Thursday, June 27, 2013

വിനയത്തിന്റെ മുദ്ര; തുളുമ്പാത്ത നിറകുടം


       മുസ്‌ലിം കേരളത്തിന്റെ ഉന്നതമായ പണ്ഡിതശ്രേണിയിലുള്ള ഒരാള്‍ കൂടി വിട്ടുപിരിഞ്ഞു. 43 വര്‍ഷക്കാലം സമസ്ത:യുടെ മുശാവറ അംഗവും എട്ടു വര്‍ഷത്തോളം അതിന്റെ അധ്യക്ഷനുമായിരുന്ന ഗുരുവര്യന്‍. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണത്തോടെ കേരളത്തിലെ പണ്ഡിത സമൂഹത്തിലെ മുന്‍നിരയിലാണ് വിടവുവന്നിരിക്കുന്നത്.
ഒരാള്‍ പോകുമ്പോള്‍ തുല്യപകരക്കാരില്ലാത്ത വ്യഥ, അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സമുദായം. നാനാഭാഗങ്ങളില്‍ നിന്ന് അനേകതരം അധാര്‍മികതകള്‍ സമൂഹത്തെ വരിഞ്ഞുമുറുക്കുമ്പോഴാണ് പരിഹാരം കാണേണ്ടവര്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്.

പാണ്ഡിത്യവും പക്വതയും ജീവിതലാളിത്യവുംകൊണ്ട് ആധുനിക പണ്ഡിത സമൂഹത്തിന് റോള്‍ മോഡലായി നില്‍ക്കാന്‍ സാധിച്ചു എന്നതാണ് കാളമ്പാടി ഉസ്താദില്‍ നിന്ന് പകര്‍ത്തിയെടുക്കാവുന്ന മാതൃക. ആധുനികതയുടെ പരിവേഷങ്ങളെ മുഴുവന്‍ പടിക്കുപുറത്തുനിര്‍ത്തുകയും ആഢംബരങ്ങളെ ഇഛാശക്തികൊണ്ട് ബഹിഷ്‌ക്കരിക്കുകയും ജീവിതസൗകര്യങ്ങളെ ബോധപൂര്‍വം ത്യജിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.തന്റെ ആദ്യഗുരു, പിതാവ് തന്നെയായിരുന്നു. പിതാവിന്റെ സാത്വികതയും സൂക്ഷ്മതയും ജീവിത ദര്‍ശനമായെടുത്തുതുകൊണ്ട് തുടര്‍ന്നുവന്ന ഗുരുനാഥന്‍മാരൊക്കെയും സ്‌നേഹത്തിനും അപ്പുറത്തുള്ള ആദരവ് തന്നെ ഈ ശിഷ്യനു നല്‍കി.
ചെറുശ്ശോല കുഞ്ഞുമുഹമ്മദു മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ് തുടങ്ങിയവര്‍ അദ്ദേഹത്തിന് നല്‍കിയ സ്ഥാനം കേവലമൊരു ശിഷ്യന്‍ എന്നതിനും അപ്പുറത്തായിരുന്നു.
ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസന്‍ ഹസ്രത്ത്, അബൂബക്കര്‍ ഹസ്രത്ത് തുടങ്ങിയ സൂഫിവര്യരുടെ ശിഷ്യത്വം കാളമ്പാടി ഉസ്താദിനെ ആത്മീയതയോട് കൂടുതല്‍ അടുപ്പിക്കുകയും ഇഹജീവിതത്തിന്റെ വിരക്തിയില്‍ വിലയിപ്പിക്കുകയും ചെയ്തു.

