ലുരിലെത്തിയവരില്‍.1958 ലാണത്‌.ഒരേ വര്‍ഷമാണ്‌ ഞങ്ങളവിടെ എത്തിയതെങ്കിലും ഞാനും കാളമ്പാടിയും ആദ്യ വര്‍ഷം പരസ്‌പരം ക്ലാസ്സുകളില്‍ സംഗമിച്ചിരുന്നില്ല.കാരണം ഞാന്‍ മുതവ്വലിലേക്കും അദ്ദേഹം മുഖ്‌തസറിലേക്കുമാണ്‌ അഡ്‌മിഷന്‍ നേടിയിരുന്നത്‌. വ്യത്യസ്‌ത റൂമും വ്യത്യസ്‌ത ക്ലാസ്സുമായത്‌ കൊണ്ട്‌ എപ്പോഴെങ്കിലുമൊക്കെ കാണും, സംസാരിക്കും അത്രമാത്രം. എന്നാല്‍ രണ്ടാം വര്‍ഷം അദ്ദേഹം മുത്വവ്വലിലെത്തിയതോടെ ഞങ്ങള്‍ തമ്മിലെ ബന്ധം ശക്തമായി മാറി. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നു നിലനിന്നിരുന്നത്‌.പക്ഷെ അദ്ദേഹത്തിന്റെ സൗഹൃദചിന്തകള്‍ ഒച്ചപ്പാടുകള്‍ നിറഞ്ഞതായിരുന്നില്ല. സൗമ്യമായ പെരുമാറ്റം, ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമായ ഇടപെടല്‍, സ്‌നേഹം മുറ്റിനില്‍ക്കുന്ന ആത്മബന്ധത്തിന്റെ ശേഷിപ്പായി ഞങ്ങള്‍ക്കിടയിലെ ജീവിതം വെല്ലൂരില്‍ സുന്ദരമായി പരന്നൊഴുകി. കാളമ്പാടി ഉസ്‌താദ്‌ ഞഞങ്ങള്‍ക്കിടയിലെ വ്യത്യസ്‌തനായിരുന്നു.അധികം സംസാരിക്കാനൊന്നും അദ്ദേഹത്തെ ആര്‍ക്കും കിട്ടുമായിരുന്നില്ല. ആവശ്യത്തിന്‌ അത്യാവശ്യങ്ങള്‍ മാത്രം പറയുന്ന സ്വഭാവശൈലിയായിരുന്നു അദ്ദേഹത്തിന്റെത്‌. അല്ലെങ്കില്‍ അധികസംസാരം അദ്ദേഹം ഒരുകാലത്തും ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌ പറയുന്നതാവും ശരി. ഏത്‌ സമയത്തും കിതാബിന്റെ ഇബാറത്തുകളിലൂടെയുള്ള സഞ്ചാരം എന്ന്‌ വേണമെങ്കില്‍ കാളമ്പാടിയുടെ ഞാനനുഭവിച്ച വെല്ലുരിലെ ജീവിതത്തെ വേണമെങ്കില്‍ ചുരുക്കി വിളിക്കാം. മുതഅല്ലിമിന്റെ മുതാലഅ ഏത്‌ രീതിയിലാവണമെന്നതിന്‌ ഉദാഹരണമായി അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതത്തെ എടുത്തുപറയാം. ഞങ്ങള്‍ സുഹൃത്തുക്കള്‍ തമ്മില്‍ തമാശ പറയുകയാണെങ്കില്‍ അദ്ദേഹം അവിടെയിരിക്കാറില്ല.