Sunday, December 1, 2013

കാളമ്പാടി ഉസ്താദ് : ജാമിഅയുടെ ജീവനാഡി

ഒരു ഉന്നത മതപാഠശാല എന്ന കേരളീയ മുസ്‌ലിംകളുടെ അഭിലാഷം ജാമിഅഃ നൂരിയ്യ അറബിക്‌ കോളജിന്റെ പിറവിയിലൂടെ സാക്ഷാത്‌കൃതമായി. ആരംഭഘട്ടത്തില്‍ തന്നെ ജാമിഅയില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. ജാമിഅ പഠന കാലത്താണ്‌ ഞാന്‍ കാളമ്പാടി ഉസ്‌താദിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ജീവിതത്തിലും പെരുമാറ്റത്തിലും ചില പ്രത്യേകതകള്‍ അന്നുതന്നെ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. മിതഭാഷിയും വിനയാന്വിതനുമായിട്ടാണ്‌ പരിചയിച്ച കാലം മുതല്‍ അന്ത്യംവരെ അദ്ദേഹത്തെ കാണപ്പെട്ടിരുന്നത്‌. ഒരു പ്രത്യേകതരം പോക്കറ്റ്‌ വാച്ചുമായിട്ടാണ്‌ അന്നദ്ദേഹം നടന്നിരുന്നത്‌. ആദ്യകാലത്തുതന്നെ ഇടക്കിടെ അദ്ദേഹം കോളജ്‌ സന്ദര്‍ശിക്കും. കോളജിന്റെ ഉയര്‍ച്ചയിലും വളര്‍ച്ചിയലും അതിയായി സന്തോഷിക്കുകയും ചെയ്‌തു. കോളജിന്റെ പ്രവര്‍ത്തകനും പ്രചാരകനുമായിരുന്നു അന്നദ്ദേഹം. പില്‍ക്കാലത്ത്‌ ഞാന്‍ കോളജില്‍ മുദര്‍രിസായി നിയമിതനായപ്പോള്‍ അദ്ദേഹം പരീക്ഷാബോര്‍ഡ്‌ അംഗമായിരുന്നു. പരീക്ഷാസമയങ്ങളിലും മറ്റുമുള്ള സന്ദര്‍ശനം ഞങ്ങളുടെ ബന്ധത്തെയും പരിചയത്തെയും കൂടുതല്‍ ശക്തമാക്കി. ഇടക്കാലത്ത്‌ ഞാന്‍ കോളജില്‍ നിന്ന്‌ പിരിഞ്ഞു. പല സ്ഥലങ്ങളിലും ദര്‍സ്‌ നടത്തി. പിന്നെ കോളജില്‍ തന്നെ മുദരിസായി തിരിച്ചെത്തി. അതോടെ പരിചയക്കാരന്‍ എന്നതില്‍ നിന്ന്‌ അദ്ദേഹം എന്റെ സഹാധ്യാപകനും ആത്മസുഹൃത്തുമായി. വീക്ഷണങ്ങളിലും നിലപാടുകളിലും ഞങ്ങള്‍ ഒരേ സ്വരക്കാരായിരുന്നു. പഠന കാര്യങ്ങളിലും അച്ചടക്കത്തിന്റെ കാര്യത്തിലും അദ്ദേഹം ഒരുവിട്ടുവീഴ്‌ചക്കും തയ്യാറായില്ല. അത്തരം കാര്യങ്ങളില്‍ പല ആശങ്കകളും അദ്ദേഹത്തെ അലട്ടിയിരുന്നു. തന്റെ വ്യാകുലതകള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം പങ്കുവെക്കുമായിരുന്നു. കണ്ണും കാതുമില്ലാതെ മതപഠന രംഗത്ത്‌ ചേക്കേറിയ പരിഷ്‌കരണ ഭ്രമത്തോട്‌ അദ്ദേഹത്തിന്‌ നീരസമായിരുന്നു. തന്റെ വൈമുഖ്യം അദ്ദേഹം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്‌തു. നാടോടുമ്പോള്‍ നടുവേ എന്ന നയം അദ്ദേഹത്തിനില്ലായിരുന്നു. ജീവിതവും അധ്യാപന ശൈലിയുമൊക്കെ കോട്ടുമല ഉസ്‌താദിനെ അനുസ്‌മരിപ്പിക്കുന്നതായിരുന്നു. ത്യാഗസുരഭിലവും മാതൃകായോഗ്യവുമായ ആ മഹത്‌ ജീവിതത്തോട്‌ സമീകരിക്കാന്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍. രോഗങ്ങളം വേദനകളും ശരീരത്തെ തളര്‍ത്തിയപ്പോഴും ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തി. മനസ്സെത്തുന്നേടത്ത്‌ ശരീരത്തെ എത്തിക്കാന്‍ അവസാന കാലങ്ങളില്‍ അദ്ദേഹം ഏറെ ക്ലേശിച്ചിരുന്നു. അധ്യാപനത്തിലും കൃത്യനിഷ്‌ഠയിലും തന്നെപ്പോലെയായിരിക്കണം മറ്റുള്ളവരും എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകരില്ലാതെ ക്ലാസുകള്‍ മുടങ്ങുന്നത്‌ അദ്ദേഹം ഇഷ്‌ടപ്പെട്ടില്ല. വിവിധ പ്രശ്‌നങ്ങളുടെ മതവിധിതേടി മഹല്ല്‌ ഭാരവാഹികളും വ്യക്തികളും പണ്ഡിതന്മാരുമൊക്കെ അദ്ദേഹത്തെ സമീപിക്കുക പതിവാണ്‌. ആ അവസരങ്ങളിലൊക്കെ എന്നെ അദ്ദേഹം വിളിപ്പിക്കും. പ്രശ്‌നത്തെക്കുറിച്ച്‌ ഞങ്ങള്‍ ചര്‍ച്ച നടത്തും. അതി സങ്കീര്‍ണമായ മസ്‌അലകളാണെങ്കില്‍ പോലും പ്രാമാണിക ഗ്രന്ഥങ്ങളില്‍ അതുണ്ടാവാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്‌ അറിയുമായിരിക്കും. പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌ ആ ഓര്‍മശക്തിക്കുമുമ്പില്‍. പരന്ന മുത്വാലഅയുടെ ഫലമാണ്‌ ആ ഓര്‍ത്തെടുക്കലുകള്‍. ഞങ്ങള്‍ക്ക്‌ തീരുമാനിക്കാന്‍ കഴിയുന്ന വിഷയങ്ങളൊക്കെ അവിടെ വെച്ച്‌ തന്നെ തീര്‍പ്പാക്കും. കുഴഞ്ഞ്‌ മറിഞ്ഞ പ്രശ്‌നങ്ങളാണെങ്കില്‍ ഫത്‌വ കമ്മിറ്റിയിലേക്ക്‌ നീക്കിവെക്കും. കര്‍മശാസ്‌ത്ര ഗ്രന്ഥങ്ങള്‍ അവലംബിച്ചു കൊണ്ട്‌ ഞങ്ങള്‍ നടത്തുന്ന ചര്‍ച്ചയുടെ ഫലം ആഗതരുടെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കും. എഴുതിക്കൊടുക്കേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്യും. എഴുതിക്കൊടുത്തതിനു കീഴേ അദ്ദേഹം ഒപ്പ്‌ വെക്കും. എന്നെ നിര്‍ബന്ധിച്ച്‌ ഒപ്പു വെപ്പിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ മനസ്സില്‍ എന്നെക്കുറിച്ചുണ്ടായിരുന്ന മതിപ്പും സ്‌നേഹവും വളരെ വലുതായിരുന്നുവെന്ന്‌ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മരിക്കുന്നതിന്റെ തൊട്ടടുത്ത ബുധനാഴ്‌ച ഞാന്‍ ക്ലാസ്‌ കഴിഞ്ഞ്‌ വരും മുമ്പ്‌ അദ്ദേഹം വീട്ടില്‍പോയി. ഞായറാഴ്‌ച കോളജില്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു: എന്താണ്‌ നേരത്തെ പോയത്‌? `അസാധ്യക്ഷീണമുണ്ട്‌. ഇവിടുത്തെ ഭക്ഷണം പിടിക്കുന്നില്ല. രണ്ട്‌ ദിവസം വീട്ടിലിരുന്നപ്പോള്‍ വലിയ പ്രശ്‌നമില്ലായിരുന്നു. പക്ഷെ, ആരോഗ്യത്തെ സംരക്ഷിച്ച്‌ അദ്ദേഹത്തിന്‌ വീട്ടിലിരിക്കാനാകുമായിരുന്നില്ല. സ്വന്തത്തേക്കാള്‍ വലുതായിരുന്നു അദ്ദേഹത്തിന്‌ ജാമിഅ നൂരിയ്യ. എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ (സമസ്‌തയുടെ കേന്ദ്ര മുശാവവറ അംഗവും ജാമിഅ അധ്യാപകനുമാണ്‌ ലേഖകന്‍

0 comments:

Post a Comment