കേരളീയ പണ്ഡിതസമൂഹത്തിന്റെ നിറവിളക്കായി കത്തിനിന്ന കണ്ണിയത്ത് ഉസ്താദാണ് അദ്ദേഹത്തെ സമസ്ത:യുടെ മുശാവറ അംഗമായി നിയോഗിച്ചത്. തനിക്കു ശേഷം ആരൊക്കെയെന്ന കണ്ണിയത്തിന്റെ നിഷ്‌കളങ്കമായ ആശങ്കയുടെ ഉത്തരമായിരുന്നു കാളമ്പാടിയെന്ന് ന്യായമായും വിശ്വസിക്കാനാവും.കണ്ണിയത്ത് ഇരുന്ന സമസ്ത:യുടെ പരമാധികാര പദവിയിലാണ് വിയോഗവേളയില്‍ കാളമ്പാടി ഉസ്താദ് ഉണ്ടായിരുന്നത്. പൂര്‍വികരെപ്പോലെത്തന്നെ ആ പദവി കുറ്റമറ്റതാക്കി കൊണ്ടുനടക്കുന്നതില്‍ അതീവ സൂക്ഷ്മത അദ്ദേഹം കാണിച്ചു. അറിവിന്റെ ആഴങ്ങളില്‍ തുളുമ്പാതെയും അംഗീകാരത്തിന്റെ പുളപ്പില്‍ അഹങ്കരിക്കാതെയും അല്ലാഹു ഭരമേല്‍പിച്ചതില്‍ ഭയന്നുമാണ് സമസ്ത:യുടെ പദവി അദ്ദേഹം അലങ്കരിച്ചത്.
ഖലീഫാ ഉമര്‍ ഒരിക്കല്‍ പ്രസംഗമധ്യെ പറഞ്ഞു: ജനങ്ങളെ, നിങ്ങള്‍ പരസ്പരം വിനയമുള്ളവരാവുക. എന്തുകൊണ്ടെന്നാല്‍ പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്; അല്ലാഹുവിന്റെ പേരില്‍ ആരെങ്കിലും വിനയാന്വിതനായാല്‍ അല്ലാഹു അവനെ ഉന്നതനാക്കും. അപ്പോളവന്‍ സ്വന്തം ദൃഷ്ടിയില്‍ ചെറിയവനും ജന ദൃഷ്ടിയില്‍ മഹാനുമായിരിക്കും. വല്ലവനും അഹങ്കരിക്കുന്നവനായാല്‍ അല്ലാഹു അവനെ താഴ്ത്തിക്കളയും. അപ്പോളവന്‍ ജനദൃഷ്ടിയില്‍ നീചനും സ്വന്തം ദൃഷ്ടിയില്‍ മഹാനുമായിരിക്കുമെങ്കിലും മനുഷ്യര്‍ക്കിടയില്‍ നായ്ക്കളെയും പന്നികളെയും കാള്‍ നികൃഷ്ടനായിരിക്കും”.പ്രവാചകനെ ഉദ്ധരിച്ച് ഖലീഫ ഉമര്‍ നടത്തിയ ഈ പ്രഭാഷണത്തിലൂടെ സമകാലീനരായ പലരിലേക്കും നമ്മുടെ മനസ്സുകളെയൊന്ന് ഊരിവിട്ടുനോക്കാം. ലോകമാന്യതക്കും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതക്കും വേണ്ടി പലരും നടത്തുന്ന സഹിഷ്ണുതകെട്ട പ്രവര്‍ത്തനങ്ങള്‍ അപ്പോള്‍ തെളിഞ്ഞുവരും.

അത്തരം രീതികളോട് നിശ്ശബ്ദമായി വിയോജിക്കുകയും സ്വന്തം ജീവിതംകൊണ്ട് അത് തിരുത്തിക്കാണിക്കുകയും ചെയ്തിരുന്നു കാളമ്പാടി. അതുകൊണ്ടുതന്നെയാണ്, രമ്യഹര്‍മ്മങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു നാട്ടില്‍ വാഹനങ്ങള്‍ക്കുപോലും കടന്നുചെല്ലാനാവാത്ത വഴിയും വീടും കൊണ്ട് സംതൃപ്തജീവിതം നയിക്കാന്‍ ഈ സൂഫിവര്യന് കഴിഞ്ഞത്.
കാളമ്പാടി ഉസ്താദിനെപ്പോലെയുള്ള ഒരു പണ്ഡിതന്റെ വിയോഗം, എല്ലാറ്റിനുമുപരി സമസ്ത:ക്ക് ഉണ്ടാക്കിയിരിക്കുന്ന നഷ്ടം ഒട്ടും ചെറുതല്ല. സമസ്ത: പിറവിയുടെ എണ്‍പതാം വാര്‍ഷികാഘോഷങ്ങള്‍ തീര്‍ത്ത്, അനന്തര പരിപാടികളിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ വിശേഷിച്ചും. സാത്വികനായ ഈ ഗുരുവര്യന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യരുടെയും പ്രസ്ഥാന പ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും വ്യസനത്തില്‍, ‘ചന്ദ്രിക’യും പങ്കുചേരുന്നു: പ്രാര്‍ത്ഥനകളോടെ.


Chandrika
Oct. 03

0 comments:

Post a Comment