ആ സദസ്സില്‍ നിന്നും എഴുന്നേറ്റ്‌ പോവുമായിരുന്നു. ചില ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ വെറുതെ നടക്കാനിറങ്ങും. എന്നാല്‍ അതിനൊന്നും കാളമ്പാടിയെ കിട്ടാറുണ്ടായിരുന്നില്ല. ആ സമയങ്ങളിലും അദ്ദേഹം ഏതെങ്കിലും കിതാബുകള്‍ തുറന്ന്‌ വെച്ചിരുന്ന്‌ ഓതുകയായിരിക്കും.കിതാബിയ്യായ ജീവിതത്തിനപ്പുറത്തേക്കുള്ള ഒന്നിനെയും അദ്ദേഹം വലിയ കാര്യമായെടുത്തിരുന്നില്ല. അതിന്റെ ഫലവും ആ ജീവിതത്തില്‍ എന്നും കാണാറുണ്ടായിരുന്നു. കിതാബ്‌ മുതാലഅ ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹമായിരുന്നു അധിക സമയത്തും വായിച്ചോത്തിന്‌ നേതൃത്വം നല്‍കിയിരുന്നത്‌. പരീക്ഷക്കാലം വന്നാല്‍ പൊതുവെ കിതാബില്‍ തന്നെ മുഴുകി സമയങ്ങള്‍ തള്ളിനീക്കിയിരുന്ന അദ്ദേഹത്തിന്‌ പ്രത്യേക ആവേശമായിരുന്നു.രാത്രിയുടെ യാമങ്ങളിലും പലരുമുറങ്ങുമ്പോഴും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ എന്ന വിദ്യാര്‍ത്ഥി കിതാബിന്റെ വരികളിലൂടെയുള്ള സഞ്ചാരത്തിലായിരിക്കും.എല്ലാ സന്തോഷങ്ങളും ആനന്ദങ്ങളും അതിലൂടെയായിരുന്നു അദ്ദേഹം കണ്ടെത്തിയത്‌. മറ്റെന്തെങ്കിലും കാര്യങ്ങളില്‍ മുഴുകി സമയം പാഴാക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഡിക്ഷണറിയിലുണ്ടായിരുന്നില്ല. ഒരു വര്‍ഷത്തില്‍ റബീഉല്‍ അവ്വലിലും പിന്നെ റമളാനിലുമായിരുന്നു അന്ന്‌ കോളേജിന്‌ അവധിയുണ്ടായിരുന്നത്‌.ഒപ്പം തന്നെയായിരുന്നു ഞങ്ങളൊക്കെ നാട്ടില്‍ വന്നിരുന്നതും മടങ്ങിപ്പോയിരുന്നതും. ശൈഖ്‌ ഹസ്സന്‍ ഹസ്രത്ത്‌, അബൂബക്കര്‍ ഹസ്രത്ത്‌, ആദം ഹസ്രത്ത്‌ എന്നിവരുമായും നല്ല ബന്ധമായിരുന്നു കാത്തുസൂക്ഷിച്ചിരുന്നത്‌. 1960-ലാണ്‌ ഞാന്‍ വെല്ലൂരില്‍ നിന്നും ബിരുദമെടുത്ത്‌ പോന്നത്‌. കാളമ്പാടി ഉസ്‌താദ്‌ 1961 ലും.അവിടെന്ന്‌ വിട്ടശേഷം ചപ്പാരപ്പടവിലാണ്‌ ഞാന്‍ ആദ്യമായി ജോലിയേറ്റെടുക്കുന്നത്‌.അന്ന്‌ തന്നെ സുന്നി രംഗത്ത്‌ സജീവമായി ഉണ്ടായിരുന്നു ഞാന്‍. ചപ്പാരപ്പടവില്‍ സേവനം ചെയ്യുന്ന കാലത്താണ്‌ ഞാന്‍ സമസ്‌തയുടെ മുശാവറയിലെത്തുന്നത്‌. 1971 ലാണല്ലോ കാളമ്പാടി ഉസ്‌താദ്‌ മുശാവറയിലെത്തുന്നത്‌.