Sunday, December 1, 2013

തികഞ്ഞ ആത്മജ്ഞാനി

ഞാനും കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്‌. മറ്റു ബന്ധങ്ങള്‍ക്കൊക്കെയപ്പുറം ഞങ്ങള്‍ക്കിടയില്‍ ഒരാത്മീയ ബന്ധം തന്നെയുണ്ടായിരുന്നു. സംഘടനാരംഗത്ത്‌ അദ്ദേഹം അത്ര സജീവമായിട്ടില്ലാത്ത കാലത്ത്‌ തന്നെ സമസ്‌തയുടെ മുശാവറയിലൊക്കെ അദ്ദേഹം അംഗമായിരുന്നല്ലോ? വലിയ പണ്ഡിതനായിരുന്നു അദ്ദേഹം. എന്നാല്‍ പാണ്ഡിത്യം അദ്ദേഹത്തിന്‌ ഭൗതിക ജീവിതത്തിനുള്ള വഴിയായിരുന്നില്ല. സമസ്‌തയുടെ പ്രസിഡണ്ടൊക്കെ ആവുന്നതിന്‌ മുമ്പും ശേഷവും ഇവിടെ വന്നിട്ടുണ്ട്‌. എന്നോട്‌ ദുആ ചെയ്യിപ്പിക്കാറുണ്ട്‌. അസുഖ സമയത്ത്‌ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. മക്കളുടെയൊക്കെ കാര്യം പറഞ്ഞ്‌ ദുആ ഇരപ്പിക്കുമായിരുന്നു.

ഞാനും മുഹമ്മദ്‌ മുസ്‌ലിയാരും പട്ടിക്കാട്ടൊക്കെ ഒപ്പം ഉണ്ടായിരുന്നു. എനിക്ക്‌ അന്നൊക്കെ അദ്ദേഹത്തെ നല്ല മതിപ്പായിരുന്നു. മുഹമ്മദ്‌ മുസ്‌ലിയാര്‍ക്ക്‌ എന്നെ വലിയ ബഹുമാനമായിരുന്നു. അദ്ദേഹത്തിന്റെ മരണം വലിയ നഷ്‌ടം തന്നെയാണ്‌. നല്ല നല്ല മനുഷ്യര്‍ അങ്ങനെ മരിച്ചുപോവുകയാണ്‌.

കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ ആത്മീയമായി ഏറെ വലിയ ആളായിരുന്നുവെന്ന്‌ ഞാന്‍ പറഞ്ഞല്ലോ? ഒരിക്കല്‍ ഹജ്ജിനോ ഉംറക്കോ? ഏതിനാണെന്ന്‌ ശരിക്കും ഓര്‍മ്മ വരുന്നില്ല. എന്തായിരുന്നാലും ഞങ്ങള്‍ ഒരുമിച്ചാണ്‌ സിയാറത്തിന്‌ പോയത്‌. അദ്ദേഹത്തിന്റെ ആത്മീയമായ സ്ഥാനം അന്ന്‌ തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വെറുമൊരു പണ്ഡിതനായിരുന്നില്ല. അദ്ദേഹത്തിന്റെ മരണസമയത്ത്‌ ഞാന്‍ മമ്പറത്തായിരുന്നു. അറിഞ്ഞയുടന്‍ പട്ടിക്കാട്ടെത്തി. ശേഷം മലപ്പുറത്തും ഞാന്‍ വന്നിരുന്നു. കുറേ കഴിഞ്ഞിട്ടാണ്‌ ഞാന്‍ പോന്നത്‌. നല്ല ജനം കൂടിയിരുന്നല്ലേ?

കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരെപ്പോലോത്തെ പണ്ഡിതരെയാണ്‌ നമുക്ക്‌ വേണ്ടത്‌. ഏത്‌ വിഷയത്തിലും തികഞ്ഞ പണ്ഡിതനല്ലേ അദ്ദേഹം. അല്ലാഹുമഗ്‌ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. കൂടെ നമുക്കും അല്ലാഹു സ്വര്‍ഗ്ഗം പ്രധാനം ചെയ്യട്ടെ. ആമീന്‍.

സയ്യിദ്‌ അബ്‌ദുറഹ്‌മാന്‍ ഇമ്പിച്ചികോയതങ്ങള്‍ അല്‍അസ്‌ഹരി
(സമസ്‌തയുടെ മുന്‍ പ്രസിഡണ്ടാണ്‌ ലേഖകന്‍)

0 comments:

Post a Comment