Monday, December 2, 2013

നിസ്വാര്‍ത്ഥന്‍

ജീവിതത്തിലെന്നും ഒരുപദേഷ്‌ടാവായിരുന്നു എനിക്ക്‌ കാളമ്പാടി ഉസ്‌താദ്‌. വ്യക്തി ജീവിതത്തിനും പൊതു ജീവിതത്തിനും എന്നും ഉസ്‌താദിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്‌. അത്‌കൊണ്ട്‌ തന്നെ ഉസ്‌താദുമായി വളരെ അടുത്ത വ്യക്തി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത്‌ വലിയ സൗഭാഗ്യമായി ഞാന്‍ കാണുന്നു. പൊതുജീവിതത്തിന്റെ തുടക്ക കാലംതൊട്ട്‌ തന്നെ ഞാന്‍ ഉസ്‌താദുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. മലപ്പുറം നഗര സഭാ ചെയര്‍മാനായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ആ സമയത്താണ്‌ കൂടുതല്‍ അടുത്തത്‌. അതിന്‌ കാരണം ഉസ്‌താദിന്റെ ദേശം മലപ്പുറത്തിന്റെ സമീപമായ കാളമ്പാടിയിലായിരുന്നു എന്നത്‌ തന്നെ. ഞാന്‍ എം.എല്‍.എ ആയപ്പോഴും പിന്നീടും ആ ബന്ധം സുദൃഢമായി തന്നെ തുടര്‍ന്നു. ഞാന്‍ പല ആവശ്യങ്ങള്‍ക്കായി ഉസ്‌താദിന്റെ വീട്ടില്‍ പോയിട്ടുണ്ട്‌. ഉസ്‌താദിന്റെ നിര്‍ദ്ദേശങ്ങള്‍ എന്നും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചയാളാണ്‌ ഞാന്‍. പൊതുപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശമായിരുന്നു അധികവും. ജനസേവനം വിശ്വാസത്തിന്റെ ഭാഗമാണെന്ന്‌ ഉസ്‌താദ്‌ പറയുമായിരുന്നു. അതിന്‌ വലിയ പുണ്യമാണെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതില്‍ പിഴവ്‌ പറ്റരുതെന്ന്‌ ഉസ്‌താദ്‌ പറയാറുണ്ടായിരുന്നു. എന്നും ഐക്യത്തിന്റെ വക്താവായിരുന്നു കാളമ്പാടി ഉസ്‌താദ്‌. എന്നാല്‍ വ്യാജന്‍മാര്‍ക്കെതിരെ ധീരവും സത്യസന്ധവുമായി അദ്ദേഹം ഉറച്ച്‌ നിന്നു. അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായ ഉസ്‌താദിന്റെ ധീരമായ ഇടപെടലുകള്‍ എനിക്ക്‌ വലിയ ഓര്‍മ്മകളാണ്‌. പാണ്ഡിത്യം തെളിയിക്കുന്ന ധീരതക്കൊപ്പം തന്നെ എളിമ എന്നും അവിടുത്തെ മുഖമുദ്രയായിരുന്നു. ഉസ്‌താദിന്റെ സംസാരങ്ങളിലെ ഏറനാടന്‍ ശൈലി എടുത്ത്‌ പറയേണ്ടത്‌ തന്നെ. ഗൗരവകരമായ ഏത്‌ പ്രതിസന്ധികളെയും തന്റേതായ ഗ്രാമ്യ ഭാഷയില്‍ ഉസ്‌താദ്‌ അവതരിപ്പിച്ചാല്‍ എല്ലാം വളരെ ലളിതമായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്‌. ഉസ്‌താദിന്റെ സംസാരം കേട്ടാല്‍ തന്നെ ആ വലിയ മനുഷ്യന്റെ ആത്മാര്‍ത്ഥത എത്രയെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഒരിക്കലും വ്യക്തിമോഹം ഉസ്‌തിദിനില്ലായിരുന്നു. വീട്ടിലേക്ക്‌ ഒരു നല്ല വഴി വെട്ടാന്‍ പലപ്പോഴും സമ്മര്‍ദ്ദം ചെലുത്തിയപ്പോഴും ഉസ്‌താദ്‌ അതിനെ നിരുല്‍സാഹപ്പെടുത്തുകയായിരുന്നു. ഇപ്പോഴുള്ള വഴി നാട്ടുകാര്‍ അവരുടെ താല്‍പര്യമെടുത്ത്‌ ഉണ്ടാക്കിയതാണെന്നറിയുമ്പോഴാണ്‌ ഉസ്‌താദിന്റെ വലിയ പാണ്ഡിത്യത്തിലെ എളിമ മനസ്സിലാവുക. വ്യക്തിപരമായി എനിക്കൊരു മാര്‍ഗ്ഗദര്‍ശി കൂടി നഷ്‌ടപ്പെട്ടിരിക്കുന്നു. വിടവുകളെന്നും വിടവുകളായി അവശേഷിക്കുമ്പോഴും, അവര്‍ കാണിച്ച വഴിയില്‍ സഞ്ചരിക്കാന്‍ പരമാവധി ശ്രമിക്കുക എന്നത്‌ തന്നെയാണ്‌ അവിടുത്തെ ജീവിത ദര്‍ശനം. പി.കെ. കുഞ്ഞാലിക്കുട്ടി (സംസ്ഥാന ഐ.ടി. വ്യവാസായ വകുപ്പുമന്ത്രിയാണ്‌ ലേഖകന്‍)

0 comments:

Post a Comment