അന്ന്‌ കാളമ്പാടിയെ മുശാവറയിലെടുക്കാനുള്ള ചര്‍ച്ചക്ക്‌ തുടക്കമിട്ടത്‌ ഞാനായിരുന്നു. ആരെങ്കിലുമൊക്കെ മരണപ്പെട്ട ഒഴിവിലേക്കായിരിക്കും പുതിയ ആളുകളെ തെരെഞ്ഞെടുക്കാറുണ്ടായിരുന്നത്‌. അന്ന്‌ പുതിയ ആളുകളെ തെരെഞ്ഞെടുക്കാനുള്ള ചര്‍ച്ച തുടങ്ങിയപ്പോള്‍ ഞാന്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരോട്‌ പറഞ്ഞു; നമുക്ക്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെ സമസ്‌ത മുശാവറയിലെടുത്ത്‌ കൂടേ... അദ്ദേഹം അതിന്‌ ഏററവും അര്‍ഹനാണു താനും. ഇത്‌ കേട്ടപ്പോള്‍ കോട്ടുമല ഉസ്‌താദ്‌ പറഞ്ഞു; എങ്കില്‍ ഈ വിവരം നീ ശംസുല്‍ ഉലമയോട്‌ പറഞ്ഞോളൂ... അങ്ങനെ ഞാന്‍ കോട്ടുമല ഉസ്‌താദിന്റെ നിര്‍ദ്ദേശപ്രകാരം ഇ കെ ഉസ്‌താദിനോട്‌ കാളമ്പാടിയെപ്പറ്റി ധരിപ്പിച്ചു. കൂടുതല്‍ അറിയണമെന്നുണ്ടെങ്കില്‍ കോട്ടുമല ഉസ്‌താദിന്റെ ശിഷ്യനായത്‌ കൊണ്ട്‌ അദ്ദേഹത്തോട്‌ അന്വേഷിച്ചാല്‍ മതിയെന്നും പറഞ്ഞു. അങ്ങനെ ശൈഖുനാ ശംസുല്‍ ഉലമ അദ്ദേഹത്തോട്‌ കാളമ്പാടിയെപ്പറ്റിയുള്ള വിവരം ആരായുകയും തികഞ്ഞ ആളാണെന്ന്‌ ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ മുശാവറയിലെടുക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. ഞാനും കാളമ്പാടി ഉസ്‌താദുമൊക്കെ അന്ന്‌ മുശാവറയില്‍ പിറക്‌ വശത്താണ്‌ ഇരിക്കാറുണ്ടായിരുന്നത്‌. ബാക്കിയുള്ള വലിയ വലിയ ഉസ്‌താദുമാര്‍ പറയുന്നത്‌ കേട്ടിരിക്കും. വെല്ലുരില്‍ നിന്നും വിട്ടശേഷം വ്യത്യസ്‌ത സ്ഥലങ്ങളിലായിരുന്നു ജോലിചെയ്‌തിരുന്നത്‌ എന്നത്‌ കൊണ്ട്‌ പിന്നീട്‌ അടുത്ത്‌ ബന്ധപ്പെടാന്‍ അവസരങ്ങള്‍ കുറവായിരുന്നു. മുശാവറ നടക്കുന്ന സമയത്ത്‌ കണ്ട്‌ മുട്ടും.പിന്നെ ഏതെങ്കിലുമൊക്കെ യാത്രക്കിടയില്‍ മലപ്പുറത്ത്‌ വെച്ചോ മറ്റോ വല്ലപ്പോഴുമൊക്കെ കാണാറുണ്ടായിരുന്നു. കണ്ടുമുട്ടുമ്പോഴൊക്കെ വല്ലതും പറയും പങ്ക്‌ വെക്കും അത്രതന്നെ. മുശാവറയിലെത്തിയ ശേഷം കാളമ്പാടി ഉസ്‌താദ്‌ സജീവമായി സമസ്‌തയുടെയും സുന്നത്ത്‌ ജമാഅത്തിന്റെയും വേദിയില്‍ രംഗത്തുവന്ന്‌ തുടങ്ങി. 1975 ന്‌ ശേഷം ഞാന്‍ സമസ്‌തയുടെ പ്രവര്‍ത്തന രംഗത്തു നിന്നും ചില കാരണങ്ങളാല്‍ മാറി നിന്നതോടെ ഞാനും അദ്ദേഹവും തമ്മില്‍ കാണാനുള്ള സാഹചര്യം കുറഞ്ഞുവന്നു.എങ്കിലും കാണുന്ന സന്ദര്‍ഭങ്ങളിലൊക്കെ നല്ലരീതിയിലുളള വ്യകതി ബന്ധമുണ്ടായിരുന്നു. കുറച്ചുമുമ്പ്‌ കോഴിക്കോട്ട്‌ ഒരു ഹിഫ്‌ള്‌ കോളെജുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു.അന്ന്‌ ആരോഗ്യവിവരങ്ങളൊക്കെ പരസ്‌പരം പങ്ക്‌ വെക്കുകയുണ്ടായി. ഏതായാലും കാളമ്പാടി ഉസ്‌താദ്‌ യാത്രയായി. ചെറുപ്പകാലത്ത്‌ തന്നെ നല്ല തഹ്‌ഖീഖൂള്ള ആലിമായിരുന്നുയെന്നതിന്‌ പുറമെ നല്ല തഫ്‌ഹീമിനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉഖ്‌റവ്വിയ്യായ ബോധമുളള അല്ലാഹുവിന്റെ ഒരുനല്ല അടിമയായിരുന്നു മഹാനവര്‍കള്‍. ചുരുക്കത്തില്‍ കാളമ്പാടി ഉസ്‌താദ്‌ ജീവിതത്തില്‍ ലാളിത്യവും താഴ്‌മയും വിനയവും പ്രകടിപ്പിച്ച നല്ല കഴിവുറ്റൊരു വ്യക്തിത്വമായിരുന്നു. ഓര്‍മ്മവെച്ച നാള്‍മുതല്‍ കണ്ട്‌ പരിചയമുള്ള ആ മുഖം ഇനി ഇവിടെവെച്ച്‌ കാണില്ല.അല്ലാഹു മഗ്‌ഫിറത്ത്‌ നല്‍കട്ടെ... സ്വര്‍ഗ്ഗലോകത്ത്‌ വെച്ച്‌ കണ്ടുമുട്ടാനുള്ള ഭാഗ്യം അല്ലാഹു നമുക്ക്‌ നല്‍കട്ടെ. കുട്ടിക്കാലത്തുതന്നെ കണ്ട്‌ പരിചയപ്പെടുകയും വെല്ലുരില്‍ വെച്ച്‌ ശക്തിപ്പെടുകയും പിന്നീട്‌ വഴിമാറിയൊഴുകിയിട്ടും പരസ്‌പരം മായാതെയും മറയാതെയും ജീവിച്ചിരുന്നു ഈ വിനീതനും കാളമ്പാടി ഉസ്‌താദും. അവസാനം വഫാത്തായെന്ന്‌ കേട്ടപ്പോള്‍ ആരോഗ്യം വകവെക്കാതെ പഴയകൂട്ടുകാരനെയൊന്ന്‌ അവസാന നോക്കുകാണാന്‍, ഒന്ന്‌ ദുആ ചെയ്യാന്‍, മയ്യിത്ത്‌ നിസ്‌കാരത്തിന്‌ നേതൃത്വം നല്‍കാന്‍ ഞാനും എത്തിയിരുന്നു. ഒരു ഉദാത്തമായ സൗഹൃദത്തിന്റെ തീര്‍ത്താല്‍ തീരാത്ത കടപ്പാട്‌ പൂര്‍ത്തിയാക്കാനെന്നോണം..! എന്‍ കെ മുഹമ്മദ്‌ മുസ്‌ലിയാര്‍ (പരപ്പനങ്ങാടി പഴയജുമുഅത്ത്‌ പള്ളി മുദര്‍രിസാണ്‌ ലേഖകന്‍)

0 comments:

Post a Comment